അയോധ്യ രാമക്ഷേത്ര സംഭാവനാ ക്രമക്കേട്; പ്രതികളുടെ ഭൂമി ഇടപാടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം

രാമക്ഷേത്ര ഫണ്ട് തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

അയോധ്യ രാമക്ഷേത്ര സംഭാവനാ ക്രമക്കേട്; പ്രതികളുടെ ഭൂമി ഇടപാടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം
dot image

ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയില്‍ നിര്‍ണായക നീക്കവുമായ് പ്രത്യേക അന്വേഷണ സംഘം. പ്രതികളുടെ ഭൂമി ഇടപാടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് നീക്കം. അറസ്റ്റിലായ 8 പേരുമായി ബന്ധമുള്ള 20 പേരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടത്തുക. ഇവര്‍ നടത്തിയ ഭൂമി ഇടപാടുകള്‍ പരിശോധിക്കുകയാണ് എസ്‌ഐടി ലക്ഷ്യമിടുന്നത്.

വിശദാംശങ്ങള്‍ കണ്ടെത്താന്‍ ജില്ലാ റവന്യൂ വകുപ്പിനോട് എസ്‌ഐടി ആവശ്യപ്പെട്ടു. കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് വേണ്ടി നിലവില്‍ നിരീക്ഷണത്തിലുള്ള 20 പേര്‍ ഭൂമി ഇടപാടുകള്‍ നടത്തി എന്നാണ് സംശയം. പ്രതികള്‍ നടത്തിയ ഭൂമി ഇടപാടുകള്‍ ക്ഷത്രത്തില്‍ നിന്ന് മോഷ്ടിച്ച പണം കൊണ്ടാണോ എന്ന് കണ്ടെത്തുകയാണ് എസ്‌ഐടി ലക്ഷ്യമിടുന്നത്. റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ ഭൂമികള്‍ കണ്ടുകെട്ടാനും നീക്കം നടക്കുന്നുണ്ട്. പ്രദേശത്തെ ബ്രോക്കര്‍മാരെ എസ്‌ഐടി ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്.

അതേസമയം രാമക്ഷേത്ര ഫണ്ട് തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ച എസ്ഐടി അന്വേഷണം പര്യാപ്തമല്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. ക്ഷേത്രത്തിന്റെ സാമ്പത്തിക ഇടപാടുളില്‍ സമഗ്ര ഫൊറന്‍സിക് ഓഡിറ്റ് വേണമെന്നാണ് ആര്‍ജെഡി എംപി സുധാകര്‍ സിംഗിന്റെ ഹര്‍ജിയിലെ ആവശ്യം. ഹര്‍ജികളില്‍ സുപ്രീംകോടതി തീരുമാനം നിര്‍ണായകമാകും.

നേരത്തെ ലഖ്‌നൗ കോടതിയിലടക്കം ഹര്‍ജി വന്നിരുന്നെങ്കിലും സുപ്രീം കോടതി പരിഗണിക്കുന്നുണ്ടെന്ന് കാട്ടി തള്ളുകയായിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് ഇതില്‍ തേടാനും സാധ്യതയുണ്ട്. അതേസമയം, ട്രസ്റ്റ് അംഗങ്ങളെ ചോദ്യം ചെയ്യാനും എസ്‌ഐടി നീക്കമുണ്ട്. പ്രധാന പ്രതികളെ എല്ലാം കഴിഞ്ഞ ദിവസം ചോദ്യം ചോയ്തിരുന്നു. ഈ മാസം 15 വരെയാണ് എസ്‌ഐടിക്ക് നല്‍കിയിരിക്കുന്ന സമയം. ഇതിന് മുന്‍പ് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എസ്‌ഐടി നീക്കം. ടിന്റു യാദവ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനും എസ്‌ഐടി കോടതിയില്‍ നോട്ടീസ് നല്‍കും.

അതിനിടെ സംഭാവന കൊള്ളയില്‍ മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ ചോദ്യം ചെയ്ത് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് വിമര്‍ശനമുന്നയിച്ചത്. രാമക്ഷേത്രത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നവരുടെ യഥാര്‍ത്ഥ മുഖം ഓരോ ദിവസവും പുറത്തുവരുന്നെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. വന്‍കിട സ്രാവുകളെയും യഥാര്‍ത്ഥ കുറ്റവാളികളെയും സംരക്ഷിക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ചമ്പത് റായി അടക്കമുള്ളവര്‍ പല സത്യങ്ങളും വിളിച്ചുപറയും എന്ന ഭയമാണ് മോദിക്കെന്നും ജയറാം രമേശിന്റെ ആരോപണമുണ്ടായി. സുപ്രീംകോടതി മേല്‍നോട്ടം വഹിക്കുന്ന ഒരു അന്വേഷണം കൊണ്ട് മാത്രമേ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ കഴിയൂ എന്നായിരുന്ന കെ സി വോണുഗോപാല്‍ എംപിയുടെ നിലപാട്. വിഷയത്തില്‍ രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ട്.

Content Highlights: The SIT has shifted its focus to land transactions connected to those arrested in the Ayodhya Ram Temple donation case. Investigators are examining the financial and property dealings of around 20 individuals linked to the eight accused as part of the ongoing probe.

dot image
To advertise here,contact us
dot image