അവനെ വിവാഹം കഴിക്കാം, പക്ഷെ നിങ്ങള്‍ അതിൻ്റെ അനന്തരഫലം അനുഭവിക്കും: സോനം വിവാഹത്തിന് മുന്‍പ് അമ്മയോട് പറഞ്ഞത്

ആ വ്യക്തിയെ ഞാന്‍ വിവാഹം ചെയ്താല്‍ അയാളോട് ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നിങ്ങള്‍ കാണും. അതിന്റെ അനന്തര ഫലങ്ങള്‍ നിങ്ങളെല്ലാവരും അനുഭവിക്കേണ്ടിവരും എന്നാണ് സോനം അമ്മയോട് പറഞ്ഞത്

dot image

ഭോപ്പാല്‍: മേഘാലയ ഹണിമൂണ്‍ കൊലപാതകക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍. കൊല്ലപ്പെട്ട രാജ രഘുവന്‍ഷിയുമായുളള വിവാഹത്തിന് മുന്‍പേ തന്നെ സോനം തന്റെ അമ്മയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചാല്‍ അതിന്റെ അനന്തരഫലം എല്ലാവരും അനുഭവിക്കേണ്ടിവരും എന്നാണ് സോനം അമ്മയോട് പറഞ്ഞതെന്നാണ് പൊലീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്. സോനം അവരുടെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന രാജുമായി പ്രണയത്തിലായിരുന്നെന്ന് അമ്മയോട് പറഞ്ഞിരുന്നെന്നും അവര്‍ ബന്ധത്തെ എതിര്‍ത്തതാണെന്നും രാജ രഘുവന്‍ഷിയുടെ സഹോദരന്‍ വിപിനും പൊലീസിന് മൊഴി നല്‍കിയിരുന്നു.

'രാജുമായുളള ബന്ധത്തെക്കുറിച്ച് സോനം അവരുടെ അമ്മയെ അറിയിച്ചിരുന്നു. രാജയെ വിവാഹം ചെയ്യാന്‍ ആഗ്രഹമില്ലെന്ന് സോനം പറഞ്ഞു. എന്നാല്‍ രാജുമായുളള പ്രണയബന്ധത്തെ അമ്മ എതിര്‍ക്കുകയും രാജയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. ഒടുവില്‍ സോനം വിവാഹത്തിന് സമ്മതിച്ചു. എന്നാല്‍ ഒരു മുന്നറിയിപ്പും അമ്മയ്ക്ക് നല്‍കി. ആ വ്യക്തിയെ ഞാന്‍ വിവാഹം ചെയ്താല്‍ അയാളോട് ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നിങ്ങള്‍ കാണും. അതിന്റെ അനന്തര ഫലങ്ങള്‍ നിങ്ങളെല്ലാവരും അനുഭവിക്കേണ്ടിവരും എന്നാണ് സോനം അമ്മയോട് പറഞ്ഞത്' -വിപിന്‍ പൊലീസിനോട് പറഞ്ഞു.

സോനത്തിന് മറ്റൊരാളുമായി ബന്ധമുണ്ടെന്ന കാര്യം അവരുടെ അമ്മ തങ്ങളില്‍ നിന്നും മറച്ചുവെയ്ക്കുകയായിരുന്നുവെന്നും സഹോദരന്‍ ആരോപിച്ചിരുന്നു. 'സോനത്തിന്റെ അമ്മ ഞങ്ങളില്‍ നിന്നും കാര്യങ്ങള്‍ മറച്ചുവെയ്ക്കുകയായിരുന്നു. മുഴുവന്‍ കാര്യങ്ങളും ഞങ്ങളോട് പറഞ്ഞിരുന്നില്ല. സോനവുമായി അടുപ്പം സൂക്ഷിച്ചിരുന്ന രാജിനെ അവര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ സോനത്തിന്റെ അച്ഛനോ സഹോദരനോ ഇക്കാര്യം അറിയാമായിരുന്നുവെങ്കില്‍ രാജിനെ ജോലിയില്‍ നിന്നും പിരിച്ചുവിടുമായിരുന്നു. കേസില്‍ അഞ്ചിലധികം പ്രതികളുണ്ടെന്ന് ഞാന്‍ സംശയിക്കുന്നു', എന്നാണ് വിപിന്‍ പറഞ്ഞത്.

മെയ് 11 ന് വിവാഹിതരായ ദമ്പതികള്‍ ഹണിമൂണിനായി മെയ് 20 നായിരുന്നു മേഘാലയയില്‍ എത്തിയത്. മെയ് 22 ന്, ദമ്പതികള്‍ സൊഹ്റയിലേക്ക് (ചിറാപുഞ്ചി) പോകാന്‍ ഒരു സ്‌കൂട്ടര്‍ വാടകയ്ക്കെടുത്തു. ഉച്ചകഴിഞ്ഞ് ഇരുവരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ കുടുംബത്തിന് ആശങ്കയുണ്ടായിരുന്നു. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനുശേഷം ജൂണ്‍ 2-ന് ചിറാപുഞ്ചിക്ക് സമീപമുള്ള ഒരു വനപ്രദേശത്തെ മലയിടുക്കില്‍ രാജയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് സോനത്തിനെതിരെ തെളിവ് ലഭിക്കുന്നതും അവര്‍ ഉത്തര്‍പ്രദേശ് പൊലീസില്‍ കീഴടങ്ങുന്നതും. 

Content Highlights: Sonam Raghuwanshi warned her mother before marrying raja raghuwanshi

dot image
To advertise here,contact us
dot image