

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകളും അഴിമതിയും ഉണ്ടായെന്ന് യൂട്യൂബര്‍ ധ്രുവ് റാഠി. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആറ് തെളിവുകളാണ് ധ്രുവ് റാഠി യൂട്യൂബ് വീഡിയോയിലൂടെ പുറത്തുവിട്ടത്. താന്‍ പറയുന്ന തെളിവുകള്‍ തെറ്റാണെങ്കില്‍ അത് തെളിയിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും ധ്രുവ് വെല്ലുവിളിക്കുകയും ചെയ്തു.
1: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മുന്‍പ് സ്ത്രീകള്‍ക്ക് നല്‍കിയ പതിനായിരം രൂപ
തെരഞ്ഞെടുപ്പ് ക്രമക്കേടിന്റെ ആദ്യ തെളിവായി ധ്രുവ് റാഠി ചൂണ്ടിക്കാട്ടുന്നത് പതിനായിരം രൂപ കൈക്കൂലിയാണ്. ആദ്യഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ മുന്‍പ് ബിഹാറിലെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പതിനായിരം രൂപ എത്തിയത് നിയമാനുസൃതമായി നല്‍കിയ കൈക്കൂലിയാണ് എന്നാണ് ധ്രുവ് പറയുന്നത്. ഈ പണം വോട്ടര്‍മാരെ സ്വാധീനിച്ചെന്നും തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം രണ്ട് ലക്ഷം കൂടി നല്‍കുമെന്ന് എന്‍ഡിഎ സഖ്യം വാഗ്ദാനം ചെയ്‌തെന്നും ധ്രുവ് റാഠി പറയുന്നു. തെരഞ്ഞെുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സാമ്പത്തിക സഹായമോ ആനുകൂല്യങ്ങളോ നല്‍കാന്‍ പാടില്ല. ബിഹാറില്‍ ഒക്ടോബര്‍ ഏഴിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 17, 24,31, നവംബര്‍ ഏഴ് എന്നീ തീയതികളില്‍ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കി. ഇത് പെരുമാറ്റച്ചട്ട ലംഘനമായിരുന്നു. എന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടില്ലെന്നും ധ്രുവ് ചൂണ്ടിക്കാട്ടുന്നു.
2: വ്യാജ വോട്ടര്‍മാര്‍
മറ്റ് സംസ്ഥാനങ്ങളില്‍ വോട്ട് ചെയ്ത നിരവധി വോട്ടര്‍മാര്‍ ബിഹാറിലും വോട്ട് ചെയ്തുവെന്നാണ് ധ്രുവ് റാഠി ആരോപിക്കുന്നത്. ബിജെപി പ്രവര്‍ത്തകരായ ചിലര്‍ ഡല്‍ഹിയിലും ബിഹാറിലും ഹരിയാനയിലുമെല്ലാം വോട്ട് ചെയ്തതിന്റെ ഫോട്ടോകളടക്കം ധ്രുവ് പങ്കുവെച്ചിട്ടുണ്ട്. ഇവര്‍ സമൂഹമാധ്യമങ്ങളില്‍ വിവിധ കാലഘട്ടങ്ങളില്‍ പങ്കുവെച്ച ഫോട്ടോകളാണ് ധ്രുവ് റാഠി വീഡിയോയിൽ കാണിക്കുന്നത്.
