

അമരാവതി: ആന്ധ്രപ്രദേശിൽ ആൾത്താമസമില്ലാത്ത വീടിന്‍റെ ഉടമയ്ക്ക് ലഭിച്ചത് 1.99കോടി രൂപയുടെ വൈദ്യുതി ബിൽ. കാക്കിനാട ജില്ലയിലെ സമർലക്കോട്ട നിവാസിയായ ഉപഭോക്താവിന്റെ പരാതിയിൽ നടത്തിയ പരിശോധനയിലാണ് കാരണം പിടികിട്ടിയത്. മറ്റൊന്നുമല്ല വൈദ്യുത മീറ്ററിനുണ്ടായ സാങ്കേതിക പ്രശ്‌നമാണ് ഭീമമായ ബില്ലിന് കാരണമായത്. സമർലക്കോട്ട ജില്ലയിലെ ടിഡ്‌കോ കോളനിയിലെ ദാസരി ദുർഗയ്ക്കാണ് ഓൺലൈനായി ബില്ലിന്റെ അറിയിപ്പ് ലഭിച്ചത്. കുടുംബത്തിനൊപ്പം തന്‍റെ ഫ്ളാറ്റിലാണ് ദുർഗ താമസിക്കുന്നത്. ആരും ഇല്ലാത്ത വീട്ടിൽ ഇത്രയും ബില്ലെങ്ങനെ വന്നു എന്നത് ദുർഗയെ മാത്രമല്ല നാട്ടുകാരെയും അമ്പരപ്പിലാക്കി.
തുടർന്ന് ദാസരി ദുർഗ ഉടൻ തന്നെ സമീപത്തുള്ള വൈദ്യുതി വകുപ്പ് ഓഫീസിലേക്ക് കുതിച്ചു. പരാതി ലഭിച്ചതിന് പിന്നാലെ ആന്ധ്രാപ്രദേശ് ഈസ്റ്റേൺ പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതോടെയാണ് പുതിയ വൈദ്യുതി മീറ്റർ സ്ഥാപിക്കുന്ന സമയത്തുണ്ടായ സാങ്കേതിക തകരാർ മൂലമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതോടെയാണ് ഉപഭോക്താവിന് ആശ്വാസമായത്. പിന്നാലെ ദുർഗയ്ക്ക് പുതിയ ബിൽ ലഭിക്കുകയും ചെയ്തു. പുതിയ ബില്ലായി വെറും 147രൂപ മാത്രമാണ് അവർക്ക് അടയ്‌ക്കേണ്ടി വന്നുള്ളു.
സംഭവം സോഷ്യൽ മീഡിയയിൽ ബില്ലിന്റെ ചിത്രത്തോടൊപ്പം പ്രചരിച്ചതോടെ വലിയ ചർച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്.
Content Highlights: A woman in Andhra Pradesh received an electricity bill of Rs 1.99 crore for a house that has been lying vacant