
ജംഷഡ്പുർ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 162 സ്കൂൾ കുട്ടികൾക്ക് സ്കൂളിന്റെ മേൽക്കൂരയിൽ കഴിയേണ്ടി വന്നത് മണിക്കൂറുകൾ. ഈസ്റ്റ് സിങ്ഭും ജില്ലയിലാണ് സംഭവം. പന്ദ്രോഷോളിയിലെ ലവ്കുശ് റസിഡൻഷ്യൽ സ്കൂളിലെ കുട്ടികളാണ് ഒരു രാത്രി മുഴുവൻ കുടുങ്ങിയത്. സമീപത്തെ ഗുദ്ര നദിയിൽ വെള്ളം പൊങ്ങിയതോടെ അധ്യാപകർ ഉറങ്ങുകയായിരുന്ന കുട്ടികളെ ഉണർത്തി മേൽക്കൂരയ്ക്ക് മുകളിലേയ്ക്ക് കയറ്റുകയായിരുന്നു.
പുലർച്ചെ 4 മണിയോടെ സ്കൂൾ കെട്ടിടം വെള്ളത്തിൽ മുങ്ങി. അഞ്ചരയോടെ സ്ഥലത്തെത്തിയ പൊലീസ് സംഘം ഗ്രാമീണരുടെ സഹായത്തോടെ എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചുവെന്ന് എസ്പി ഋഷഭ ഗാർഗ് പറഞ്ഞു. ഒറ്റനില കെട്ടിടം പൂർണമായും മുങ്ങിയിട്ടുണ്ട്. പിന്നീട് ആസ്ബസ്റ്റോസ് ഷീറ്റിലാണ് കുട്ടികളും അധ്യാപകരും അഞ്ച് മണിക്കൂറോളം മഴനനഞ്ഞ് ഇരുന്നത്.
'കനത്ത മഴയെത്തുടർന്ന് ലവ് കുഷ് റെസിഡൻഷ്യൽ സ്കൂളിലെ 162 വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. സ്കൂൾ കെട്ടിടം വെള്ളത്തിൽ മുങ്ങിയതിനാൽ, അധ്യാപകർ എല്ലാ വിദ്യാർത്ഥികളെയും മേൽക്കൂരയിലേക്ക് മാറ്റി, അവിടെ അവർ രാത്രി ചെലവഴിച്ചു. ഇന്ന് പുലർച്ചെ 5.30 ഓടെ വിവരമറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥരും അഗ്നിശമന സേനയും സ്ഥലത്തെത്തി ഗ്രാമവാസികളുടെ സഹായത്തോടെ വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി' പൊലീസ് സൂപ്രണ്ട് ഋഷഭ ഗാർഗ് പിടിഐയോട് പറഞ്ഞു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ സ്കൂൾ തുറക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, ഒഡീഷയിലെ റൈരംഗ്പൂർ അണക്കെട്ടിന്റെ ഷട്ടർ തുറന്നു. ഖാർഖായി, സുബർണരേഖ നദികളിലെ ജലനിരപ്പ് പെട്ടെന്ന് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് കിഴക്കൻ സിംഗ്ഭും, സരൈകേല-ഖർസ്വാൻ ജില്ലാ ഭരണകൂടങ്ങൾ ജാഗ്രതാ നിർദ്ദേശം നൽകി. ഖാർഖൈ, സുബർണരേഖ നദികളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നദികളിൽ പെട്ടെന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഭരണകൂടത്തിന്റെ നിർദ്ദേശം പാലിക്കണമെന്നും ഈസ്റ്റ് സിംഗ്ഭൂം ഡെപ്യൂട്ടി കമ്മീഷണർ കരൺ സത്യാർത്ഥി അഭ്യർത്ഥിച്ചു.
Content Highlights: 162 students trapped in inundated residential school in Jharkhand after heavy rain rescued