

ന്യൂഡൽഹി: കൺഫേം ചെയ്ത ടിക്കറ്റുകൾ കാൻസൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ. ബോഡിങ് പോയിന്റ് നിയമങ്ങളിലടക്കം മാറ്റം കൊണ്ടുവരാനാണ് റെയിൽവേ തീരുമാനം. ഏപ്രിൽ1നും 15നും ഇടയിൽ ഘട്ടങ്ങളായി പുത്തൻ നിയമങ്ങൾ നടപ്പിലാക്കി തുടങ്ങുമെന്നാണ് അറിയിപ്പ്.
യാത്ര ആരംഭിക്കാൻ 72മണിക്കൂറിലധികം സമയമുള്ളപ്പോഴാണ് യാത്രികൻ കൺഫേമായ ടിക്കറ്റ് റദ്ദാക്കുന്നതെങ്കിൽ മാക്‌സിമം തുക റീഫണ്ടായി ലഭിക്കും. എത്ര യാത്രികരുണ്ട് എന്നതിന് അനുസരിച്ച് ഫ്‌ളാറ്റ് കാൻസലേൻ ചാർജ് മാത്രമാകും ഈടാക്കുക. ഇനി 24മണിക്കൂറിനും 72മണിക്കൂറിനും ഇടയിലാണ് കൺഫർമേഷൻ ലഭിച്ച ടിക്കറ്റ് കാൻസൽ ചെയ്യുന്നതെങ്കിൽ യാത്രാക്കൂലിയുടെ 25ശതമാനം ഈടാക്കും. മിനിമം ചാർജിനെ അടിസ്ഥാനമാക്കിയാകും തുക ഈടാക്കുന്നത്.
ട്രെയിൻ യാത്ര ആരംഭിക്കാൻ 24 മണിക്കൂറിനും എട്ടു മണിക്കൂറിനുമടിയിലുള്ള സമയം മാത്രമേയുള്ളുവെങ്കിൽ 50 ശതമാനമാകും പിഴ. ഇനി എട്ടു മണിക്കൂറിൽ താഴെ മാത്രമാണ് യാത്ര ആരംഭിക്കാനുള്ളതെങ്കിൽ റീഫണ്ട് ഉണ്ടാവുകയുമില്ല. യാത്ര ആരംഭിക്കുന്നതിന് മുമ്പാണ് ടിക്കറ്റ് കാൻസൽ ചെയ്യുന്നതെങ്കിലും റീഫണ്ട് ഉണ്ടാകില്ലെന്ന് ചുരുക്കം. അതേസമയം യാത്രക്കാർക്ക് ബോർഡിങ് സ്റ്റേഷൻ യാത്ര ആരംഭിക്കുന്നതിന് 30മിനിറ്റ് മുമ്പ് ചെയ്ഞ്ച് ചെയ്യാനുള്ള ഓപ്ഷനും സജ്ജീകരിച്ചിട്ടുണ്ട്.
പ്രധാന നഗരങ്ങളിൽ ട്രെയിന് വിവിധ സ്റ്റോപ്പുകൾ ഉണ്ടെങ്കിൽ ഈ മാറ്റം വലിയ ഉപകാരമാകും. നിലവിൽ ചാർട്ട് തയ്യാറാകുന്നതിന് മുമ്പ് മാത്രമാണ് സ്റ്റേഷൻ ചെയ്ഞ്ച് ചെയ്യാനുള്ള ഓപ്ഷനുള്ളത്. അതേസമയം ഇടനിലക്കാർ ടിക്കറ്റ് വിൽപ്പന നടത്തുന്ന രീതികളെ കുറിച്ച് നടത്തിയ കണക്കെടുപ്പിൽ ഇത്തരക്കാർ അധികമായി ടിക്കറ്റ് ബുക്ക് ചെയ്യുകയും ട്രെയിൻ യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഇവ കാൻസൽ ചെയ്ത് വൻ തുക റീഫണ്ടായി കൈക്കലാക്കുന്നതായി മനസിലാക്കാൻ കഴിഞ്ഞുവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നു. പുതിയ നിയമങ്ങൾ ഇത്തരക്കാരുടെ പ്രവർത്തനങ്ങളെ തടയാൻ സഹായിക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുന്നത്.
Content Highlights: Indian Railways has tightened ticket cancellation rules in 2026, with no refund for last-minute cancellations