തരൂരിനെ കയറൂരിവിടരുതെന്ന് കോൺഗ്രസ് നേതാക്കൾ; മോദി സ്തുതിയിൽ വിശദീകരണം ആവശ്യപ്പെട്ടേക്കും

'ദി ഹിന്ദു' ദിനപത്രത്തിൽ തരൂർ എഴുതിയ പുതിയ ലേഖനമാണ് നിലവിൽ വിവാദമായിരിക്കുന്നത്

dot image

ന്യൂ ഡൽഹി: മോദി സ്തുതി നിരന്തരം ആവർത്തിക്കുന്ന ശശി തരൂരിനെതിരെ കോൺഗ്രസ് ഹൈക്കമാൻഡിൽ അമർഷം പുകയുന്നു. തരൂരിനെ കയറൂരി വിടരുതെന്നും മോദി സ്തുതി ഗൗരവമായി കാണണമെന്നും നിരവധി നേതാക്കൾ ആവശ്യപ്പെട്ടതായി സൂചന. ഇതോടെ തരൂരിനോട് വിശദീകരണം തേടുന്നതിലേക്ക് കോൺഗ്രസ് നീങ്ങിയേക്കും. 'ദി ഹിന്ദു' ദിനപത്രത്തിൽ തരൂർ എഴുതിയ പുതിയ ലേഖനമാണ് നിലവിൽ വിവാദമായിരിക്കുന്നത്.

ഇതിനിടെ ലേഖനത്തിൽ തരൂർ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ലേഖനം താൻ ബിജെപിയില്‍ ചേരാനൊരുങ്ങുന്നതിന്റെ സൂചനയല്ലെന്നാണ് തരൂർ പറഞ്ഞത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം സര്‍വകക്ഷിസംഘങ്ങള്‍ വിദേശരാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശന വിജയത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയാണ് മോദിയുടെ ഊര്‍ജസ്വലതയും കാര്യപ്രാപ്തിയും ഇടപെടാനുള്ള സന്നദ്ധതയും സംബന്ധിച്ച് താന്‍ പറഞ്ഞതെന്നാണ് തരൂരിന്റെ വിശദീകരണം.

തരൂർ എഴുതിയ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചിരുന്നു. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊര്‍ജ്ജം, ചലനാത്മകത, ഇടപെടാനുള്ള സന്നദ്ധത എന്നിവ ആഗോള വേദിയില്‍ ഇന്ത്യയ്ക്ക് സ്വത്തായി തുടരുമെന്നാണ് ശശി തരൂര്‍ ലേഖനത്തില്‍ പറഞ്ഞിരുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള നയതന്ത്ര ബന്ധം ദൃഢനിശ്ചയത്തിന്റെയും ഫലപ്രദമായ ആശയവിനിമയത്തിന്റേതുമായിരുന്നുവെന്നും ഇന്ത്യയ്ക്ക് വ്യക്തതയോടും ബോധ്യത്തോടും കൂടി അന്താരാഷ്ട്ര വേദികളില്‍ ഇതേപറ്റി സംസാരിക്കാന്‍ കഴിയുമെന്നും തരൂര്‍ കുറിച്ചു.

മുൻപ് പ്രതിനിധി സംഘത്തിന്റെ ഭാഗമായി പനാമയിലെത്തിയപ്പോഴും തരുർ മോദിയെ പുകഴ്ത്തിയിരുന്നു. രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ മറുപടി നല്‍കിയെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ അനിവാര്യമായ ഒന്നായിരുന്നു എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നുമായിരുന്നു തരൂർ പറഞ്ഞത്.

ശേഷം അമിത് ഷാ ഉയർത്തിവിട്ട ഇംഗ്ലീഷ് ഭാഷ വിവാദത്തിലും പ്രധാനമന്ത്രിയെ അനുകൂലിച്ച് ശശി തരൂർ രംഗത്തുവന്നിരുന്നു. മോദി ലോകനേതാക്കളോട് ഹിന്ദിയിൽ സംസാരിക്കുന്ന പഴയ വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് കൊണ്ടായിരുന്നു തരൂരിന്റെ പിന്തുണ പ്രഖ്യാപനം.

തരൂരിന് കോൺഗ്രസ് നേതൃത്വം മുൻപ് താക്കീതും നൽകിയിരുന്നു. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ, 1971-ലെ ഇന്ദിരാഗാന്ധിയുടെയും 2025-ലെ നരേന്ദ്രമോദിയുടെയും നിലപാടുകളെ താരതമ്യം ചെയ്യരുത് എന്ന തരൂരിന്റെ പ്രസ്താവനയിലായിരുന്നു താക്കീത്. വ്യക്തിപരമായ അഭിപ്രായം പറയാനുളള സമയമല്ല ഇതെന്നും പാര്‍ട്ടിയുടെ നിലപാടാണ് പൊതുസമൂഹത്തിന് മുൻപിൽ പറയേണ്ടത് എന്നുമായിരുന്നു താക്കീത്. ജയറാം രമേശ്, ഉദിത് രാജ് അടക്കമുള്ള കോൺഗ്രസ് നേതാക്കളും രൂക്ഷവിമർശനമാണ് ഉയർത്തിയിരുന്നത്.

Content Highlights: Congress may ask for explanation on tharoors modi support

dot image
To advertise here,contact us
dot image