
ഭോപ്പാൽ: എ ഐ ഉപയോഗിച്ച് കോളേജിലെ വിദ്യാർത്ഥിനികളുടെ അശ്ലീല ചിത്രം നിർമിച്ച് എൻജിനീയറിങ് വിദ്യാർത്ഥി. പിന്നാലെ ഛത്തീസ്ഗഢിലെ നയാ റായ്പൂരിലുള്ള ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിലെ മൂന്നാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തു.
കോളേജിലെ മുപ്പതിലധികം വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ എ ഐ ഉപയോഗിച്ച് യുവാവ് അശ്ലീല ചിത്രമാക്കി മാറ്റുകയായിരുന്നുവെന്നാണ് കോളേജ് അധികൃതരുടെ കണ്ടെത്തൽ.
വിദ്യാർത്ഥിനികളുടെ പരാതിയെ തുടർന്ന് കോളേജ് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ചിത്രങ്ങളും വീഡിയോകളും കണ്ടെത്തിയത്. ബിലാസ്പൂർ സ്വദേശിയായ ഇയാളിൽ നിന്ന് നിരവധി ചിത്രങ്ങളും വീഡിയോകളും കോളേജ് അധികൃതർ പിടിച്ചെടുത്തു. 36 വിദ്യാർത്ഥിനികളാണ് യുവാവിനെതിരെ പരാതി നൽകിയത്. പരാതിക്ക് പിന്നാലെ അന്വേഷണത്തിന് സമിതി രൂപീകരിച്ച് വിദ്യാർത്ഥിയുടെ പക്കലുള്ള മൊബൈൽ, ലാപ്‌ടോപ്പ്, പെൻഡ്രൈവ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തിരുന്നു.
അതേസമയം ചിത്രങ്ങളും വീഡിയോകളും ആർക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്ന് അധികൃതർ വ്യക്തമാക്കി. പരാതി ലഭിച്ചിട്ടില്ലെന്നും ലഭിക്കുന്ന പക്ഷം നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
Content Highlights: Engineering student uses AI to create Fake images of college students