
ന്യൂഡല്‍ഹി: യുവതിയെ സ്വവര്‍ഗ പങ്കാളിക്കൊപ്പം ജീവിക്കാന്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിനിടെ അന്തരിച്ച ജഡ്ജി ജസ്റ്റിസ് ലീലാ സേത്തിനെ പരാമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. ഇന്ത്യയിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസാകുന്ന ആദ്യ വനിതയായ ജസ്റ്റിസ് ലീലാ സേത്ത് സ്വര്‍ഗാനുരാഗിയായ മകന്റെ സ്വത്വത്തെ പരസ്യമായി പിന്തുണച്ചിരുന്നു. ഇക്കാര്യമാണ് ബെഞ്ച് ചൂണ്ടികാട്ടിയത്.
സുരേഷ് കുമാര്‍ കൗശല്‍, അനോയിതര്‍ V/S നാസ് ഫൗണ്ടേഷന്‍ കേസില്‍ സുപ്രീംകോടതി ഡല്‍ഹി ഹൈക്കോടതി വിധി റദ്ദാക്കുകയും സ്വവര്‍ഗാനുരാഗം കുറ്റകരമാക്കുന്ന നിയമം ശരിവെക്കുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലായിരുന്നു ലീലാ സേത്ത് സ്വവര്‍ഗാനുരാഗിയായ തന്റെ മകനെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തിയത്.
'സ്‌നേഹമാണ് ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നത്. ഒരാളെ മനുഷ്യനാക്കുന്നത് സ്‌നേഹിക്കാനുള്ള അവകാശമാണ്. ആ അവകാശം പ്രകടിപ്പിക്കുന്നത് ക്രിമിനല്‍വല്‍ക്കരിക്കുന്നത് അങ്ങേയറ്റം ക്രൂരവും മനുഷ്യത്വവിരുദ്ധവുമാണ്. അത്തരം പ്രവര്‍ത്തികളെ പിന്തുണയ്ക്കുന്നതോ, അതിലും മോശമായി അതിനെ വീണ്ടും കുറ്റകൃത്യമാക്കുകയോ ചെയ്യുന്നത് അനുകമ്പയില്ലായ്മയാണ്. മൗലികാവകാശങ്ങളുടെ പരിധിയില്‍ വരുന്ന വിഷയമായിരിക്കുമ്പോള്‍ ഭൂരിപക്ഷ പാര്‍ലമെന്റിനോട് അമിതമായ ആദരവ് കാണിക്കുന്നത് ജുഡീഷ്യല്‍ അച്ചടക്കമില്ലായ്മയാണ്. കാരണം ഭരണഘടനവിഭാവനം ചെയ്യുന്നതില്‍ ജുഡീഷ്യറിയാണ് ആത്യന്തിത വ്യാഖ്യാതാണ്' എന്നായിരുന്നു ലീലാ സേത്ത് കുറിച്ചത്.
പിന്നീട് നവജേത് സിംഗ് ജോഹര്‍ v/s കേന്ദ്രസര്‍ക്കാര്‍ കേസില്‍ സുപ്രീംകോടതി സ്വവര്‍ഗാനുരാഗം ക്രിമിനല്‍കുറ്റകരമല്ലാതാക്കുകയും ചെയ്തിരുന്നു.
സ്വര്‍ഗാനുരാഗിയായ യുവതിയെ കുടുംബം പങ്കാളിക്കൊപ്പം വിടാതെ വീട്ടു തടവില്‍വെച്ചെന്ന ഹർജി പരിഗണിക്കവെയാണ് മദ്രാസ് ഹൈക്കോടതി ബെഞ്ച് ലീലാ സേത്തിനെ പരാമര്‍ശിച്ചത്. യുവതിയുടെ പങ്കാളി നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഇത്. ഹര്‍ജി പരിഗണിക്കവെ കോടതി യുവതിയുടെ അമ്മയുടെ ഭാഗവും കേട്ടിരുന്നു. എന്നാല്‍ തന്റെ മകള്‍ ലഹരിക്കടിമയാണെന്നും കൗണ്‍സിലിംഗും ലഹരിമുക്തിക്കായുള്ള ചികിത്സയും ആവശ്യമെന്നുമായിരുന്നു അമ്മയുടെ വാദം.
എന്നിരുന്നാലും അമ്മയുടെ വികാരങ്ങള്‍ കണക്കിലെടുത്ത കോടതി യുവതിയുടെ അമ്മ ലീലാ സേത്ത് അല്ലല്ലോയെന്നും എല്ലാ രക്ഷിതാക്കളെയും പോലെ തന്റെ മകള്‍ വിവാഹിതയായി ജീവിതം നയിക്കണമെന്ന് ആഗ്രഹിക്കാമെന്നും കോടതി നിരീക്ഷിച്ചു. തുടർന്ന് മകള്‍ക്ക് സ്വന്തമായി ഒരു ജീവിതം തിരഞ്ഞെടുക്കാന്‍ അവകാശമുണ്ടെന്ന് അമ്മയെ മനസ്സിലാക്കാന്‍ കോടതി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് യുവതിക്ക് പങ്കാളിയോടൊപ്പം പോകാന്‍ സ്വാതന്ത്ര്യം നല്‍കി. യുവതിയുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തില്‍ ഇടപെടരുതെന്നും കോടതി ആവശ്യപ്പെട്ടു.
1958 ല്‍ ലണ്ടന്‍ ബാര്‍ എക്‌സാം പാസായ ആദ്യ വനിതയായ ലീലാ സേത്ത് ഒരു ഐഎഎസ് ഓഫീസര്‍ കൂടിയായിരുന്നു. 1978 ല്‍ ഡല്‍ഹി ഹൈക്കോടതിയുടെ ആദ്യ വനിതാ ജഡ്ജിയായി ചുമതലയേറ്റ ലീലാ സേത്ത് 1991 ല്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതയായി. നിര്‍ഭയ കേസിന് ശേഷം 2012 ല്‍ രൂപീകരിച്ച മൂന്നംഗ ജസ്റ്റിസ് വര്‍മ്മ കമ്മിറ്റിയില്‍ ഒരാള്‍ കൂടിയായിരുന്നു ലീലാ സേത്ത്. ഡൽഹി ഹൈക്കോടതിയിലെ ആദ്യ വനിതാ ജഡ്ജിയും ലീലാ സേത്തായിരുന്നു.
Content Highlights: Not Every Parent Is Like Justice Leila Seth madras high court Mention considering petition