

ഇൻഡോർ: ഭിക്ഷക്കാരെ ഒഴിപ്പിക്കാനായുള്ള ദൗത്യത്തിനിടയിൽ കോടീശ്വരനായ ഭിക്ഷക്കാരനെ കണ്ടെത്തി ഇൻഡോർ മുനിസിപ്പാലിറ്റി അധികൃതർ. ഒരു വീടും രണ്ട് ഫ്ളാറ്റും കാറും മൂന്ന് ഓട്ടോറിക്ഷയുമുള്ളയാളെയാണ് മുനിസിപ്പാലിറ്റി അധികൃതർ കണ്ടെത്തിയത്. മൻകിലാൽ എന്നാണ് ഇയാളുടെ പേര്. അറുപത് വയസാണ് പ്രായം.
ഭിക്ഷക്കാരെ നഗരത്തിൽ നിന്ന് ഒഴിപ്പിക്കുന്നതിൻ്റെ ഭാഗമായി നടന്ന പരിശോധനകൾക്കിടെയാണ് അധികൃതർ മൻകിലാലിനെ കണ്ടെത്തിയത്. റോഡരികിൽ ഒരു ചെറിയ ചക്രവണ്ടിയിലായിരുന്നു ഇയാൾ ഭിക്ഷ യാചിച്ചിരുന്നത്. ഭിന്നശേഷിക്കാരനായ വ്യക്തിയാണ് മൻകിലാൽ. ഇയാൾക്ക് ഭഗത് സിങ് നഗറിൽ മൂന്ന് നില വീടും, അൽവാസ, ശിവ് നഗർ മേഖലകളിൽ രണ്ട് ഫ്ലാറ്റുകളും ഉണ്ടെന്നാണ് അധികൃതർ കണ്ടെത്തിയിരിക്കുന്നത്. ഭിന്നശേഷിക്കാരനായതിനാൽ പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഒറ്റമുറി ഫ്ലാറ്റും ഇയാൾക്ക് ലഭിച്ചിട്ടുണ്ട്.
ഇതിന് പുറമെ ഒരു സ്വിഫ്റ്റ് കാറും, മൂന്ന് ഓട്ടോറിക്ഷകളും ഇയാൾക്കുണ്ട്. ഇതെല്ലം വാടകയ്ക്ക് നൽകിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ സമീപത്തെ മാർക്കറ്റിലെ ചിലർക്ക് ഇയാൾ പണം കടം നൽകിയിട്ടുണ്ട്. അതിൽ നിന്ന് ലഭിക്കുന്ന പലിശയും ഇയാൾക്ക് വരുമാനമായുണ്ട്.
മൻകിലാലിന്റെ ബാങ്ക് അക്കൗണ്ടുകളും മറ്റും അധികൃതർ പരിശോധിച്ചുവരികയാണ്. ഇത്രയും സമ്പാദ്യം ഉള്ളയാൾക്ക് എങ്ങനെയാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിപ്രകാരം വീട് ലഭിച്ചത് എന്നതും അന്വേഷിക്കുന്നുണ്ട്.
Content Highlights: crorepati found begging at the streets of indore, officials stunned after seeing his assets