
ബെംഗളൂരു: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ അടങ്ങിയ പരാതിയുമായി യുവതി. സമ്മര്‍ദം ചെലുത്തി വിവാഹം നടത്തി, ലൈംഗികാതിക്രമം നടത്തി, ഭീഷണിപ്പെടുത്തി, ഭര്‍ത്താവിന്റെ സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്നതടക്കമുള്ള പരാതിയുമായി കർണ്ണാടകയിൽ നിന്നുള്ള യുവതിയാണ് പൊലീസിനെ സമീപിച്ചത്. മാസങ്ങളോളം പീഡനം തുടര്‍ന്നെന്നും പരാതിയിൽ ആരോപിക്കുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സയ്യിദ് ഇനാമുല്‍ ഹഖുമായി യുവതിയുടെ വിവാഹം നടത്തിയത്. 340 ഗ്രാം സ്വര്‍ണവും ഒരു യമഹ മോട്ടോര്‍ സൈക്കിളും നല്‍കിയായിരുന്നു വിവാഹം. തനിക്ക് മറ്റൊരു ഭാര്യയുണ്ടെന്നും 19 യുവതികളുമായി ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ടെന്നും ഭർത്താവ് യുവതിയോട് തുറന്നുപറഞ്ഞതോടെ ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയും യുവതി പൊലീസിനെ സമീപിക്കുകയുമായിരുന്നു.
സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിന് യുവതിയെ ഹഖ് നിര്‍ബന്ധിച്ചെന്നും അത് നിരസിച്ചപ്പോള്‍ യുവതിയുടെ സ്വകാര്യ വീഡിയോകള്‍ പങ്കുവെക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ യുവതി ആരോപിച്ചു. ഹഖ് രഹസ്യമായി അവരുടെ കിടപ്പുമുറിയില്‍ ക്യാമറ വെക്കുകയും സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി പങ്കുവെക്കുകയും ചെയ്തതായും യുവതി ആരോപിക്കുന്നുണ്ട്. ഹോട്ടലുകള്‍ അടക്കമുള്ള പൊതു സ്ഥലത്ത് വെച്ചും സ്വന്തം വീട്ടില്‍ വെച്ചും ഹഖ് തന്നെ ശാരീരികവും മാനസികവുമായും പീഡിപ്പിക്കാറുണ്ടെന്നും പരാതിയില്‍ പറയുന്നു.
ഹഖിന്റെ കുടുംബത്തിനെതിരെയും യുവതി ആരോപണം ഉന്നയിക്കുന്നുണ്ട്. ഫെബ്രുവരിയില്‍ നടന്ന കുടുംബ പരിപാടിയില്‍ ഹഖിന്റെ സഹോദരി തന്നെ അപമാനിച്ചു, സഹോദരന്‍ ലൈംഗികച്ചുവയോടെ പെരുമാറി എന്നുമാണ് പരാതിയില്‍ പറയുന്നത്. ഹഖിനും ആറ് കുടുംബാംഗങ്ങള്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നിലവില്‍ ഹഖ് ഒളിവിലാണെന്നും തിരച്ചില്‍ നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.
Content Highlights: Women from Karnataka file complaint against husband for assault