
മുംബൈ: ഓട്ടം പോകാതെ ഓട്ടോറിക്ഷാ ഡ്രൈവർ സമ്പാദിക്കുന്നത് ലക്ഷങ്ങളെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഡ്രൈവറുടെ ലോക്കർ ബിസിനസ് അടച്ച് പൂട്ടി പൊലീസ്. വൈറലായ ഓട്ടോറിക്ഷാ ഡ്രൈവറെ കൂടാതെ 12 പേർക്ക് പൊലീസ് സമൻസ് അയച്ചതായി റിപ്പോർട്ടുകളുണ്ട്. യുഎസ് കോൺസുലേറ്റ് സന്ദർശകർക്ക് ലോക്കർ സേവനം നൽകുന്നതിലൂടെയായിരുന്നു ഓട്ടോറിക്ഷാ ഡ്രൈവർമാര്‍ ലക്ഷങ്ങൾ സമ്പാദിച്ചു കൊണ്ടിരുന്നത്.
കനത്ത സുരക്ഷയെ തുടർന്ന് ഡ്രൈവർമാര്‍ ലോക്കർ സംവിധാനം നടത്തിയ പ്രദേശത്ത് പാർക്കിംഗ് കർശനമായി നിരോധിക്കുന്നുവെന്നും യാത്രക്കാരെ കൊണ്ടു പോകുന്നതിന് മാത്രം പ്രദേശത്ത് ഓട്ടോ പാർക്ക് ചെയ്യാവൂ എന്ന് പൊലീസ് തീരുമാനമെടുത്തിട്ടുണ്ട്. ലോക്കർ സേവനങ്ങൾ നടത്തുന്നതിനോ അടുത്തുള്ള കടകളിൽ സാധനങ്ങൾ സൂക്ഷിക്കുന്നതിനോ ഡ്രൈവർമാർക്ക് നിയമപരമായ അനുമതിയില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി.ഗുരുതരമായ സുരക്ഷാ അപകടങ്ങൾക്ക് കാരണമാകുമെന്നും അധികാരികൾ മുന്നറിയിപ്പ് നൽകി. ഓട്ടോ ഡ്രൈവർക്ക് ലോക്കർ സർവീസ് നടത്താനുള്ള ലൈസൻസ് ഇല്ല. യാത്രക്കാരെ കൊണ്ടുപോകാനുള്ള ലൈസൻസ് മാത്രമേയുള്ളൂ. ആയതിനാൽ ഡ്രൈവര്‍മാരുടെ ലോക്കർ സർവീസുകൾ നിർത്തിവെയ്ക്കുന്നതിനും തീരുമാനമായെന്ന് പൊലീസ് അറിയിച്ചു.
ലിങ്ക്ഡ്ഇൻ ആപ്പിലൂടെ ലെന്‍സ്‌കാര്‍ട്ടിലെ പ്രൊഡക്റ്റ് ഹെഡും സംരംഭകനുമായ രാഹുല്‍ രൂപാണി പങ്കുവെച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മുംബൈയിലെ ഓട്ടോറിക്ഷാ ഡ്രൈവറുടെ ബ്രില്ല്യന്റ് ബിസിനസ് ഐഡിയ എന്നതായിരുന്നു പോസ്റ്റിന്റെ ഉളളടക്കം. പ്രതിമാസം അഞ്ച് തൊട്ട് എട്ട് ലക്ഷം രൂപ വരെ ഓട്ടോറിക്ഷാ ഡ്രൈവർ സമ്പാദിക്കുന്നതായി പോസ്റ്റിൽ പറഞ്ഞിരുന്നു. ഓട്ടോ ഡ്രൈവര്‍ വണ്ടി ഓടിക്കുക പോലും ചെയ്യാതെയാണ് ഇത്രയും സമ്പാദിക്കുന്നതെന്നതാന്നും പോസ്റ്റിൽ ഉണ്ടായിരുന്നു.
മുംബൈ യുഎസ് കോണ്‍സുലേറ്റിന് മുന്നില്‍ തന്റെ ഓട്ടോറിക്ഷ ഒരു 'ലോക്കര്‍ റൂം' ആക്കി മാറ്റിയാണ് ഓട്ടോ ഡ്രൈവർ ലക്ഷങ്ങൾ സമ്പാദിച്ചിരുന്നത്. വിസ അപ്പോയിന്റ്‌മെന്റിനായി യുഎസ് കോണ്‍സുലേറ്റില്‍ എത്തിയ രാഹുല്‍ രൂപാണി. ബാഗുകള്‍ അകത്തേക്ക് കൊണ്ടുപോകാന്‍ അനുവാദമില്ലെന്നും ലോക്കര്‍ സൗകര്യമില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞതോടെ അദ്ദേഹം കുടുങ്ങിയ അവസ്ഥയിലായി. അപ്പോഴാണ് ഓട്ടോറിക്ഷാ ഡ്രൈവർ രാഹുലിനെ സമീപിക്കുന്നത്. ബാഗ് താന്‍ സുരക്ഷിതമായി സൂക്ഷിക്കാമെന്നും ഒരു ദിവസത്തേക്ക് 1000 രൂപയാണ് ചാര്‍ജ് എന്നും അദ്ദേഹം പറയുകയുമായിരുന്നു.
പ്രതിദിനം 20 മുതല്‍ 30 വരെ ബാഗുകള്‍ ഭദ്രമായി ഇദ്ദേഹം സൂക്ഷിച്ച് വെയ്ക്കുമായിരുന്നു. ഇതുവഴി ഓരോ ദിവസവും 20,000 മുതല്‍ 30,000 രൂപ വരെ സമ്പാദിച്ചിരുന്നു. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് ഓട്ടോറിക്ഷാ ഡ്രൈവറെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. ഡ്രൈവർ പണം സമ്പാദിക്കുന്നത് തെറ്റായ രീതിയിൽ ആണെന്ന് പറഞ്ഞ് രംഗത്തെത്തിയവരും വിരളമായിരുന്നില്ല.