

മുംബൈ: ബാരാമതി വിമാനദുരന്തത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ പേഴ്‌സണൽ സെക്രട്ടറിയുടെ മൊഴിയെടുത്ത് അന്വേഷണ സംഘം. കേസ് അന്വേഷിക്കുന്ന മഹാരാഷ്ട്ര പൊലീസിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റ് (സിഐഡി) സംഘമാണ് 15 വർഷമായി അജിത് പവാറിന്റെ സന്തതസഹചാരിയായിരുന്ന അവിനാഷ് സോൾവതിന്റെ മൊഴിയെടുത്തത്.
അജിത് പവാറിന്റെ യാത്രകൾ അവസാന ദിനങ്ങളിലെ ഫോൺവിളികൾ യാത്ര ചെയ്ത വിമാനത്തിന് എന്തെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളോ തകരാറോ ള്ളതായി സൂചിപ്പിച്ചിരുന്നോ എന്നീ വിവരങ്ങളാണ് പേഴ്‌സണൽ സെക്രട്ടറിയിൽനിന്ന് തേടിയത്. അജിത് പവാറിന്റെ മറ്റ് ജീവനക്കാരിൽനിന്നും വരും ദിവസങ്ങളിൽ മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
അതേസമയം അജിത് പവാറിന്റെ മരണത്തിൽ എൻസിപിയിലെ ചില നേതാക്കൾ ദുരൂഹത ഉന്നയിച്ചു. എൻസിപി നേതാവായ അമോൽ മിത്കാരി എക്‌സിലൂടെയാണ് ദുരൂഹത ആരോപിച്ച് രംഗത്ത് വന്നത്. സംഭവം നടന്ന സ്ഥലത്തുനിന്നും ചില പേപ്പറുകൾ കണ്ടെത്തിയിരുന്നു. വിമാന അപകടത്തിന് ശേഷം വലിയ തിപീടിത്തമാണ് ഉണ്ടായത്. എന്നാൽ ചില പേപ്പറുകൾ മാത്രം കത്താതിരുന്നത് എന്തുകൊണ്ടാണെന്നായിരുന്നു അമോൽ മിത്കാരിയുടെ ചോദ്യം. വിമാനത്തിൽ ആറ് പേരുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ എന്നാൽ അഞ്ച് മൃതദേഹങ്ങൾ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. അപകടത്തിൽപെട്ട ലിയർജെറ്റ് 45 എന്ന വിമാനത്തിന് മുമ്പും അപകടമുണ്ടായ ചരിത്രമുണ്ട്. അങ്ങനെയെങ്കിൽ ആരാണ് അജിത് പവാറിന്റെ യാത്രയ്ക്കായി ഈ വിമാനം തിരഞ്ഞെടുത്തതെന്നും അമോൽ മിത്കാരി പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ശിവസേന(യുബിടി)യും കോൺഗ്രസും ദുരൂഹത ആരോപിച്ച് പരസ്യമായി രംഗത്ത് വന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ദുരൂഹത ആരോപിച്ചിരുന്നു. എന്നാൽ മരണത്തിൽ ദുരൂഹതയില്ലെന്നും വിഷയം രാഷ്ട്രീയമായി ഉപയോഗിക്കരുത് എന്നുമായിരുന്നു അജിത് പവാറിന്റെ ബന്ധുവും എൻസിപി നേതാവുമായ ശരത് പവാർ പറഞ്ഞത്.
ജനുവരി 28നാണ് ബാരാമതി വിമാനത്താവളത്തിന് സമീപമുണ്ടായ വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടത്. വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുന്നതിനിടെയാണ് അജിത് പവാർ സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീണത്. ലാൻഡ് ചെയ്യുന്ന സമയത്ത് നിയന്ത്രണം നഷ്ടപ്പെടുകയും തകർന്നുവീണതിന് പിന്നാലെ വിമാനം രണ്ടായി പിളരുകയുമായിരുന്നു. തുടർന്ന് വിമാനം പൂർണമായും കത്തിയമരുകയായിരുന്നു. അപകടത്തിൽ അജിത് പവാറിൻറെ സുരക്ഷാ ഉദ്യോഗസ്ഥൻ വിദിപ് ജാദവ്, പൈലറ്റുമാരായ സുമിത് കപൂർ, സാംഭവി പഥക്, ഫ്‌ളൈറ്റ് അസിസ്റ്റന്റ് പിങ്കി മാലി എന്നിവരും കൊല്ലപ്പെട്ടിരുന്നു.
Content Highlights: Maharashtra deputy cm Ajit Pawar's plane crash accident death; investigation team taken statement from ajit pawar's Personal Secretary