നവജാതശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; കേസെടുത്ത് പൊലീസ്

സംഭവത്തില്‍ ബാലവകാശ കമ്മീഷനും വനിതാ ശിശു വികസന വകുപ്പും പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്

നവജാതശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; കേസെടുത്ത് പൊലീസ്
dot image

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ജനിച്ച കുഞ്ഞിന്റെ ശരീരത്തില്‍ ഒരു വർഷത്തിന് ശേഷം സൂചി കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കുഞ്ഞിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി. ചികിത്സാപിഴവില്‍ കോട്ടയം ഗാന്ധിനഗര്‍ പൊലീസാണ് കേസെടുത്തത്. ബിഎന്‍എസ് 125(എ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ബാലവകാശ കമ്മീഷനും വനിതാ ശിശു വികസന വകുപ്പും പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്.

ആദ്യഘട്ടത്തില്‍ സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. പ്രതിപ്പട്ടികയില്‍ ആരുടെയും പേരില്ല. എഫ്‌ഐആര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെ മെഡിക്കല്‍ കോളേജ് നടത്തിയ അന്വേഷണത്തില്‍ ആശുപത്രിയുടെ ഭാഗത്ത് നിന്നും വീഴ്ച വന്നിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ചെയര്‍മാനായുള്ള സമിതിയായിരുന്നു അന്വേഷണം നടത്തിയത്. എന്നാല്‍ ആരോപണത്തില്‍ മാതാപിതാക്കള്‍ ഉറച്ചുനില്‍ക്കുകയാണ്. മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണെന്നാണ് അവര്‍ ആരോപിക്കുന്നത്.

വരും ദിവസങ്ങളില്‍ മെഡിക്കല്‍ കോളേജില്‍ നിന്നും തെളിവെടുപ്പ് അടക്കം നടത്തുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കോഴിക്കോട് ചാത്തമംഗലം സ്വദേശി വിനീഷിന്റെയും ഏറ്റുമാനൂര്‍ സ്വദേശിനി അഞ്ജുവിന്റെയും ഇളയമകള്‍ അദ്വികയുടെ ശരീരത്തില്‍ നിന്നാണ് ഒരു വര്‍ഷത്തിന് ശേഷം സൂചി കണ്ടെത്തിയത്. 2025 ജൂണ്‍ 25നായിരുന്നു അഞ്ജുവിന്റെ പ്രസവം. ജനിച്ച് രണ്ടാം ദിവസം പനിയും മഞ്ഞപ്പിത്ത ലക്ഷണങ്ങളുമായി കുഞ്ഞിനെ എന്‍ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു.

Content Highlights: Police have registered a case following an incident at Kottayam Medical College in which a needle was found in the body of a newborn.

dot image
To advertise here,contact us
dot image