

ഇംഫാൽ: മണിപ്പൂരിൽ സംഘർഷാവസ്ഥ രൂക്ഷമായതിനെ തുടർന്ന് ഇൻ്റർനെറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചതായി മണിപ്പൂർ സർക്കാർ അറിയിച്ചു. ഉഖ്രുൽ ജില്ലയിലാണ് വിലക്ക് ബാധിക്കുക. അഞ്ച ദിവസത്തെക്കാണ് ഇൻ്റർനെറ്റ്, ഡാറ്റ സേവന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അക്രമങ്ങളെത്തുടർന്ന് ക്രമസമാധാന നില അസ്ഥിരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ വിലക്കേർപ്പെടുത്തിയത്.
ഇന്ന് രാവിലെ 11.30 മുതലാണ് ഇൻ്റർനെറ്റ് ഷട്ട്ഡൗൺ പ്രാബല്യത്തിൽ വന്നത്. മൊബൈൽ ഡാറ്റ, ബ്രോഡ്‌ബാൻഡ്, വിപിഎൻ, വിസാറ്റ് സേവനങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചാണ് വിലക്ക്.
മണിപ്പൂരിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ക്രമസമാധാന നിലയെ ഗുരുതരമായി ബാധിക്കുന്ന തരത്തിൽ സമൂഹമാധ്യങ്ങൾ ദുരുപയോഗിക്കുന്നത് തടയാനാണ് സർക്കാർ ശ്രമം.മണിപ്പൂരിലെ പൊതുജനങ്ങളുടെ വികാരം ഉണർത്തുന്ന ചിത്രങ്ങൾ, പോസ്റ്റുകൾ, വീഡിയോ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് കണക്കിലെടുത്താണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ചില സാമൂഹിക വിരുദ്ധർ സോഷ്യൽ മീഡിയയെ വ്യാപകമായി ഉപയോഗിച്ചേക്കാമെന്ന ആശങ്കയുണ്ടെന്ന് ഔദ്യോഗിക ഉത്തരവിൽ പറഞ്ഞു. ഇന്നലെ ലാറ്റിൻ ബസാറിർ ഇരുപത്തോളം വീടുകൾക്കും വാഹനങ്ങൾക്കും കുക്കി സംഘടകൾ തീയിട്ടിരുന്നു. കുക്കി ഗോത്രവർഗക്കാർ നടത്തിയ ആക്രമണത്തിൽ തങ്ഖുൽ നാഗ ഗ്രാമവാസിക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സംഘർഷം കൂടുതൽ രൂക്ഷമായിരുന്നു.
ബിജെപി സർക്കാർ അധിക്കാരത്തിലേറി ഒരാഴ്ച്ച പിന്നിടുമ്പോഴാണ് മണിപ്പൂരിൽ വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തത്. നീണ്ട ഇടവേളക്ക് ശേഷം കുക്കി - നാഗാ സംഘർഷം രൂക്ഷമായി തുടരുകയാണ്. കുക്കി എംഎൽഎമാർ പുതിയ സർക്കാറിൻ്റെ ഭാഗമായതിനെതിരെയാണ് പ്രതിഷേധം. ഉഖ്രുൽ മേഖലയിലാണ് സംഘർഷം രൂക്ഷമായിരിക്കുന്നത്. ഇവിടെ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ പ്രദേശത്ത് നിരവധി വീടുകൾക്ക് തീയിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കർഫ്യു പ്രഖ്യാപിച്ച് സുരക്ഷാ നടപടികൾ ശക്തമാക്കിയത്.
പുതിയ സർക്കാരിൽ നിന്ന് ഉപമുഖ്യമന്ത്രിയടക്കമുള്ള കുക്കി അംഗങ്ങൾ പുറത്തുവരുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് വിവിധ സംഘടനകളുടെ ആഹ്വാനം. ഉപമുഖ്യമന്ത്രി നെംച കിപ്‌ജെൻ സ്ഥാനമേറ്റത്തിൽ വ്യാപക എതിർപ്പാണ് കുക്കി സംഘടനകൾ അറിയിച്ചത്. നെംച കിപ്‌ജെന് എതിരെ വിവിധ കുക്കി സംഘടനകൾ പ്രതിഷേധ പ്രകടനകൾ നടത്തിയിരുന്നു. കുക്കികളുടെ പ്രത്യേക ആവശ്യങ്ങൾ അംഗീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഈ എതിർപ്പ്. ജനകീയ സർക്കാർ രൂപീകരിച്ചതിൽ കുക്കികളിലെ ഒരുവിഭാഗം കടുത്ത പ്രതിഷേധത്തിലാണ്. പ്രത്യേക സ്വയംഭരണ പ്രദേശം അനുവദിക്കണമെന്നാണ് കുക്കിയുടെ ഒരു വിഭാഗത്തിൻ്റെ ആവശ്യം. എന്നാൽ സംസ്ഥാനത്തെ വെട്ടിമുറിക്കാൻ അനുവദിക്കില്ലെന്നാണ് മെയ്തെയ് സംഘടനകൾ ആവർത്തിച്ച് പറയുന്നത്.
രാഷ്ട്രപതി ഭരണം പിൻവലിച്ചതിന് പിന്നാലെ മണിപ്പൂരിൽ ഈ മാസം നാലിനാണ് പുതിയ സർക്കാർ അധികാരമേറ്റത്. മെയ്‌തി വിഭാഗത്തില്‍ നിന്നുള്ള യുംനാം ഖേംചന്ദ് സിംഗാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. കുക്കി വിഭാഗത്തില്‍നിന്നുള്ള വനിതാ നേതാവും മുന്‍ മന്ത്രിയുമായ നെംചാ കിപ്‌ജെന്‍ ആണ് ഉപമുഖ്യമന്ത്രി. നാഗ പീപ്പിള്‍ ഫ്രണ്ട് നേതാവ് ലോസി ഡിഖോയാണ് രണ്ടാം ഉപമുഖ്യമന്ത്രി. ഗോവിന്ദദാസ് ആഭ്യന്തരമന്ത്രിയായും ചുമതലയേറ്റിരുന്നു. ഇതിന് പിന്നാലെ വീണ്ടും സംഘർഷം രൂക്ഷമാകുന്നത് പുതിയ സർക്കാരിനെ സംബന്ധിച്ചടുത്തോളം വലിയ വെല്ലുവിളിയാണ്.
Content Highlights: The Manipur government has announced that internet services have been temporarily suspended following the escalation of tensions in Manipur