

ഭോപ്പാല്‍: കാമുകനൊപ്പം ജീവിക്കാന്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി യുവതി. മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്ന് വരുത്തി തീർക്കാനുള്ള നീക്കം പൊലീസിന്റെ ഇടപെടലിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. 28കാരനായ പുരോഹിത് ദേവ്കൃഷ്ണ ഏപ്രില്‍ 7നാണ് കൊല്ലപ്പെട്ടത്. മൂര്‍ച്ചയുള്ള ആയുധത്തില്‍ നിന്നും മുറിവേറ്റാണ് ദേവകൃഷ്ണയുടെ മരണം. മധ്യപ്രദേശിലെ ധാറിലാണ് സംഭവം.
ദേവ്കൃഷ്ണയുടെ ഭാര്യ പ്രിയങ്കയുടെ മൊഴിയിലെ വൈരുദ്ധ്യമാണ് പൊലീസിനെ സംശയത്തിലാക്കിയത്. പിന്നീട് ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിൻ്റെ ചരുൾ അഴിഞ്ഞത്. മൂന്നര ലക്ഷത്തോളം രൂപയും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും വീട്ടില്‍ നിന്നും മോഷണം പോയെന്നും മോഷ്ടാക്കളുടെ ആക്രമണത്തിലാണ് ദേവ്കൃഷ്ണ കൊലപ്പെട്ടതെന്നുമായിരുന്നു പ്രിയങ്കയുടെ ആദ്യമൊഴി.
പ്രിയങ്കയുടെയും ദേവ്കൃഷ്ണയുടെ ദാമ്പത്യജീവിതത്തില്‍ ഏറെക്കാലമായി പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെന്ന് കുടുംബം വെളിപ്പെടുത്തി. 25കാരിയായ പ്രിയങ്ക എപ്പോഴും കറുത്തിരിക്കുന്നുവെന്ന പേരില്‍ ദേവ്കൃഷ്ണയെ പരിഹസിക്കാറുണ്ടായിരുന്നുവെന്നും കറുത്തിരിക്കുന്നതിനാല്‍ നീ എന്നെ അര്‍ഹിക്കുന്നില്ല, നിന്നെക്കാള്‍ മികച്ചതാണ് താന്‍ അര്‍ഹിക്കുന്നതെന്ന് പറഞ്ഞ് അപമാനിക്കുമായിരുന്നെന്നും യുവാവിന്റെ സഹോദരി പറയുന്നു. രാജ്ഘട്ട് സ്വദേശിയായ കമലേഷ് പുരോഹിത് എന്ന 32കാരനുമായി യുവതി പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

വിവാഹേതര ബന്ധത്തിന് തടസ്സമായി നിന്ന ദേവ്കൃഷ്ണയെ കൊലപ്പെടുത്താന്‍ ഒരു ലക്ഷം രൂപയ്ക്ക് വാടക കൊലയാളിയെ ഏര്‍പ്പെടുത്തുകയായിരുന്നു. 50,000രൂപ അഡ്വാൻസും നൽകി. സംഭവദിവസം വീട്ടിലെ കതക് മനപൂര്‍വം യുവതി തുറന്നിട്ടു. വാടക കൊലയാളിയായ സുരേന്ദര്‍ ഇതുവഴി അകത്ത് കടന്നാണ് കൃത്യം നിര്‍വഹിച്ചത്. മോഷണമാണെന്ന് വരുത്തി തീര്‍ക്കാന്‍ മുറിമുഴുവന്‍ കൊലപാതകി അലങ്കോലമാക്കുകയും ചെയ്തു. ആഭരണങ്ങള്‍ അടക്കം നഷ്ടമായി എന്നായിരുന്നു പ്രിയങ്കയുടെ മൊഴി. എന്നാല്‍ ഇവ വീട്ടില്‍ നിന്ന് തന്നെ പൊലീസ് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ ഡാറ്റയും മറ്റ് തെളിവുകളുമെല്ലാം പ്രിയങ്കയ്ക്ക് എതിരായതോടെ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു. പിന്നാലെ കാമുകനും അഴിക്കുള്ളിലായി. അതേസമയം സുരേന്ദര്‍ ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
2020മുതല്‍ പ്രിയങ്കയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടോ എന്ന് സംശയമുണ്ടായിരുന്നുവെന്ന് ദേവ്കൃഷ്ണയുടെ സഹോദരി പറയുന്നു. പലപ്പോഴും ദിവസങ്ങളോളം യുവതി വീട്ടില്‍ നിന്നും മാറിനില്‍ക്കാറുണ്ടെന്നും അവർ പറയുന്നു.
Content highlights: A woman from Madhya Pradesh's Dhar district has been arrested for conspiring to murder her husband with the help of her lover