ചായയും കാപ്പിയും ദോശയും ഔട്ട് ! സാമ്പാർ പോലും ഉണ്ടാക്കാൻ സാധിക്കുന്നില്ല; തമിഴ്‌നാട് ഹോസ്റ്റലുകളിൽ പ്രതിസന്ധി

സാമ്പാർ, കുറുമ തുടങ്ങിയ വിഭവങ്ങൾ ഉണ്ടാക്കേണ്ടതില്ല എന്നും ഹോസ്റ്റലുകൾ തീരുമാനിച്ചു

ചായയും കാപ്പിയും ദോശയും ഔട്ട് ! സാമ്പാർ പോലും ഉണ്ടാക്കാൻ സാധിക്കുന്നില്ല; തമിഴ്‌നാട് ഹോസ്റ്റലുകളിൽ പ്രതിസന്ധി
dot image

ചെന്നൈ: തമിഴ്‌നാട്ടിൽ എൽപിജി പ്രതിസന്ധി രൂക്ഷമായതോടെ കടുത്ത നടപടിയുമായി ഹോസ്റ്റലുകൾ. പിജിയിലും ഹോസ്റ്റലുകളിലും ചായ, കാപ്പി, ദോശ, ചപ്പാത്തി തുടങ്ങിയവ പാചകം ചെയ്യുന്നത് നിർത്തി. ഗ്യാസ് ലാഭിക്കാനാണ് തീരുമാനം എന്നാണ് വിശദീകരണം.

തമിഴ്നാട് ഐടി ഹോസ്റ്റൽ ആൻഡ് പി ജി ഓണേഴ്‌സ് അസോസിയേഷൻ തങ്ങൾക്ക് കീഴിലുള്ള വിവിധ ഹോസ്റ്റലുകൾക്ക് ക്ഷാമം സംബന്ധിച്ച് നോട്ടീസ് നൽകിയിരുന്നു. പാചകവാതകം സൂക്ഷിച്ച് ഉപയോഗിക്കണം എന്നാണ് നോട്ടീസിൽ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് ഹോസ്റ്റലുകളും പിജികളും പ്രാഥമിക ഭക്ഷണവിഭവങ്ങൾ പോലും ഉണ്ടാകുന്നത് നിർത്തിവെക്കാൻ തീരുമാനിച്ചത്. സാമ്പാർ, കുറുമ തുടങ്ങിയ ഭക്ഷണങ്ങൾ ഉണ്ടാക്കേണ്ടതില്ല എന്നും ഹോസ്റ്റലുകൾ തീരുമാനിച്ചു. പകരം ചട്ണി നൽകാനാണ് തീരുമാനം.

അതേസമയം, കേരളത്തിലും ക്ഷാമം രൂക്ഷമാകുകയാണ്. പാചകവാതക പ്രതിസന്ധി സംസ്ഥാനത്തെ ജയിലുകളെയും ബാധിച്ചുതുടങ്ങിയിട്ടുണ്ട്.പൂജപ്പുര സെൻട്രൽ ജയിൽ അടക്കം സംസ്ഥാനത്തെ വിവിധ ജയിലുകളെയാണ് പ്രതിസന്ധി ബാധിച്ചുതുടങ്ങിയത്. ഇതോടെ തടവുകാർ ഉണ്ടാക്കി പുറത്തുവിൽക്കുന്ന ഭക്ഷണങ്ങളിൽ ചിലത് ഒഴിവാക്കാനുള്ള തീരുമാനമെടുക്കാൻ ജയിൽ അധികൃതർ നിർബന്ധിതരായിരിക്കുകയാണ്. ഇതോടെ ജയിൽ വകുപ്പിന്റെ ഫുഡ് കൗണ്ടറുകളില്‍ ലഭിക്കുന്ന ഭക്ഷണത്തിൽ കുറവ് വന്നുതുടങ്ങും.

ഏജൻസികൾ പാചകവാത സിലിണ്ടറുകൾ കുറച്ചതോടെയാണ് ഭക്ഷണം ഉണ്ടാക്കിനൽകുന്നത് കുറയ്ക്കാൻ ജയിൽ അധികൃതർ തീരുമാനിച്ചത്. ഇതോടെ പുറത്തുവിൽക്കുന്ന ഭക്ഷണം ചപ്പാത്തിയും കറികളും മാത്രമായി ജയിൽ അധികൃതർ പരിമിതപ്പെടുത്തി. ഇനിയും സിലിണ്ടറുകൾ കുറച്ചാൽ പൂർണമായും ഭക്ഷണവിതരണം നിർത്താനാണ് തീരുമാനം. എന്നാൽ ജയിലിനുള്ളിലെ ഭക്ഷണത്തിൽ കുറവ് വരുത്താൻ നീക്കമില്ലെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി.

ജയിൽ വകുപ്പിന് ലാഭം നേടിക്കൊടുത്ത സംരംഭമാണ് 'ഫുഡ് ഫോർ ഫ്രീഡം'. തടവുപുള്ളികൾ വെച്ചുണ്ടാക്കുന്ന ഭക്ഷണമാണ് ഫുഡ് കൗണ്ടറുകളിലൂടെ ജയിൽ അധികൃതർ പൊതുജനങ്ങൾക്ക് നൽകുന്നത്. വലിയ വിലക്കുറവാണ് ഈ ഭക്ഷണത്തിന്. അതിനാൽ സാധാരണക്കാരായ നിരവധി പേർ ഈ സംവിധാനത്തെ ആശ്രയിച്ചിരുന്നു.

ജയിലിൽ മാത്രമല്ല, സംസ്ഥാനത്തെ ഹോട്ടലുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ എല്ലാം പാചകവാതക പ്രതിസന്ധി മൂലം ആശങ്കയിലാണ്. പല ഹോട്ടലുകളും ഇതിനകം അടച്ചുപൂട്ടിക്കഴിഞ്ഞു. തലസ്ഥാനത്തെ ഹോട്ടൽ മേഖലയ്ക്കും വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഗ്യാസ് ലഭിക്കാത്തതിനെ തുടർന്ന് ഇന്നലെ മുതൽ പല ഹോട്ടലുകളും കടകളും അടച്ചിടേണ്ട സാഹചര്യം ഉണ്ടായി. ഇന്നും പ്രതിസന്ധി തുടരുന്നതിനാൽ കൂടുതൽ സ്ഥാപനങ്ങൾ പൂട്ടേണ്ടി വരുമെന്ന ആശങ്കയാണ് വ്യാപാരികൾ ഉയർത്തുന്നത്. ഗ്യാസ് തീർന്നതോടെ തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ അലായീസ് റസ്റ്റോറന്റ് അടച്ചിട്ട നിലയിലാണ്.

ഓർഡറുകൾ സ്വീകരിച്ച് പ്രവർത്തിക്കുന്ന കാറ്ററിങ് സ്ഥാപനങ്ങളും എന്ത് ചെയ്യണം എന്നറിയാതെ പ്രതിസന്ധിയിലാണ്. വിറകടുപ്പുകളിലേക്ക് മാറാൻ കൂടുതൽ സമയവും സ്ഥലവും വേണ്ടതിനാൽ അക്കാര്യം അത്ര പ്രായോഗികമല്ല എന്നാണ് കാറ്ററിങ് ഉടമകളുടെ പക്ഷം.

Content Highlights: Hostels and paying guest accommodations in Tamil Nadu have taken strict measures following a severe LPG shortage. Many have stopped cooking items such as tea, coffee, dosa, and chapathi as cooking gas supplies remain limited.

dot image
To advertise here,contact us
dot image