

ചെന്നൈ: വിജയ് നേതൃത്വം നല്‍കുന്ന ടിവികെ സര്‍ക്കാരില്‍ കോണ്‍ഗ്രസിന് രണ്ട് മന്ത്രിസ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സെല്‍വപെരുന്തഗൈ. കോണ്‍ഗ്രസ് ടിവികെ സര്‍ക്കാരിന്റെ ഭാഗമാകുമെന്നും രണ്ട് മന്ത്രിസ്ഥാനങ്ങളും ഒരു രാജ്യസഭാ സീറ്റുമാണ് ടിവികെ വാഗ്ദാനം ചെയ്തതെന്നും സെല്‍വപെരുന്തഗൈ പറഞ്ഞു. തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുന്നതില്‍ കാലതാമസം വരുത്തിയതില്‍ ഗവര്‍ണര്‍ ഗവര്‍ണര്‍ക്കെതിരെ സംസ്ഥാനവ്യാപകമായി നടന്ന പ്രതിഷേധത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പങ്കാളിത്തം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണാണെന്നും പാര്‍ട്ടിയുടെ ദേശീയ നേതൃത്വമായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നും സെല്‍വപെരുന്തഗൈ വ്യക്തമാക്കി.
നാളെ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും അത് അനിശ്ചിതത്വത്തിലാണ്. വിജയ്ക്ക് 118 പേരുടെ പിന്തുണ തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് ലോക്ഭവന്‍ അറിയിച്ചു.വിജയ് കൈമാറിയത് 116 പേരുടെ പിന്തുണ കത്ത് മാത്രമാണെന്നും സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്നും ലോക്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണക്കത്ത് മാത്രമാണ് വിജയ് ലോക്ഭവന് നല്‍കിയത്. വിസികെയുടെ പിന്തുണ ലഭിച്ചെന്നായിരുന്നു നേരത്തെ ടിവികെ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ വിസികെയുടെ പിന്തുണ കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയിട്ടില്ല. വിസികെ ഇപ്പോൾ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന് ടിവികെയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. വിസികെ അധ്യക്ഷന്‍ തിരുമാവളവന്‍ എംകെ സ്റ്റാലിനെ കാണാനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
Content Highlights: TVK offered two ministerial posts and a rajyasabha seat says tamilnadu congress president