

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിനുള്ളിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. പശ്ചിമബംഗാൾ നിയമസഭയിലെ ഭൂരിപക്ഷം എംഎൽഎമാരും വിമതചേരിയിലേയ്ക്ക് പോയതിന് പിന്നാലെ ലോക്സഭാ എംപിമാരിൽ ഭൂരിപക്ഷവും വിമതപക്ഷത്തേയ്ക്ക് നീങ്ങുന്നുവെന്നാണ് റിപ്പോർട്ട്. തൃണമൂൽ കോൺഗ്രസിൻ്റെ താരമുഖങ്ങളായ യൂസഫ് പത്താൻ, ശത്രുഘ്‌നൻ സിൻഹ, സയോണി ഘോഷ് തുടങ്ങിയ പ്രമുഖർ ഉൾപ്പെടെ 19 എംപിമാർ വിമത നീക്കത്തിനൊപ്പമാണെന്നാണ് റിപ്പോർട്ട്. ഇവരെല്ലാവരും വിമതപക്ഷത്താണ് എന്ന വ്യക്തമാക്കുന്ന രേഖകളിൽ ഒപ്പുവെച്ചതായും റിപ്പോർട്ടുണ്ട്.
തൃണമൂലിൻ്റെ മുതിർന്ന ലോക്സഭാ അംഗം കകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിലുള്ള വിമതർ ലോക്സഭയിൽ ഒരു പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത് സംബന്ധിച്ച് ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ലോക്‌സഭയിൽ ടിഎംസിയുടെ ചീഫ് വിപ്പായി കകോലി ഘോഷിനെ തന്നെ ആ ചുമതലയിൽ തുടരാൻ വിമത വിഭാഗം സ്പീക്കറോട് ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. ടിഎംസിയിൽ നിന്ന് ഉടൻ രാജിവയ്ക്കുകയോ ബിജെപിയിൽ ഔദ്യോഗികമായി ചേരുകയോ ചെയ്യരുതെന്നാണ് വിമത എംപിമാരുടെ തീരുമാനം എന്നാണ് റിപ്പോർട്ട്. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ എൻഡിഎയ്ക്ക് പിന്തുണ നൽകിക്കൊണ്ട് ഒരു പ്രത്യേക ബ്ലോക്കായി പ്രവർത്തിക്കാനാണ് അവർ പദ്ധതിയിടുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബസിർഹട്ട് എംപി ഹാജി നൂറുൽ ഇസ്ലാമിന്റെ മരണത്തെ തുടർന്ന് ലോക്സഭയിലെ ലോക്സഭയിൽ ടിഎംസിക്ക് നിലവിൽ 28 എംപിമാരുണ്ട്.
പ്രത്യേക ബ്ലോക്കായി ഇരിക്കാൻ ഒപ്പുവെച്ച 19 വിമത എം പിമാർ ഇവരാണെന്നാണ് റിപ്പോർട്ട്
മുതിർന്ന ബിജെപി നേതാവ് ഭൂപേന്ദർ യാദവിന്റെ ഡൽഹിയിലെ വസതിയിൽ ടിഎംസി വിമത എംപിമാരുടെ ഒരു സംഘം യോഗം ചേർന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്നാണ് ബംഗാളിലെ പ്രതിസന്ധി ടിഎംസിയെ ലോക്സഭയിലും ബാധിച്ചതായി അഭ്യൂഹങ്ങൾ പുറത്ത് വന്നത്. രാജിവച്ച രാജ്യസഭാ എംപി സുഖേന്ദു ശേഖർ റേ, എംപിമാരായ അബു താഹെർ, അസിത് മാൽ, അരൂപ് ചക്രവർത്തി, കാലിപാദ സോറൻ, ജഗദീഷ് ബസുനിയ, പ്രസുൻ ബാനർജി, ഷർമിള സർക്കാർ, സതാബ്ദി റോയ് എന്നിവർ ഞായറാഴ്ച രാത്രി യോഗം ചേർന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിമത എംപിമാർ ലോക്സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്ന വാർത്തകൾ പുറത്ത് വരുന്നത്.
Content Highlights: Nineteen rebel TMC MPs, including Yusuf Pathan, Shatrughan Sinha and Sioni Ghosh, are reportedly planning to function as a separate parliamentary bloc, signaling growing internal differences within the Trinamool Congress.