

ന്യൂഡൽഹി: വസ്തുതാവിരുദ്ധവും വിദ്വേഷപരവുമായ രംഗങ്ങളുടെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയ കേരള സ്റ്റോറി 2 സിനിമയുടെ ട്രെയിലറിന് പിന്നാലെ പുതിയ പ്രമോഷൻ പരിപാടിയും വിവാദമാകുന്നു. ന്യൂഡൽഹിയിൽ വെച്ച് നടന്ന പ്രമോഷൻ പ്രോഗ്രാമിൽ ലവ് ജിഹാദ് ഇരകളെന്ന് അവകാശപ്പെടുന്ന സ്ത്രീകളുമായാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എത്തിയത്.
ഈ 37 സ്ത്രീകളിൽ ആരും കേരളത്തിൽ നിന്നില്ലായിരുന്നു. ഇവരെല്ലാം ഉത്തരേന്ത്യയില്‍ നിന്നുള്ളവരായിരുന്നു. കേരളത്തിൽ നിന്നും ആരുമില്ലല്ലോ എന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ കൃത്യമായ മറുപടിയില്ലാതെ അണിയറ പ്രവർത്തകർ കുഴങ്ങി.
കേരളത്തിലുള്ളവരുടെ വീഡിയോസ് യൂട്യൂബിലുണ്ടെന്ന് നിർമാതാവ് വിപുത് അമൃത്‌ലാൽ അമർഷത്തോടെ മറുപടി നൽകി. കേരള സ്റ്റോറി എന്ന് പേരിട്ട സിനിമയുടെ പ്രമോഷനിൽ കേരളത്തിൽ നിന്നുള്ളവരില്ലേ എന്ന ചോദ്യം മാധ്യമപ്രവർത്തകർ ആവർത്തിച്ചു. ലവ് ജിഹാദ് നടക്കുന്നില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട് കൂടി ചൂണ്ടിക്കാണിച്ചായിരുന്നു ഈ ചോദ്യം.
കേരളത്തിൽ തുടങ്ങി പിന്നീട് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ച ലവ് ജിഹാദിനെ കുറിച്ചാണ് കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം പറയുന്നതെന്നാണ് ഇതിന് സംവിധായകൻ കാമാഖ്യ നാരായണൻ നൽകിയ ന്യായീകരണം. നിങ്ങൾ സത്യം അംഗീകരിക്കാൻ തയ്യാറാകുന്നില്ല എന്ന് കൂടി കാമാഖ്യ ദേഷ്യത്തോടെ പറഞ്ഞു.
പിന്നീടും സിനിമയുടെ ആദ്യ ഭാഗത്തിലെയും ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ട്രെയിലറിലെയും വസ്തുതാവിരുദ്ധതയെ കുറിച്ചും കേരളത്തിനെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ കുറിച്ചും മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ആവർത്തിച്ചു. ഇതോടെ കലിപൂണ്ട അണിയറ പ്രവർത്തകർ വേദിയിൽ നിന്നും ഇറങ്ങിപ്പോയി. വേദിയിലുണ്ടായിരുന്ന ലവ് ജിഹാദ് ഇരകളോട് ചോദ്യങ്ങൾ ചോദിക്കാന്‍ കേരള സ്‌റ്റോറിയുടെ അണിയറ പ്രവർത്തകർ സമ്മതിച്ചില്ലെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രമോഷന്‍ പരിപാടിക്കെത്തിയ സ്ത്രീകള്‍ യഥാര്‍ത്ഥ ഇരകളല്ലെന്നും അണിയറ പ്രവര്‍ത്തകര്‍ കെട്ടുകഥകള്‍ ചമയ്ക്കുകയാണെന്നും ആരോപണം ഉയരുന്നുണ്ട്.
അതേസമയം, കേരള സ്റ്റോറി 2വിന്റെ ട്രെയിലറിലെ ഒരു രംഗമാണ് വ്യാപകമായ വിമര്‍ശനങ്ങൾക്ക് വഴിവെച്ചത്. ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന മുസ്ലിം കഥാപാത്രങ്ങളെയാണ് ട്രെയിലറിൽ കാണിക്കുന്നത്. സിനിമയ്ക്ക് എതിരെ യുവജന പ്രസ്ഥാനങ്ങളും സർക്കാരും പ്രതിപക്ഷവും തുടങ്ങി മലയാളികളെല്ലാം മുന്നോട്ടുവന്നിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ സാംസ്‌കാരിക മണ്ഡലങ്ങളിൽ നിന്നും ചിത്രത്തിനെതിരെ വിമർശനം ശക്തമാകുന്നുണ്ട്.
Content Highlights: Kerala story 2 Movie team comes with 37 women alleges as Love Jihad victims in new promotion pressmeet, but none of them are from Kerala. While asked about this, they refused to give clear answers and left the pressmeet