3: വോട്ടർമാർക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍
ഹരിയാനയില്‍ നിന്നും ബിഹാറിലേക്ക് തെരഞ്ഞെടുപ്പ് സമയത്ത് പ്രത്യേക ട്രെയിനുകളില്‍ ബിജെപി വ്യാജ വോട്ടര്‍മാരെ എത്തിച്ചുവെന്നാണ് ധ്രുവ് റാഠി ഉന്നയിക്കുന്ന മൂന്നാമത്തെ ആരോപണം. നാല് സ്‌പെഷ്യന്‍ ട്രെയിനുകളെങ്കിലും തെരഞ്ഞെടുപ്പ് ദിവസം ഹരിയാനയില്‍ നിന്നും ബിഹാറിലേക്ക് ഓടുന്നുണ്ടെന്ന് സുപ്രീം കോടതി അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞിരുന്നുവെന്നും ഇവര്‍ യഥാര്‍ത്ഥ വോട്ടര്‍മാരാണെങ്കില്‍ എന്തിനാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ എന്നാണ് സിബല്‍ ചോദിച്ചതെന്നും ധ്രുവ് റാഠി പറഞ്ഞു. ഈ ട്രെയിനുകളിലെ യാത്രയ്ക്കുളള ചിലവ് ബിജെപിയോ മോദി സര്‍ക്കാരോ ആണ് വഹിക്കുന്നതെന്ന് ട്രെയിനില്‍ യാത്ര ചെയ്തവര്‍ പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ട്രെയിനിലെത്തിയവര്‍ക്ക് സൗജന്യ ഭക്ഷണവും നല്‍കിയിരുന്നു.
4: സിസിടിവി നിയമങ്ങള്‍ മാറ്റി ദൃശ്യങ്ങള്‍ മറച്ചു
തെരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച പരാതികളില്‍ പോളിംഗ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങള്‍ വലിയ തെളിവായാണ് പരിഗണിച്ചിരുന്നത്. എത്രപേര്‍ എത്തി വോട്ട് ചെയ്തു, ഒരേ ആള്‍ വീണ്ടും വോട്ട് ചെയ്‌തോ എന്നെല്ലാം ദൃശ്യങ്ങളില്‍ നിന്ന് അറിയാമായിരുന്നു. ഈ നിയമങ്ങള്‍ മാറ്റി സിസിടിവി ദൃശ്യങ്ങള്‍ മറച്ചുവെന്നാണ് ധ്രുവ് റാഠിയുടെ മറ്റൊരു ആരോപണം. ഇപ്പോഴത്തെ നിയമം അനുസരിച്ച് ഈ ദൃശ്യങ്ങള്‍ വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങള്‍ക്ക് ലഭ്യമാകില്ല. മാത്രമല്ല തെരഞ്ഞെടുപ്പ് കഴിഞ്ഞ് 45 ദിവസങ്ങള്‍ക്കകം ദൃശ്യങ്ങള്‍ മായ്ച്ചുകളയുകയും ചെയ്യാം. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും പെണ്‍മക്കളുടെയും ദൃശ്യങ്ങള്‍ ഇത്തരത്തില്‍ നല്‍കുന്നത് ഉചിതമാണോ എന്നാണ് ഗ്യാനേഷ് കുമാര്‍ ചോദിച്ചത്. എന്നാല്‍ അതിന് ബെഡ്‌റൂമിലെ ദൃശ്യങ്ങളാണോ, ജനങ്ങള്‍ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളല്ലേ അത് എന്നാണ് ധ്രുവ് റാഠി ചോദിക്കുന്നത്.
5: വോട്ടര്‍ പട്ടികയില്‍ നിന്ന് വ്യാപകമായി വോട്ടര്‍മാരെ വെട്ടി
ജൂണ്‍ മാസത്തിനും സെപ്റ്റംബര്‍ മാസത്തിനും ഇടയ്ക്കാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എസ് ഐ ആര്‍ നടത്തിയത്. വോട്ടര്‍ പട്ടിക പുതുക്കാന്‍ എന്നാണ് പറഞ്ഞിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് ബിഹാര്‍ വോട്ടര്‍ പട്ടികയില്‍ 7.89 കോടി വോട്ടര്‍മാരുണ്ടായിരുന്നു. എസ് ഐ ആറിന് ശേഷം ഇത് 7.42 കോടിയായി മാറി. 47 ലക്ഷത്തോളം വോട്ടര്‍മാരെയാണ് വെട്ടിയത്. എസ് ഐആറിന്റെ പേരില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ വോട്ടര്‍മാരെ കണ്ടെത്തി വെട്ടുകയാണ് ചെയ്തതെന്നാണ് ധ്രുവ് റാഠി ആരോപിക്കുന്നത്.
പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഏറ്റവും സ്വാധീനമുളള സീമാഞ്ചല്‍ മേഖലയിലാണ് വോട്ട് കൂടുതല്‍ വെട്ടിയത് എന്നതില്‍ നിന്ന് തന്നെ എസ് ഐആറിന്റെ യഥാര്‍ത്ഥ ഉദ്ദേശം വ്യക്തമാണ്. വെട്ടിമാറ്റപ്പെട്ട വോട്ടര്‍മാരില്‍ 24.7 ലക്ഷം പേര്‍ മുസ്‌ലിം വോട്ടര്‍മാരായിരുന്നു. ദളിത്, ആദിവാസി വോട്ടര്‍മാരെയും വെട്ടിമാറ്റിയിട്ടുണ്ട്. ചില വോട്ടര്‍മാര്‍ പോളിംഗ് ബൂത്തുകളില്‍ എത്തുന്നതിന് മുന്‍പ് തന്നെ മറ്റാരോ അവരുടെ വോട്ടുകള്‍ ചെയ്തിരുന്നുവെന്നും ധ്രുവ് ആരോപിക്കുന്നു.
6: തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതപരമായ നിലപാട്
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയെ എങ്ങനെയൊക്കെ സഹായിച്ചുവെന്നാണ് ധ്രുവ് റാഠി അവസാനമായി പറയുന്നത്. ബിജെപിക്ക് സൗകര്യപ്രദമായ ദിവസങ്ങളില്‍ മാത്രമാണ് ഓരോ സംസ്ഥാനത്തും വോട്ടെടുപ്പ് നിശ്ചയിക്കുന്നത് എന്നാണ് ധ്രുവ് പറയുന്നത്. പശ്ചിമബംഗാളിലെ വോട്ടെടുപ്പ് ദിവസമാണ് ഇതിന് ഉദാഹരണമായി ധ്രുവ് റാഠി പറയുന്നത്. 2011-ല്‍ ബംഗാളില്‍ എട്ട് ഘട്ടമായായിരുന്നു തെരഞ്ഞെടുപ്പ്. മറ്റ് സംസ്ഥാനങ്ങളിലെ പ്രചാരണം അവസാനിപ്പിച്ച് ബംഗാളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ മോദിയുള്‍പ്പെടെ ബിജെപി നേതാക്കള്‍ക്ക് സഹായകമാംവിധമായിരുന്നു ക്രമീകരണം. 2024-ലെ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മതത്തിന്റെ പേരില്‍ വോട്ട് ചോദിച്ചപ്പോഴും മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയപ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തില്ല. കാരണം മോദി സര്‍ക്കാരാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ തെരഞ്ഞെടുത്തത്. 2023-ല്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കേസ് കൊടുക്കാനാവില്ലെന്നും ധ്രുവ് റാഠി പറഞ്ഞുവെക്കുന്നു.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 243 സീറ്റുകളിൽ ബിജെപിയും ജെഡിയുവും ഉൾപ്പെട്ട എൻഡിഎ സഖ്യം 202 സീറ്റുകളിലാണ് വിജയിച്ചത്. ഇതിൽ 89 സീറ്റ് ബിജെപി നേടിയപ്പോൾ 85 സീറ്റുകളാണ് നിതീഷ് കുമാർ നയിക്കുന്ന ജെഡിയു നേടിയത്. പ്രതിപക്ഷത്തെ ആർജെഡി 25 സീറ്റുകൾ സ്വന്തമാക്കിയപ്പോൾ വെറും ആറ് സീറ്റിൽ മാത്രമാണ് കോൺഗ്രസിന് ജയിക്കാനായത്. നിതീഷ് കുമാർ പത്താമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
Content Highlights: Major irregularities in Bihar elections: Dhruv Rathi reveals key evidence