
ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ഡല്‍ഹി ഹൈക്കോടതി മുൻ ജഡ്ജി യശ്വന്ത് വര്‍മക്കെതിരെ കേന്ദ്ര സർക്കാർ പാർലമെൻ്റിൽ ഇംപീച്ച്മെൻ്റ് പ്രമേയം കൊണ്ടുവന്നേക്കും. കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയതോടെ സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തരകമ്മിറ്റി ജസ്റ്റിസ് യശ്വന്ത് വർമ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രാഷ്ട്രപതി ദ്രൗപദി മുർമു, രാജ്യസഭാ ചെയര്മാൻ ജഗ്ദീപ് ധൻഖർ, ലോക്സഭാ സ്പീക്കർ ഓം ബിർള എന്നിവർക്ക് ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാൻ ശിപാർശ നൽകി.
മാർച്ച് ആദ്യവാരത്തിലാണ് സമിതി അന്വേഷണം ആരംഭിച്ചത്. പഞ്ചാബ് ഹരിയാന ഹൈകോടതികളിലെ ചീഫ് ജസ്റ്റിസായ ഷീല നാഗു, ഹിമാചൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി എസ് സന്ധവാലിയ, കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനു ശിവരാമൻ എന്നിവരടങ്ങുന്ന സമിതിയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് റിപ്പോർട്ട് സമർപ്പിച്ചത്. സംഭവ സമയത്ത് സ്ഥലത്തുണ്ടായ നിരവധി ഉദ്യോഗസ്ഥരുടെ മൊഴികൾ രേഖപ്പെടുത്തിയ ശേഷമാണ് അന്തിമ റിപ്പോർട്ട് നൽകിയത്.
യശ്വന്ത് വര്‍മ്മയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പതിനഞ്ച് കോടിയോളം രൂപയായിരുന്നു കണ്ടെത്തിയത്. വസതിയില്‍ തീപിടിച്ചതിന് പിന്നാലെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് വീട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ കെട്ടുകണക്കിന് പണം കണ്ടെത്തിയത്. ഈ സമയം യശ്വന്ത് വര്‍മ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഫയര്‍ഫോഴ്‌സ് സംഘം സംഭവം പൊലീസിനെ അറിയിക്കുകയും, പൊലീസ് ഉദ്യോഗസ്ഥര്‍ ആഭ്യന്തര വകുപ്പിനെ വിവരം ധരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ വിവരം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെയും അറിയിച്ചിരുന്നു.
യശ്വന്ത് ശർമയെ നിലവിൽ അലഹബാദ് ഹൈക്കോടതിയിലേക്കാണ് മാറ്റിയിരിക്കുന്നത്. നടപടിയിൽ വിമർശനവുമായി വിവിധ ബാർ അസോസിയേഷനുകൾ രംഗത്തെത്തിയിരുന്നു. മാലിന്യം തള്ളാനുള്ള ചവറ്റുകുട്ടയല്ല അലഹാബാദ് ഹൈക്കോടതി എന്നാണ് സ്ഥലം മാറ്റത്തിൽ അലഹാബാദ് ബാർ അസോസിയേഷൻ പ്രതികരിച്ചത്.
Content Highlights- Unaccounted money found at official residence; Yashwant Verma may be impeached