
ലഖ്നൗ: ഉത്തർപ്രദേശിലെ ചിൻഹാട്ടിൽ മാതാവിനെ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ 15 വയസ്സുകാരിയായ മകളും 17കാരനായ കാമുകനും പിടിയിൽ. ലഖ്നൗവിലെ ചിന്‍ഹാട്ട് സ്വദേശി ഉഷാ സിങ് (40) ആണ് കൊല്ലപ്പെട്ടത്. ഉഷയെ കൊലപ്പെടുത്തിയ ശേഷം അന്വേഷണം വഴിതെറ്റിക്കാനും ഇരുവരും ശ്രമിച്ചു. ലൈംഗികാതിക്രമത്തിനും മോഷണശ്രമത്തിനുമിടെയാണ് കൊല്ലപ്പെട്ടെന്ന് വരുത്തിതീർക്കാനും പ്രതികൾ തെളിവുണ്ടാക്കി. എന്നാൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് മകളെ ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്.
ഞായറാഴ്ച പുലര്‍ച്ചെ മൂന്നര മണിയോട് കൂടിയാണ് 40കാരിയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 15കാരിയായ മകളും 17കാരനും ചേർന്ന് ആദ്യം ഉഷയുടെ കഴുത്തിൽ ഷാളിട്ട് മുറുക്കുകയായിരുന്നു. പിന്നീട് ഗ്ലാസുപയോഗിച്ച് കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. രക്തം വാർന്നാണ് ഉഷ മരിച്ചത്. പിന്നീട് ബലാത്സംഗം ചെയ്തതായി തോന്നിപ്പിക്കാൻ വേണ്ടി ഉഷയെ ഇരുവരും ചേർന്ന് നഗ്നയാക്കി. കൊലപാതകത്തിന് ശേഷം ഇരുവരും ബാംഗ്ലൂരിലേക്ക് രക്ഷപ്പെടാൻ പദ്ധതിയിട്ടതായും പൊലീസ് പറയുന്നു.
അഞ്ജാതര്‍ വീട്ടിലെത്തി അമ്മയെ കൊലപ്പെടുത്തിയ ശേഷം ഓടി രക്ഷപ്പെട്ടു എന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി. അമ്മയെ ആക്രമികൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും വീട്ടിൽ മോഷണം നടത്തിയെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. എന്നാൽ ഇതിൽ അസ്വഭാവികത തോന്നിയ പൊലീസ് മറ്റുബന്ധുക്കളുടെ സാന്നിധ്യത്തിൽ സംഭവ സ്ഥലത്തുവച്ച് തന്നെ പെണ്‍കുട്ടിയെ ചോദ്യം ചെയ്തു. വീട്ടിൽ എത്രപേർ അതിക്രമിച്ചു കയറി, അവരുടെ പക്കൽ ആയുധങ്ങളുണ്ടായിരുന്നോ, മോഷണത്തിന്റെ ലക്ഷണങ്ങൾ കാണുന്നില്ലല്ലോ, സംഭവം നടക്കുമ്പോൾ പെൺകുട്ടി എവിടെയായിരുന്നു തുടങ്ങിയ ചോദ്യങ്ങൾ ചോദിച്ചു. ഇതിന് കൃത്യമായ ഉത്തരം നല്‍കാന്‍ കുട്ടിക്ക് സാധിച്ചില്ല.
അതേസമയം പൊലീസ് സിസിടിവി പരിശോധിച്ചതില്‍ സംഭവം നടക്കുന്ന സമയം പ്രദേശത്തേക്ക് ആരെങ്കിലും എത്തിയതിന്‍റെയോ തിരിച്ചു പോയതിന്‍റെയോ സൂചനയും ലഭിച്ചിരുന്നില്ല. പെൺകുട്ടിയുടെ മൊബൈൽഫോൺ പരിശോധിച്ചതിൽ നിന്നും കൊലപാതകത്തിന് തൊട്ട് മുൻപ് 17കാരനായ കാമുകനെ വിളിച്ചതായി പൊലീസ് കണ്ടെത്തി. തുടർന്ന് പെൺകുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു.
പ്രതിയായ 17 കാരനുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. കഴിഞ്ഞ വർഷം ഇരുവരും ഒളിച്ചോടിയിരുന്നു. തുടർന്ന് ചിൻഹാത്ത് പൊലീസ് പെൺകുട്ടിയെ കണ്ടെത്തി തിരികെ അമ്മയെ ഏൽപ്പിച്ചു. പോക്സോ കേസ് ചുമത്തി ആൺകുട്ടിയെ ജുവനൈൽ ഹോമിലേക്കും മാറ്റിയിരുന്നു. അടുത്തിടെയാണ് 17കാരൻ ജുവനൈൽ ഹോമിൽ നിന്നും മോചിതനായത്.
തുടർന്ന് 17കാരൻ വീണ്ടും പെൺകുട്ടിയുമായി ബന്ധം തുടർന്നു. ജുവനൈൽ ഹോമിലേക്ക് അയച്ചതിന് പെൺകുട്ടിയുടെ അമ്മയെ കൊല്ലുമെന്ന് 17കാരൻ പറയാറുണ്ടായിരുന്നു എന്ന് ഡിസിപിക്ക് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പത്ത് വർഷം മുൻപ് ഭർത്താവ് മരിച്ചതിനാൽ മകളും കൊല്ലപ്പെട്ട ഉഷയും മാത്രമാണ് വീട്ടിൽ താമസിച്ചുവരുന്നത്.
content highlights: Teen girl partner apprehended for her mother's murder