
ബുലന്ദ്ഷഹർ: പ്രായപൂർത്തിയാകാത്ത മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പിതാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബിചൗള ഗ്രാമത്തിലാണ് സംഭവം. വീട്ടിൽ നിന്ന് പണം മോഷ്ടിച്ചുവെന്നാരോപിച്ചാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ സോന(13)ത്തിനെ പിതാവ് അജയ് ശർമ്മ(40) കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. അനുപ്ഷഹർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു പാലത്തിനടിയിലെ കുറ്റിക്കാട്ടിൽ സ്കൂൾ യൂണിഫോമിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസിന് ഒരു ഫോൺ കോൾ ലഭിച്ചു.
തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. കൂടുതൽ അന്വേഷണത്തിൽ പെൺകുട്ടി വ്യാഴാഴ്ച സ്കൂളിൽ പോയിരുന്നതായും സ്കൂൾ കഴിഞ്ഞ് പിതാവ് അജയ് ശർമ്മ കൂട്ടിക്കൊണ്ടുപോയതായും കണ്ടെത്തി. പിതാവിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. പെൺകുട്ടിയെ സ്കൂളിൽ നിന്ന് കൂട്ടിയ ശേഷം അയാൾ ഒരു വയലിലേക്ക് കൊണ്ടുപോവുകയും സ്കാർഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒരു കനാലിലേക്ക് വലിച്ചെറിയുകയും ചെയ്തതായി വെളിപ്പെടുത്തി. കുട്ടിയുടെ സ്കൂൾ ബാഗ് വയലിൽ നിന്ന് കണ്ടെടുത്തു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെൺകുട്ടി വീട്ടിൽ നിന്ന് പണം മോഷ്ടിക്കുന്നുണ്ടെന്ന് മനസിലായെന്നും ഇത് മാതാപിതാക്കൾക്കിടയിൽ തർക്കത്തിന് കാരണമായെന്നും പൊലീസ് പറഞ്ഞു. മകൾ ബന്ധുവീട്ടിൽ പോയെന്നും അടുത്ത മൂന്ന് നാല് ദിവസത്തേക്ക് സ്കൂളിലേക്ക് വരില്ലെന്നും പിതാവ് സ്കൂളിൽ അറിയിച്ചിരുന്നു.
Content Highlights: Father Kills 13-Year-Old Daughter For Stealing Money From Home In UP