
ന്യൂഡല്‍ഹി: സമൂസയും ജിലേബിയും ആരോഗ്യത്തിന് ഹാനികരമെന്ന നിര്‍ദ്ദേശം നല്‍കണമെന്ന മുന്നറിയിപ്പുമായി കേന്ദ്രം. സിഗരറ്റ് കവറിന് സമാനമായ മുന്നറിയിപ്പ് നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എവിടെ നിന്ന് വാങ്ങിയതാണെന്നുള്ള വിവരമെങ്കിലും ഇവ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് മുന്നില്‍ പ്രദർശിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അമിത ഓയിലും പഞ്ചസാരയും അടങ്ങിയ ഭക്ഷണം പുകയിലയ്ക്ക് സമാനമായ അപകടം വരുത്തിവെക്കുമെന്ന ഡോക്ടര്‍മാരുടെ മുന്നറിയിപ്പുകള്‍ക്കിടയിലാണ് ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ നിര്‍ദ്ദേശം വന്നിരിക്കുന്നത്. കടകളില്‍ 'ഓയിലി ആന്‍ഡ് ഷുഗര്‍ ബോര്‍ഡു'കള്‍ വെക്കണമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇവ രണ്ടിലും ഉള്‍പ്പെട്ടിരിക്കുന്ന ഫാറ്റിന്റെയും പഞ്ചസാരയുടെയും അളവ് കടുംനിറമുള്ള പോസ്റ്ററില്‍ നല്‍കണം.
ഉത്തരവ് ലഭിച്ചിട്ടുണ്ടെന്ന് എയിംസ് അധികൃതര്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തരവ് അനുസരിച്ച് ബോര്‍ഡുകള്‍ വെക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് എയിംസ് അറിയിച്ചു. 'സിഗരറ്റ് മുന്നറിയിപ്പ് പോലെ ഭക്ഷണത്തിലെ ലാബലിങ്ങും ഗുരുതരമായി കാണേണ്ടതിന്റെ തുടക്കമാണിത്. പഞ്ചസാരയും ട്രാന്‍സ് ഫാറ്റുകളും പുതിയ പുകയിലയാണെന്ന് വര്‍ഷങ്ങളായി ഞങ്ങള്‍ പറയുന്നതാണ്. എന്താണ് കഴിക്കുന്നതെന്ന് അറിയാനുള്ള അവകാശം ആളുകള്‍ക്കുണ്ട്', കാര്‍ഡിയോളജിക് സൊസൈറ്റിയുടെ നാഗ്പൂര്‍ അധ്യക്ഷന്‍ ഡോ. അമര്‍ അമലേ പറഞ്ഞു.
2050ഓടെ 44.9 കോടി ഇന്ത്യക്കാര്‍ അമിതവണ്ണമുള്ളവരായി മാറുമെന്ന ഞെട്ടിക്കുന്ന കണക്കാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശത്തിലുള്ളത്. ഇങ്ങനെയാണെങ്കില്‍ 2050ല്‍ അമിതവണ്ണത്തിന്റെ കാര്യത്തില്‍ ലോകത്തിലെ രണ്ടാമത്തെ ഹബ്ബായി ഇന്ത്യ മാറും. നഗരങ്ങളില്‍ ഇപ്പോള്‍ തന്നെ അഞ്ചിലൊരാള്‍ അമിതവണ്ണക്കാരാണ്. മോശം ഭക്ഷണരീതിയും ഉദാസീനമായ ജീവിതരീതിയും കുട്ടികളില്‍ അമിതവണ്ണം വര്‍ധിപ്പിക്കുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
Content Highlights: Central government announce warning about Jilebi and Samoosa