

ന്യൂഡൽഹി: ഇ ഡി നീക്കത്തിൽ പിണറായി വിജയനെ പിന്തുണച്ച് സിപിഐഎം പൊളിറ്റ്ബ്യൂറോ. പിണറായി വിജയൻ, മകൾ വീണ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്ന് കേരള പൊലീസിനോട് ആവശ്യപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയെ സിപിഐഎം പൊളിറ്റ്ബ്യൂറോ ശക്തമായി അപലപിച്ച് രംഗത്തെത്തി. വീണയ്‌ക്കെതിരായ അന്വേഷണം തുടക്കം മുതൽ തന്നെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് മാത്രമായിരുന്നുവെന്ന് വ്യക്തമായിരുന്നു എന്നാണ് സിപിഐഎം പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളെ നരേന്ദ്ര മോദി സർക്കാർ ദുരുപയോഗം ചെയ്യുന്ന പതിവ് രീതിയാണ് ഇതെന്നും സിപിഐഎം കുറ്റപ്പെടുത്തി.
'കെപിസിസി പ്രസിഡൻ്റ് ഇഡിയുടെ നടപടിയെ പിന്തുണയ്ക്കുകയും കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. ഇത് കോൺഗ്രസ് പാർട്ടിയുടെ ഇരട്ടത്താപ്പാണ് തുറന്നുകാട്ടുന്നത്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരായ ഇഡി നടപടികളെ ഇതേ കോൺഗ്രസ് പാർട്ടി എതിർക്കുകയാണെ'ന്നും പ്രസ്താവനയിൽ സിപിഐഎം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 'നേരത്തെ കേരളത്തിലെ ഒരു കോൺഗ്രസ് എംഎൽഎ പിണറായി വിജയനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് വിജിലൻസ് കോടതിയെയും ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചിരുന്നുവെന്നത് ഓർക്കേണ്ടതാണ്. എന്നാൽ, ഈ വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കോടതികൾ തള്ളുകയായിരുന്നു. ഇപ്പോൾ അതേ കേസ് തന്നെ പിണറായി വിജയനെതിരെ കെട്ടിച്ചമക്കുകയാണെ'ന്നും സിപിഐഎം കുറ്റപ്പെടുത്തി. ഇ ഡി ഏജന്റായി പ്രവർത്തിക്കരുതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ വി ഡി സതീശൻ സർക്കാരിന് മുന്നറിയിപ്പ് നൽകി. പിണറായി വിജയനെതിരായ രാഷ്ട്രീയ പകപോക്കലിനെതിരെ പാർട്ടി രാഷ്ട്രീയമായും നിയമപരമായും ശക്തമായി പോരാടുമെന്നും സിപിഐഎം പോളിറ്റ്ബ്യൂറോ പ്രസ്താവനയിൽ വ്യക്തമാക്കി.
Content Highlights: CPIM Politburo backs Kerala Chief Minister Pinarayi Vijayan amid the Enforcement Directorate move, declaring that the party will fight the action politically and legally.