ചെക്ക് ബൗണ്‍സ് കേസ്; നടന്‍ രാജ്പാല്‍ യാദവിന് തടവുശിക്ഷ

ഏഴ് കേസുകളിലായി മൂന്ന് മാസമാണ് തടവുശിക്ഷ

ചെക്ക് ബൗണ്‍സ് കേസ്; നടന്‍ രാജ്പാല്‍ യാദവിന് തടവുശിക്ഷ
dot image

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് മൂന്നുമാസം തടവ്. വിവിധ ചെക്ക് ബൗണ്‍സ് കേസുകളിലെ ശിക്ഷ ഡല്‍ഹി ഹൈക്കോടതിയാണ് ശരിവെച്ചത്. ഏഴ് കേസുകളിലായി മൂന്ന് മാസമാണ് തടവുശിക്ഷ. ഓരോ കേസിലും 1.05 കോടി രൂപ പരാതിക്കാരന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

ജസ്റ്റിസ് സ്വർണ കാന്ത ശർമ അധ്യക്ഷയായ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. മുരളി പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് ഫയൽ ചെയ്ത ഏഴ് ചെക്ക് ബൗൺസ് കേസുകളാണ് വിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രൊബേഷൻ ഓഫ് ഒഫെൻഡേഴ്സ് ആക്ട് പ്രകാരമുള്ള ഇളവ് അനുവദിക്കണമെന്ന രാജ്പാൽ യാദവിന്റെ ആവശ്യം കോടതി തള്ളി. വിചാരണ നടപടികളിലുടനീളം രാജ്പാൽ യാദവിന്റെ പെരുമാറ്റം പരിഗണിക്കുമ്പോൾ അത്തരമൊരു ഇളവിന് അദ്ദേഹം അർഹനല്ലെന്ന് കോടതി നിരീക്ഷിച്ചു.

കേസുമായി ബന്ധപ്പെട്ട തുക അടയ്ക്കാമെന്ന് രാജ്പാൽ യാദവ് പലതവണ ഉറപ്പ് നൽകിയിരുന്നു. എന്നാൽ നിരവധി അവസരങ്ങൾ നൽകിയിട്ടും അത് പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരനെന്ന വിധി നിലനിർത്തുകയായിരുന്നു.

2010ൽ രാജ്പാൽ യാദവ് നിർമിച്ച ‘അട്ടാ പട്ടാ ലാപ്പട്ടാ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് കേസിന് ആധാരം. സിനിമ നിർമ്മിക്കുന്നതിനായി ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ അഞ്ചു കോടി രൂപ വായ്പയെടുത്തിരുന്നു. എന്നാൽ ചിത്രം വാണിജ്യപരമായി പരാജയപ്പെട്ടതോടെ വായ്പ തിരിച്ചടവ് മുടങ്ങി. തുടർന്ന് രാജ്പാൽ യാദവും ഭാര്യ രാധാ യാദവും നൽകിയ നിരവധി ചെക്കുകൾ ബാങ്കിൽ സമർപ്പിച്ചപ്പോൾ മതിയായ തുക അക്കൗണ്ടിലില്ലാത്തതിനാൽ മടങ്ങി. ഇതോടെ ഇരുവർക്കുമെതിരെ ഏഴ് പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഭാര്യ രാധ രാജ്പാൽ യാദവ് ഓരോ കേസിലും 5 കോടിയിലധികം രൂപ പിഴ അടയ്ക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഹിന്ദി സിനിമയിലെ ശ്രദ്ധേയനായ നടനും ഹാസ്യതാരവുമാണ് യുപി സ്വദേശിയായ രാജ്പാൽ യാദവ്. കോമഡി വേഷങ്ങളിലൂടെയാണ് കൂടുതൽ ജനപ്രിയനായത്. ഹംഗാമ, ചുപ് ചുപ് കെ, ഭൂൽ ഭുലയ്യ, ഫിർ ഹേരാ ഫേരി തുടങ്ങിയ സിനിമകളിലെ പ്രകടനങ്ങളിലൂടെയാണ് രാജ്പാൽ യാദവ് സുപരിചിതനായത്.

Content Highlights: Bollywood actor Rajpal Yadav has been sentenced to jail in a cheque bounce case

dot image
To advertise here,contact us
dot image