
ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ പണക്കൂമ്പാരം കണ്ടെത്തിയ സംഭവത്തില്‍ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഹര്‍ജി സുപ്രീംകോടതി തളളി. ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ആഭ്യന്തര സമിതിയുടെ അന്വേഷണം സമാന്തര നിയമസംവിധാനമല്ലെന്നും യശ്വന്ത് വര്‍മ്മയുടെ മൗലികാവകാശം ലംഘിക്കപ്പെട്ടിട്ടില്ലെന്നും കോടതി വിലയിരുത്തി. അന്വേഷണത്തില്‍ ലഭിച്ച ചിത്രങ്ങളും ദൃശ്യങ്ങളും പരസ്യപ്പെടുത്തേണ്ടതില്ലെന്നും നടപടിയാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയച്ചതില്‍ ഭരണഘടനാ ലംഘനമില്ലെന്നും കോടതി പറഞ്ഞു.
വ്യക്തമായ തെളിവുകളില്ലാതെയാണ് റിപ്പോര്‍ട്ടെന്നും തന്റെ വിശദീകരണം കേട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് യശ്വന്ത് വര്‍മ്മ സുപ്രീം കോടതിയെ സമീപിച്ചത്. തന്നെ പാര്‍ലമെന്റില്‍ വിചാരണ ചെയ്യാനുള്ള ശുപാര്‍ശയും ജഡ്ജി ചുമതലയില്‍ നിന്ന് മാറ്റിയ നടപടിയും ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. 'നിയമപരമായ അനുമതിയില്ലാതെയായിരുന്നു സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണം. ഇത് നടപടിക്രമങ്ങളുടെയും ഭരണനിര്‍വ്വഹണ സ്വഭാവത്തിന്റെയും ലംഘനമാണ്. ആഭ്യന്തര അന്വേഷണത്തിന് നിയമപരമായോ ഭരണഘടനാപരമായോ പിന്തുണയില്ല. ഭരണഘടനാ പദവിയില്‍ നിന്ന് നീക്കാന്‍ രാഷ്ട്രപതിയോട് ചീഫ് ജസ്റ്റിസിന് ശുപാര്‍ശ ചെയ്യാനാവില്ല' എന്നുമാണ് യശ്വന്ത് വർമ്മ ചൂണ്ടിക്കാട്ടിയത്.
കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയതോടെ സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തരകമ്മിറ്റി ജസ്റ്റിസ് യശ്വന്ത് വര്‍മ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. യശ്വന്ത് വര്‍മ്മയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പതിനഞ്ച് കോടിയോളം രൂപയായിരുന്നു കണ്ടെത്തിയത്. വസതിയില്‍ തീപിടിച്ചതിന് പിന്നാലെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് സംഘമാണ് വീട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ കെട്ടുകണക്കിന് പണം കണ്ടെത്തിയത്. ഈ സമയം യശ്വന്ത് വര്‍മ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഫയര്‍ഫോഴ്സ് സംഘം സംഭവം പൊലീസിനെ അറിയിക്കുകയും, പൊലീസ് ഉദ്യോഗസ്ഥര്‍ ആഭ്യന്തര വകുപ്പിനെ വിവരം ധരിപ്പിക്കുകയും സര്‍ക്കാര്‍ സുപ്രീം കോടതിയെയും അറിയിച്ചിരുന്നു.
Content Highlights: Supreme Court rejects Justice Yashwant Verma's plea to quash the investigation report