അഹമ്മദാബാദ് വിമാനദുരന്തം; മരിച്ച 247 പേരെ തിരിച്ചറിഞ്ഞു, രഞ്ജിതയുടെ കുടുംബം വീണ്ടും ഡിഎൻഎ സാമ്പിൾ നൽകണം

ഇതിനകം 232 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി

dot image

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച 247 പേരെ തിരിച്ചറിഞ്ഞു. ഇതിനകം 232 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. എട്ട് പേരെക്കൂടി തിരിച്ചറിയാൻ അവരുടെ കുടുംബാംഗങ്ങളോട് വീണ്ടും ഡിഎൻഎ സാമ്പിളുകൾ നൽകാൻ നിർദേശമുണ്ട്. മലയാളിയായ രഞ്ജിതയുടെ കുടുംബവും ഇതിൽ ഉൾപ്പെടും.

രഞ്ജിതയുടെ സഹോദരൻ രതീഷും അമ്മാവൻ ഉണ്ണികൃഷ്ണനും നടപടിക്രമങ്ങൾക്കായി അഹമ്മദാബാദിലെത്തിയിരുന്നു. പത്തനംതിട്ട പുല്ലാട് സ്വദേശിയാണ് വിമാനാപകടത്തിൽ മരിച്ച രഞ്ജിത. സര്‍ക്കാര്‍ ജോലിയില്‍ പുന:പ്രവേശിക്കാനുള്ള അനുമതി ലഭിച്ചതിനെ തുടര്‍ന്ന് അതിന്റെ നടപടിക്രമങ്ങള്‍ക്കായിട്ടായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്കായി രഞ്ജിത നാട്ടിലെത്തിയത്. ലണ്ടനില്‍ തിരികെയെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീണ്ടും നാട്ടിലെത്തി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനായിരുന്നു രഞ്ജിത തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് രഞ്ജിതയെ തേടി ദുരന്തം എത്തിയത്.

ജൂൺ 12നാണ് അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ടത്. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം മിനിറ്റുകൾക്കുള്ളിൽ തകർന്നുവീഴുകയായിരുന്നു. വിമാനത്തിൽ 242 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 169 പേർ ഇന്ത്യക്കാരും 53 പേർ ബ്രിട്ടീഷ് പൗരന്മാരും ഏഴ് പേർ പോർച്ചുഗീസ് പൗരന്മാരും ഒരാൾ കനേഡിയൻ പൗരനുമായിരുന്നു.

ബിജെ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളുടെ മെസ്സിലും പിജി വിദ്യാർത്ഥികളും സ്‌പെഷ്യൽ വിഭാഗത്തിലുള്ളവരും താമസിക്കുന്ന ഹോസ്റ്റലിലുമായിരുന്നു വിമാനം തകർന്നുവീണത്. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളും സാധാരണക്കാരും അപകടത്തിൽ മരിച്ചു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും അപകടത്തിൽ മരിച്ചിരുന്നു. മൊത്തം മരണസംഖ്യ എത്രയെന്നതിനെ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Content Highlights: 247 bodies identified at ahmedabad plane crash, ranjithas families DNA sample to be collected again

dot image
To advertise here,contact us
dot image