
മുംബൈ: യാത്രക്കിടെ വനിതാ പൈലറ്റിനെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ ഊബർ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്തു. മുംബൈയിൽ വ്യാഴാഴ്ച രാത്രി 11.15 ഓടെയാണ് സംഭവം നടന്നത്. തെക്കൻ മുംബൈയിൽ നിന്ന് ഘാട്‌കോപ്പറിലുള്ള വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
നാവിക ഉദ്യോഗസ്ഥനായ യുവതിയുടെ ഭർത്താവാണ് 28-കാരിയായ യുവതിക്ക് ഊബർ ബുക്ക് ചെയ്തത്. സർക്കാർ ക്വാർട്ടേഴ്സ് ലഭിക്കാത്തതിനാൽ ഭർത്താവ് നാവികസേനയുടെ ഒരു റെസിഡൻഷ്യൽ കോംപ്ലക്സിലും യുവതി ഘാട്കോപ്പറിലുമാണ് താമസിക്കുന്നതെന്ന് അവർ പൊലീസിനോട് പറഞ്ഞു. യാത്ര തുടങ്ങി 25 മിനിറ്റിനുശേഷം ക്യാബ് ഡ്രൈവർ റൂട്ട് മാറ്റിയെന്നും പിന്നാലെ മറ്റ് രണ്ട് പുരുഷന്മാരെ ക്യാബിൽ കയറ്റിയെന്നും യുവതി പറഞ്ഞു. തന്റെ പിൻസീറ്റിൽ ഇരുന്ന ഒരാൾ തന്നെ അനുചിതമായി സ്പർശിച്ചുവെന്ന് സ്ത്രീ പരാതിയിൽ പറഞ്ഞു.
താൻ പ്രകോപിതയായപ്പോൾ അയാൾ ഭീഷണിപ്പെടുത്തിയെന്നും ക്യാബ് ഡ്രൈവർ ഇടപെട്ടില്ലെന്നും അവർ പരാതിയിൽ കൂട്ടിച്ചേർത്തു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഹൈവേയിൽ പൊലീസ് പരിശോധന നടത്തുന്നത് പ്രതികൾ ശ്രദ്ധിച്ചു. തുടർന്ന് മറ്റ് രണ്ട് പേരും ഇറങ്ങി ഓടി രക്ഷപ്പെട്ടുവെന്നും അവർ വ്യക്തമാക്കി. തുടർന്ന് യുവതിയെ ഡ്രൈവർവീട്ടിലെത്തിച്ചു. എന്തുകൊണ്ടാണ് രണ്ടുപേരെയും ക്യാബിൽ ഇരിക്കാൻ അനുവദിച്ചതെന്ന ചോദ്യത്തിന് ഡ്രൈവർ ഒരു മറുപടിയും നൽകിയില്ലെന്നും അവർ പറഞ്ഞു. പിറ്റേന്ന് രാവിലെ ഭർത്താവിനോട് സംഭവം പറഞ്ഞതിന് ശേഷമാണ് ദമ്പതികൾ ഘാട്കോപ്പർ പൊലീസിൽ പരാതി നൽകിയത്.
ഭാരതീയ ന്യായ സംഹിത സെക്ഷൻ 75(1) (ലൈംഗിക പീഡനം), 351(2) ( ഭീഷണിപ്പെടുത്തൽ), 3(5) എന്നീ വകുപ്പുകൾ പ്രകാരം മൂന്ന് പേർക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Content Highlights: Woman pilot harassed during cab ride in Mumbai