ജമ്മു കശ്മീരിലെ ദോഡയില്‍ മേഘവിസ്‌ഫോടനം: മിന്നല്‍ പ്രളയത്തില്‍ നാല് മരണം

ജമ്മുവിലെ കത്വ, സാംബ, ദോഡ, ജമ്മു, റാംബന്‍, കിഷ്ത്വാര്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു

dot image

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദോഡ ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ വന്‍ നാശനഷ്ടം. മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ നാലുപേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ഇവര്‍ക്കായുളള തിരച്ചില്‍ തുടരുകയാണ്. പത്തിലധികം വീടുകള്‍ക്ക് കേടുപാടുകളുണ്ടായി എന്നാണ് റിപ്പോര്‍ട്ട്. വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുളള യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വൈഷ്‌ണോദേവി യാത്രയുടെ ഭാഗമായിരുന്നവരാണ് അപകടത്തില്‍പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മീര്‍ ദേശീയപാത അടച്ചു.

ജമ്മുവിലെ കത്വ, സാംബ, ദോഡ, ജമ്മു, റാംബന്‍, കിഷ്ത്വാര്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയായി ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെയുളള ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. നദി കരകവിഞ്ഞൊഴുകിയതിനു പിന്നാലെ ദോഡ ജില്ലയില്‍ ഒരു പ്രധാന റോഡ് ഒഴുകിപ്പോയിരുന്നു. താവി നദിയും കരകവിഞ്ഞൊഴുകി.

അതേസമയം, ജമ്മു കശ്മീരില്‍ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ഒമര്‍ അബ്ദുളള പറഞ്ഞു. സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ജമ്മു മേഖലയില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി. ജലാശയങ്ങള്‍ക്ക് സമീപത്തുനിന്നും മണ്ണിടിച്ചില്‍ സാധ്യതയുളള പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ മാറിത്താമസിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. അപകട സാധ്യതയുളള പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Content Highlights: Cloudburst in doda jammu kashmir, 4 deaths in flash floods

dot image
To advertise here,contact us
dot image