
ന്യൂഡൽഹി: സിക്കിമിലെ ചാറ്റെനിലുണ്ടായ മണ്ണിടിച്ചിലിൽ സൈനിക ക്യാമ്പ് തകർന്ന് മൂന്ന് സൈനികർ മരിച്ചു. ആറുപേരെ കാണാതായി. മംഗൻ ജില്ലയിലെ ലാചെൻ പട്ടണത്തിന് സമീപം ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം. പ്രദേശത്ത് പെയ്ത കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണമായത്.
''മേഖലയിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് വിനാശകരമായ മണ്ണിടിച്ചിൽ ഉണ്ടായി. ഇതിൽ മൂന്ന് പേർ കൊല്ലപ്പെട്ടു, ഹവൽദാർ ലഖ്‌വീന്ദർ സിംഗ്, ലാൻസ് നായിക് മുനീഷ് താക്കൂർ, പോർട്ടർ അഭിഷേക് ലഖാഡ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു," പ്രതിരോധ ഉദ്യോഗസ്ഥർ പ്രസ്താവനയിൽ പറഞ്ഞു. സൈനികരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും മറ്റ് നാല് സൈനികരെ നിസാര പരിക്കുകളോടെ രക്ഷപ്പെടുത്തിയതായും പ്രസ്താവനയിൽ പറയുന്നു. കാണാതായ ആറ് പേരെ കണ്ടെത്തുന്നതിനായി തെരച്ചിൽ തുടരുകയാണ്. ജീവൻ നഷ്ടപ്പെട്ടവർക്ക് സൈന്യം അനുശോചനം രേഖപ്പെടുത്തുകയും കുടുംബങ്ങൾക്ക് ആവശ്യമായ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു.
അതേസമയം, മൺസൂൺ അടുക്കുന്നതിനാൽ പ്രദേശത്ത് കനത്ത മഴ പെയ്യുന്നത് മണ്ണിടിച്ചിലിനും റോഡ് തടസ്സങ്ങൾക്കും കാരണമാകുമെന്ന് സിക്കിം സർക്കാരിന്റെ ടൂറിസം വകുപ്പ് വ്യക്തമാക്കി. വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കാനും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള ഏറ്റവും പുതിയ റോഡ്, കാലാവസ്ഥാ മുന്നറിയിപ്പുകൾ അടിസ്ഥാനമാക്കി യാത്രകൾ ആസൂത്രണം ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്.
Content Highlights: Sikkim landslide hits Army camp and 3 soldiers dead