

കൊല്‍ക്കത്ത: അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ കിടന്നവര്‍ക്ക് മാസം 10,000 രൂപ പെന്‍ഷന്‍ പ്രഖ്യാപിച്ച് ബംഗാള്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി സുവേന്ദു അധികാരിയാണ് പ്രഖ്യാപനം നടത്തിയത്. അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കിടന്ന 325 ഓളം പേർക്ക് പതിനായിരം രൂപ നൽകുമെന്നാണ് പ്രഖ്യാപനം. രാജ്യത്തിന്റെ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ പോരാടിയവര്‍ക്കാണ് പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥ കാലത്തെ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് ജയിലിലായ 325 പേരെ 'പശ്ചിമബംഗാള്‍ ലോക്തന്ത്ര സേനാനി സമ്മാന്‍' പുരസ്‌കാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് സുവേന്ദു അധികാരി പറഞ്ഞത്. രാജ്യത്തിനുവേണ്ടി ത്യാഗം അനുഷ്ഠിച്ചവരുടെ ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായാണ് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതെന്നും അധികാരി വ്യക്തമാക്കി. 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ ഓര്‍മ്മയ്ക്കായി, കേന്ദ്ര സര്‍ക്കാര്‍ ജൂണ്‍ 25 'സംവിധാന്‍ ഹത്യാ ദിവസ്' ആയാണ് ആചരിക്കുന്നത്. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളും അടിയന്തരാവസ്ഥ കാലത്ത് ജയിലിലായവരെ പുരസ്‌കാരങ്ങളും പെന്‍ഷനും നല്‍കി ആദരിച്ചിട്ടുണ്ട്.
ഈ വര്‍ഷം ആദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് പശ്ചിമ ബംഗാളില്‍ ബിജെപി ആദ്യമായി അധികാരത്തിലെത്തിയത്. നേരത്തെ, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ 84-ാം വാര്‍ഷികത്തോടനുബന്ധിച്ച്, സ്വാതന്ത്ര്യ സമരത്തിനിടെ ജീവന്‍ ബലിയര്‍പ്പിച്ച സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് അധികാരി ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. മഹാത്മാഗാന്ധിയുടെ 'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക' (Do or Die) എന്ന ആഹ്വാനം അനുസ്മരിച്ചുകൊണ്ട്, സ്വതന്ത്ര ഇന്ത്യയെന്ന ലക്ഷ്യത്തോടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ പരമമായ ത്യാഗം വരിച്ചുവെന്ന് അധികാരി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.
Content Highlights: West Bengal has announced a monthly pension of ₹10,000 for 325 people who were jailed for participating in protests during the Emergency. The beneficiaries will be recognised under the ‘West Bengal Loktantra Senani Samman’ initiative, with Suvendu Adhikari saying the move honours those who fought to protect democracy.