

ന്യൂഡൽഹി: അതിവേഗ അൺറിസർവ്‌ഡ് ദീർഘദൂര ട്രെയിനായ അമൃത് ഭാരത് കേരളത്തിന് അനുവദിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ ഇക്കാര്യം അറിയിച്ചത്. കേരളത്തിനെ തെലങ്കാനയുമായും തമിഴ്നാടുമായും ബന്ധിപ്പിച്ചാണ് രണ്ട് ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്.
തൃശ്ശൂർ- ഗുരുവായൂർ റൂട്ടിൽ പാസഞ്ചർ ട്രെയിൻ അനുവദിച്ചതിനു പിന്നാലെയാണ് അമൃത് ഭാരത് ട്രെയിൻ അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം- ഹൈദരാബാദ്, തിരുവനന്തപുരം- താംബരം ( ചെന്നൈ) എന്നീ റൂട്ടുകളിലാണ് പുതിയ അമൃത് ഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നത്. തിരുവനന്തപുരം- ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ ട്രെയിനും നേരത്തെ കേരളത്തിന് അനുവദിച്ചിരുന്നു. ജനങ്ങളുടെ പ്രശ്നനങ്ങൾ പരിഹരിക്കാൻ എൻഡിഎയ്ക്ക് മാത്രമേ സാധിക്കൂവെന്നും കേരളത്തിന് പുതിയ ട്രെയിനുകൾ അനുവദിച്ചതിൽ പ്രധാനമന്ത്രിയ്ക്ക് നന്ദി പറയുന്നതായും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.
ജനുവരി 13 നാണ് രാജ്യത്ത് ഒന്‍പത് റൂട്ടുകളില്‍ പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ റെയില്‍വേ പ്രഖ്യാപിച്ചത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് പ്രഖ്യാപനം നടത്തിയത്. അന്ന് കേരളത്തിന് ഒരു ട്രെയിന്‍ പോലും പ്രഖ്യാപിച്ചിരുന്നില്ല.
തെരഞ്ഞെടുപ്പ് അടുത്ത പശ്ചിമ ബംഗാളിനാണ് ആദ്യ പരിഗണന നല്‍കിയത്. പശ്ചിമ ബംഗാളിന് ഏഴ് സര്‍വീസുകളാണ് അനുവദിച്ചത്. തമിഴ്നാടിന് മുന്നും അസമിന് രണ്ടും സര്‍വീസുകള്‍ അനുവദിച്ചിട്ടുണ്ട്.
Content Highlights: Union minister Rajeev Chandrasekhar said Kerala will get two Amrit Bharat trains connecting the state with Tamil Nadu and Telangana.