
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആവര്‍ത്തിച്ച് പ്രശംസിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എംപിയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ചിലര്‍ക്ക് മോദിയാണ് വലുതെന്നും അവരെ സംബന്ധിച്ചിടത്തോളം രാജ്യം രണ്ടാമതാണ് എന്നുമാണ് ഖര്‍ഗെ പറഞ്ഞത്. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു ഖര്‍ഗെയുടെ പ്രതികരണം. 'ശശി തരൂരിന്റെ ഭാഷ വളരെ നല്ലതാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ഇപ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിലനിര്‍ത്തിയിരിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിലുള്‍പ്പെടെ ഞങ്ങള്‍ രാജ്യതാല്‍പ്പര്യത്തിനൊപ്പം നിന്നു. രാജ്യമായിരുന്നു ഞങ്ങള്‍ക്ക് പ്രധാനം. പക്ഷെ മറ്റ് ചിലര്‍ക്ക് മോദിയാണ് വലുത്. രാജ്യമൊക്കെ രണ്ടാമതാണ്. അതിനിപ്പോള്‍ നമുക്ക് എന്തുചെയ്യാനാകും?'- മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പറഞ്ഞു.
തരൂരിന്റെ ഇംഗ്ലീഷ് വായിച്ചിട്ട് തനിക്ക് മനസിലാകുന്നില്ലെന്നും അത് വായിച്ച് മനസിലാക്കാന്‍ കുറച്ച് സമയം വേണമെന്നും ഖര്‍ഗെ പരിഹസിച്ചു. രാജ്യത്തിന്റെ ഐക്യമാണ് കോണ്‍ഗ്രസിന് വലുതെന്നും വേറെ ആര്‍ക്കെങ്കിലും മറ്റ് അഭിപ്രായങ്ങളുണ്ടെങ്കില്‍ അവര്‍ പറയട്ടെ എന്നും ഖര്‍ഗെ പറഞ്ഞു. 'രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. അടിയന്തരാവസ്ഥയെ കുറ്റപ്പെടുത്തി രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് തുല്യമായ സാഹചര്യം സൃഷ്ടിക്കുകയാണ് മോദി സര്‍ക്കാര്‍. രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ കഴിഞ്ഞുപോയ കാര്യങ്ങളെ കുറ്റപ്പെടുത്തുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാരിന്റെ കളളത്തരങ്ങള്‍ മൂടിവയ്ക്കാനാണ് ഇപ്പോഴത്തെ നാടകങ്ങള്‍.'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ നിരവധി തവണയാണ് ശശി തരൂര്‍ പ്രധാനമന്ത്രിയെ പുകഴ്ത്തി പരാമര്‍ശങ്ങള്‍ നടത്തിയത്. സമാനതകളില്ലാത്ത ഊര്‍ജ്ജമാണ് പ്രധാനമന്ത്രിക്കെന്നും പ്രധാനമന്ത്രിയുടെ ഊര്‍ജ്ജവും ചലനാത്മകതയും ലോക വേദികളില്‍ ഇന്ത്യയുടെ സ്വത്താണെന്നും ദി ഹിന്ദുവിലെഴുതിയ ലേഖനത്തിലാണ് ശശി തരൂര്‍ പറഞ്ഞത്. ശശി തരൂരിന്റെ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
അതേസമയം, തരൂരിന്റെ നിരന്തരമുളള മോദി സ്തുതിയില്‍ ശശി തരൂരിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ അമര്‍ഷം പുകയുകയാണ്. തരൂരിനെ കയറൂരി വിടരുതെന്നും മോദി സ്തുതി ഗൗരവമായി കാണണമെന്നും നിരവധി നേതാക്കള്‍ ആവശ്യപ്പെട്ടതായി സൂചനയുണ്ട്. തരൂരിനോട് വിശദീകരണം തേടുന്നതിലേക്ക് കോണ്‍ഗ്രസ് നീങ്ങിയേക്കുമെന്നാണ് സൂചന. ഇതിനിടെ ലേഖനത്തിൽ വിശദീകരണവുമായി തരൂർ രംഗത്തെത്തിയിട്ടുണ്ട്. ലേഖനം താൻ ബിജെപിയില്‍ ചേരാനൊരുങ്ങുന്നതിന്റെ സൂചനയല്ലെന്നാണ് തരൂർ പറഞ്ഞത്.
Content Highlights: For some people modi is first, country comes later says mallikarjun kharge against shashi tharoor