

കൊൽക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ വിമത നീക്കം രൂക്ഷം. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട വിമത എംപിമാര്‍ ഒന്നടങ്കം എന്‍സിപിഐയില്‍ ലയിക്കുമെന്ന പ്രഖ്യാപനം വന്നതോടെ ബംഗാളില്‍ വീണ്ടും രാഷ്ട്രീയ നാടകം അരങ്ങേറികുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് എം പി കകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിലാണ് വിമത നീക്കം നടക്കുന്നത്. വിമത എംപിമാര്‍ നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ (എന്‍സിപിഐ) ചേരാന്‍ സമ്മതിച്ചതായി കകോലി ഘോഷ് പറഞ്ഞിരുന്നു. നിലവില്‍ 20 വിമത എം പിമാരാണ് എന്‍സിപിഐയില്‍ ചേരന്‍ സന്നദ്ധത അറിയിച്ചതെന്നും അത് 22ആയി ഉയരാന്‍ സാധ്യതയുണ്ടെന്നും കകോലി പറഞ്ഞു. ലോക്‌സഭയില്‍ പ്രത്യേക ബ്ലോക്ക് രൂപീകരിക്കാണ് വിമതരുടെ നീക്കം. കാകോലി ഘോഷ് ദസ്തിദാര്‍ എന്‍സിപിഐ അധ്യക്ഷയാകും.
എന്‍സിപിഐയില്‍ 20 എംപിമാര്‍ ചേര്‍ന്നത് തെരഞ്ഞെടുപ്പ് കമ്മീഷനെ ഇതിനോടകം അറിയിച്ചിട്ടുണ്ട്. എന്നാല്‍ വിമതര്‍ ചേര്‍ന്ന എന്‍സിപിഐ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് ടിഎംസിയുടെ ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമില്ലാത്ത പാര്‍ട്ടിയില്‍ എംപിമാര്‍ ചേര്‍ന്നത് ജനാധിപത്യവിരുദ്ധമെന്നും ടിഎംസി നേതാവ് കീര്‍ത്തി ആസാദ് എംപി അഭിപ്രായപ്പെട്ടു.
ടിഎംസി അധ്യക്ഷയായ മമത ബാനര്‍ജിയുടെ അനുമതിയില്ലാതെ ലോക്‌സഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ വിമതര്‍ക്ക് സാധിക്കാതെ വന്നതോടെയാണ് എന്‍സിപിഐ എന്ന പര്‍ട്ടിയില്‍ ലയിക്കാന്‍ വിമതര്‍ തീരുമാനിച്ചത്. വിമതരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് മമത ബാനര്‍ജി സ്പീക്കര്‍ക്ക് വൈകാതെ കത്ത് നല്‍കിയേക്കും എന്നാണ് റിപ്പോര്‍ട്ട്. സ്പീക്കറുടെ തീരുമാനം വിമതര്‍ക്ക് അനുകൂലമായാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് കോടതിയെ സമീപിക്കുമെന്നാണ് വിവരം.
തൃണമൂല്‍ കോണ്‍ഗ്രസില്‍ കുറച്ച് നാളുകളായി ആഭ്യന്തര പ്രതിസന്ധി രൂക്ഷമായിരുന്നു. മമത ബാനര്‍ജിക്കും അഭിഷേക് ബാനര്‍ജിക്കുമെതിരെ എതിര്‍പ്പിനെ തുടര്‍ന്നാണ് വിമത നീക്കം ശക്തമായത്. ബിജെപിയുടെ പിന്തുണയോടെയാണ് വിമത നീക്കങ്ങള്‍ നടക്കുന്നത്. മുഖ്യമന്ത്രി സുവേന്ദു അധികാരിയാണ് കാര്യങ്ങള്‍ക്ക് നേതൃത്വം നടത്തുന്നത്. യഥാര്‍ത്ഥ തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളാണെന്ന് അവകാശപ്പെട്ടാണ് വിമതര്‍ ലോക്സഭയില്‍ പ്രത്യേക ബ്ലോക്ക് രൂപീകരിക്കാന്‍ ഒരുങ്ങുന്നത്.
Content Highlights: Political turmoil intensifies in West Bengal as MPs leaving the Trinamool Congress are set to join NCPI. Reports suggest Kakoli Ghosh may take over as the new party president.