

റാഞ്ചി: ജാര്‍ഖണ്ഡില്‍ വിവാദത്തിലായ മൂന്ന് പരീക്ഷകളും റദ്ദാക്കും. ജാര്‍ഖണ്ഡ് പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍റെ 2023, 2025 പരീക്ഷകളും 14-ാം പ്രിലിമിനറി പരീക്ഷയുമാണ് റദ്ദാക്കുക. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. സിഐഡി അന്വേഷണം 90 ദിവസത്തിനകം പൂർത്തിയാക്കുമെന്നും റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും സിഐഡി അന്വേഷണമെന്നും സർക്കാർ അറിയിച്ചതായാണ് വിവരം.വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരം ആരംഭിച്ച് പതിനാറാം ദിവസമാണ് സർക്കാർ മുട്ടുമടക്കിയിരിക്കുന്നത്. അതേസമയം സിബിഐ അന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരുമെന്നാണ് വിദ്യാര്‍ത്ഥികള്‍ അറിയിച്ചിരിക്കുന്നത്.
റിട്ട. ജെഡ്ജിയുടെ നേതൃത്വത്തിൽ ആയിരിക്കും സിഐഡി അന്വേഷണം എന്നും സർക്കാർ അറിയിച്ചതായാണ് വിവരം.
മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിനിധികളും വിദ്യാര്‍ത്ഥി സംഘടനകളും തമ്മില്‍ കഴിഞ്ഞ രണ്ട് ദിവസം ചർച്ച നടന്നിരുന്നു. അതിൽ തീരുമാനമാകാതെ വന്നതോടെയായിരുന്നു ഇന്ന് വീണ്ടും ചർച്ച നടന്നത്. അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന വിദ്യാര്‍ത്ഥി നേതാവ് ദേവേന്ദ്ര നാഥ് മഹാതോയുടെ ആരോഗ്യനിലയെക്കുറിച്ച് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. നിരാഹാരമനുഷ്ഠിക്കുന്ന മറ്റൊരു വിദ്യാര്‍ത്ഥിയായ രാഹുല്‍ ക്രാന്തിം വൈദ്യപരിശോധനയ്ക്കും നിരീക്ഷണത്തിനും കീഴിലാണ്. ആകെ ആറ് പ്രതിഷേധക്കാരാണ് നിരാഹാര സമരം നടത്തുന്നത്.
പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ സാമ്പത്തിക ഇടപാടുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) പരിശോധിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചതായും വൃത്തങ്ങള്‍ പറഞ്ഞു. ലഖ്നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ പരീക്ഷാ ഏജന്‍സിയായ ടിഎസ്ആര്‍ ഡാറ്റാ പ്രോസസ്സിംഗ് പ്രൈവറ്റ് ലിമിറ്റഡ് (ടിഡിപിഎല്‍) നടത്തിയ എല്ലാ പരീക്ഷകളും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു എന്നാണ് വിവരം. ജെപിഎസ്‌സി, ജാര്‍ഖണ്ഡ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ എന്നിവയില്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിനായി ഐഐഎം (IIM), എക്‌സ്‌ഐഎസ്എസ് (XISS) എന്നിവയുടെ സഹായം സംസ്ഥാന സര്‍ക്കാര്‍ തേടും എന്നും റിപ്പോര്‍ട്ടുണ്ട്.
കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എന്‍എസ്‌യുഐ, ജാര്‍ഖണ്ഡ് ഛാത്ര മോര്‍ച്ച, ആദിവാസി ഛാത്ര സംഘ് എന്നിവയുള്‍പ്പെടെ വിവിധ വിദ്യാര്‍ത്ഥി സംഘടനകളുമായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പലതവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ജെപിഎസ്‌സി പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇതുവരെ 19 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അതേസമയം, പാനല്‍ മുന്‍ ചെയര്‍പേഴ്സണ്‍ എല്‍ ഖിയാങ്തെയെ ജൂലൈ 28 മുതല്‍ നാല് തവണ ചോദ്യം ചെയ്യുകയും ചെയ്തു.
Content Highlights: Jharkhand is likely to cancel three controversial examinations conducted by the Jharkhand Public Service Commission following discussions with protesting students. The possible decision comes on the 16th day of the indefinite agitation, with concerns also growing over the health of students on hunger strike, including student leader Devendra Nath Mahato.