
ചെന്നൈ: കരൂരില്‍ അപകടം നടന്ന പ്രദേശം സന്ദര്‍ശിച്ച് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍ എംപി. പരിക്കേറ്റ് ചികിത്സയിലുള്ളവരെയും കമല്‍ ഹാസന്‍ സന്ദര്‍ശിച്ചു. ദുരന്തത്തിന് ശേഷം ആദ്യമായാണ് കമല്‍ ഹാസന്‍ സ്ഥലം സന്ദര്‍ശിക്കുന്നത്.
ജനക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് ഉചിതമായ ചികിത്സയും ബാധിതര്‍ക്ക് അര്‍ഹമായ ആശ്വാസവും ഉറപ്പാക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് അഭ്യർത്ഥിക്കുമെന്ന് കമല്‍ ഹാസന്‍ അപകടത്തിന് പിന്നാലെ പ്രതികരിച്ചിരുന്നു.
സെപ്റ്റംബര്‍ 27നാണ് കരൂരില്‍ തമിഴക വെട്രി കഴകം (ടിവികെ) നടത്തിയ റാലിയില്‍ അപകടമുണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് ആളുകള്‍ കുഴഞ്ഞുവീഴുകയായിരുന്നു. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു.
വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പിന്നീട് മരണസംഖ്യ 41 ആയി ഉയരുകയായിരുന്നു.
സംഭവത്തില്‍ ടിവികെ നാമക്കല്‍ ജില്ലാ സെക്രട്ടറി എന്‍ സതീഷ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിനായി രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. ദുരന്തത്തിനിടയാക്കിയ റാലി നടത്തിയതുമായി ബന്ധപ്പെട്ട് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയതായിരുന്നു സതീഷ്. ടിവികെ സംസ്ഥാന സെക്രട്ടറി ബുസി ആനന്ദ്, ജോയിന്റ് ജനറല്‍ സെക്രട്ടറി സിടിആര്‍ നിര്‍മല്‍ എന്നിവരെ പിടിക്കാനും പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്.
Content Highlights: TVK Vijay Karur stambede Kamal Hassan visits place