

പട്‌ന: അര്‍ധരാത്രിയില്‍ വിവാഹിതയായ കാമുകിയെ കാണാന്‍ അവരുടെ വീട്ടില്‍ എത്തിയ യുവാവിനെ യുവതിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു. 23കാരനായ ബാദല്‍ സിങ്ങാണ് മരിച്ചത്. ബിഹാറിലെ ഗോപാല്‍ഗഞ്ചിലാണ് സംഭവം. കാമുകി കാജല്‍ കുമാരിയുടെ ബന്ധുക്കള്‍ യുവാവിനെ പിടികൂടി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഒരു കുട്ടിയുടെ അമ്മ കൂടിയായ യുവതിയുമായി ബാദല്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു.
ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ മോത്തിഹാരിയിലുള്ള ജാഖ്‌റ ഗ്രാമത്തില്‍ താമസിക്കുന്ന ബാദല്‍ ഗോപാല്‍ഗഞ്ചിലെത്തിയത് ശനിയാഴ്ച രാത്രിയാണ്. കാജല്‍ കുമാരി ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് സ്വന്തം വീട്ടിലായിരുന്നു താമസം.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കെയാണ് ബാദൽ മരിച്ചത്. നിലവില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ടൗണ്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. സംഭവം നടന്ന സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിൽക്കുകയാണ്. ഫോറന്‍സിക്ക് വിദഗ്ദര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ബാദലിന്റെ മൊബൈല്‍ ഫോണും പൊലീസ് പരിശോധിക്കുന്നുണ്ട്.
കാജല്‍ കുമാരിയെയും മാതാവാവിനെയും പൊലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മറ്റ് പ്രതികളെ പിടികൂടാനായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ബാദലിന്റെ കുടുംബത്തിന്റെ പരാതി ലഭിച്ചതിന് പിന്നാലെ തുടര്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Content Highlights: A young man was reportedly beaten to death after visiting his married lover in Bihar