ഭീകരാക്രമണത്തിന് ഒരു‌മണിക്കൂർ മുമ്പ് പഹൽഗാമിലുണ്ടായിരുന്നു: പ്രധാനമന്ത്രിക്ക് സിംഗപ്പൂരിൽ നിന്നും സന്ദേശം

ഇന്ത്യൻ വംശജയായ യുവതിയാണ് പ്രധാനമന്ത്രിക്ക് സിംഗപ്പൂരിൽ നിന്നും സന്ദേശം അയച്ചത്

dot image

സിംഗപ്പൂർ: ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ നിന്ന് ഇന്ത്യൻ വംശജയായ സിംഗപ്പൂരിൽ നിന്നുള്ള യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അയച്ച സന്ദേശത്തിലാണ് ഇന്ത്യൻ വംശജയായ വൈശാലി ഭട്ട് അവരുടെ അനുഭവം വ്യക്തമാക്കിയിരിക്കുന്നത്. ഭീകരാക്രമണം നടക്കുന്നതിന് ഒന്നര മണിക്കൂർ മുമ്പാണ് വൈശാലി ഭട്ടും അവരുടെ ഭർത്താവും പഹൽഗാമിൽ നിന്ന് തിരികെ പോയത്. ദുരന്ത വാർത്ത അറിഞ്ഞതിന് ശേഷം തീവ്രവാദത്തിനെതിരെ സർക്കാർ നീക്കങ്ങളൊന്നുമില്ലാത്തതിൽ വൈശാലി ഭട്ട് വളരെ നിരാശയിലായിരുന്നു. പിന്നീട് മെയ് ഏഴിന് രാവിലെ ഓപ്പറേഷൻ സിന്ദൂർ നടപ്പിലാക്കിയ വാർത്ത അറിഞ്ഞതിൽ താൻ വളരെ സന്തോഷവതിയാണെന്നും വൈശാലി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

സിംഗപ്പൂരിലുള്ള ബിജെപി എംപി ഹേമാങ് ജോഷിയുമായി താൻ സംസാരിച്ചിരുന്നുവെന്നും ഓപ്പറേഷന് സിന്ദൂർ എന്ന് പേര് നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി അറിയിക്കുന്നതായും വൈശാലി ഭട്ട് പറഞ്ഞു. ആക്രമണത്തിൽ ബന്ധുക്കളെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വേണ്ടിയുളളതായിരുന്നു ഓപ്പറേഷൻ സിന്ദൂർ. സംരക്ഷണം, വിശ്വാസം, പവിത്രമായ ബന്ധം എന്നിവയെ പ്രതീകപ്പെടുത്തുന്നതാണ് ആ പേര്. അത് തന്നെ ആഴത്തിൽ സ്വാധീനിച്ചുവെന്നും വൈശാലി കൂട്ടിച്ചേർത്തു.

'ഏപ്രിൽ 22-ന് ഞാൻ പഹൽഗാമിലായിരുന്നു. തലനാരിഴയ്ക്കാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. പിന്നീട് എല്ലാ ദിവസവും രാവിലെ പത്രം വായിക്കാറുണ്ടായിരുന്നു. ആദ്യ ഘട്ടത്തിൽ നടപടിയെടുക്കാത്തത് എന്നെ നിരാശയാക്കി. എന്നാൽ മെയ് 7-ന് ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് വായിച്ചപ്പോൾ താൻ വളരെ സന്തോഷവതിയായി. സിന്ദൂർ എന്ന പേര് ഉചിതമായിരുന്നു. മറ്റാർക്കും അത് ചെയ്യാൻ കഴിയുമായിരുന്നില്ല'യെന്ന് സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച ഒരു വീഡിയോ സന്ദേശത്തിൽ അവർ പറഞ്ഞു.

പഹല്‍ഗാമിലെ ബൈസരണ്‍ വാലിയില്‍ ഏപ്രിൽ 22ന് ഉച്ചയോടെയായിരുന്നു ഭീകരാക്രമണമുണ്ടായത്. പ്രദേശത്തുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ക്കുനേരെ പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്നും ഇറങ്ങിവന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. 26 പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍ഡ് ഫ്രണ്ട് ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. പിന്നാലെ രാജ്യത്തെ പെൺമക്കളുടെ സീമന്തരേഖയിലെ സിന്ദൂരം മായ്ച്ച ഭീകരർക്ക് ഇന്ത്യ നൽകിയ മറുപടി ആയിരുന്നു ഓപ്പറേഷൻ സിന്ദൂർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഓപ്പറേഷന്റെ പേര് നിർദ്ദേശിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Content Highlights: Vaishali Bhatt, A Singaporean Says, She Was In Pahalgam An Hour Before April 22 Terror Attack

dot image
To advertise here,contact us
dot image