

ചണ്ഡിഗഡ്: രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്താൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും എഎപി വിട്ട രാഘവ് ഛദ്ദ അടക്കമുള്ള എംപിമാരും. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ സംസ്ഥാന സർക്കാരിന്റെ സംവിധാനങ്ങളെ ഉപയോഗിക്കുന്നുവെന്ന് കാട്ടിയാണ് ഛദ്ദ അടക്കമുള്ളവർ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുന്നത്. മെയ് അഞ്ചിന് രാവിലെ 10.50ന് ഛദ്ദയ്ക്കും മറ്റ് മൂന്ന് എംപിമാർക്കും രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്താൻ അനുമതി ലഭിച്ചതായി
രാഘവ് ഛദ്ദയുടെ അടുത്ത വൃത്തങ്ങൾ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി ഭഗവന്ത് മന്നിന് രാഷ്ട്രപതിയെ കാണാൻ ഉച്ചയ്ക്ക് 12 മണിക്കാണ് സമയം ലഭിച്ചത്. പഞ്ചാബ് എംഎൽഎമാർ തെരഞ്ഞെടുത്ത ആറ് എഎപി വിമത എംപിമാരെ തിരികെ പാർട്ടിയിലെത്തിക്കാനുള്ള അനുമതിക്കായാണ് മൻ രാഷ്ട്രപതിയെ കാണുന്നത്.
കൂറുമാറ്റ നിരോധന നിയമത്തിലെ പത്താം ഷെഡ്യൂളിലെ നാലാം ഖണ്ഡിക പ്രകാരം ഒരു കക്ഷിയുടെ മൂന്നിൽ രണ്ട് ഭാഗം അംഗങ്ങൾ മറ്റൊരു പാർട്ടിയിൽ ലയിച്ചാൽ അയോഗ്യതാ ഭീഷണി ഉണ്ടാകില്ലെന്ന വ്യവസ്ഥ ഉപയോഗിച്ചാണ് എംപിമാർ അവരുടെ സീറ്റുകൾ നിലനിർത്തിയത്. അതേസമയം വൻതോതിലുള്ള ഇത്തരം കൂറുമാറ്റങ്ങൾ ജനാധിപത്യപരമായ ഉത്തരവാദിത്വങ്ങളെ തകർക്കുന്നുവെന്നാണ് എഎപിയുടെ വാദം.
Content Highlights: Punjab leaders Mann and Chadha met the President as political tensions intensified in the state.