

മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ അതൃപ്തി അറിയിച്ചതിന് പിന്നാലെ ഇടത് ക്യാമ്പിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ അബ്ദുറഹിമാന്‍ രണ്ടത്താണി. പാണക്കാടെത്തി അദ്ദേഹം അബ്ബാസലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ നിര്‍ദേശപ്രകാരമാണ് അദ്ദേഹം പാണക്കാട് എത്തിയത്. അബ്ബാസലി ശിഹാബ് തങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുസ്‌ലിം ലീഗില്‍ തന്നെ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുനവ്വറലി തങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്.

സ്ഥാനാര്‍ത്ഥി പട്ടികയില്‍ അതൃപ്തി അറിയിച്ചതിന് പിന്നാലെ അബ്ദുറഹിമാന്‍ രണ്ടത്താണിയെ ഇടത് പാളയത്തില്‍ എത്തിക്കാന്‍ നീക്കം നടക്കുന്നുണ്ടായിരുന്നു. അബ്ദുറഹിമാന്‍ രണ്ടത്താണിയെ ഇടത് സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു എല്‍ഡിഎഫ് നീക്കം. ഇടത് നേതാക്കള്‍ അബ്ദുറഹിമാന്‍ രണ്ടത്താണിയുമായി ചര്‍ച്ച നടത്തിയിരുന്നു. തിരൂരങ്ങാടിയിലോ താനൂരിലോ അദ്ദേഹത്തെ മത്സരിപ്പിക്കാനും ഈ മണ്ഡലങ്ങളില്‍ താൽപര്യമില്ലെങ്കിൽ ഏത് സീറ്റാണോ ചോദിക്കുന്നത് ആ സീറ്റ് അദ്ദേഹത്തിന് നല്‍കാനുമായിരുന്നു സിപിഐഎമ്മിന്റെ നീക്കം.
മുസ്‌ലിം ലീഗിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി അബ്ദുറഹിമാന്‍ രണ്ടത്താണി രംഗത്തുവന്നിരുന്നു. ചിലരുടെ താൽപര്യത്തിനായി അര്‍ഹതപ്പെട്ടവരെ തഴഞ്ഞ് സമീപകാലത്ത് പ്രത്യക്ഷപ്പെട്ടയാളെ സ്ഥാനാര്‍ത്ഥിയാക്കി എന്നായിരുന്നു തിരൂരങ്ങാടിയിലെ പിഎംഎ സമീറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരായ അബ്ദുറഹിമാന്‍ രണ്ടത്താണിയുടെ വിമര്‍ശനം.
Content Highlights: Abdurahiman Randathani confirmed that he will continue in the Indian Union Muslim League