യുഡിഎഫ് സര്‍ക്കാരില്‍ വീണ്ടും ബന്ധു നിയമനം; ബിന്ദു കൃഷ്ണയുടെ ഓഫീസില്‍ ഭര്‍ത്താവിന്റെ ബന്ധുവിന് നിയമനം

സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ ഫിനാന്‍സ് മാനേജറായിരുന്ന വി എല്‍ ഹരിയെ ആദ്യം അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായും പിന്നീട് സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയുമായാണ് നിയമിച്ചത്

യുഡിഎഫ് സര്‍ക്കാരില്‍ വീണ്ടും ബന്ധു നിയമനം; ബിന്ദു കൃഷ്ണയുടെ ഓഫീസില്‍ ഭര്‍ത്താവിന്റെ ബന്ധുവിന് നിയമനം
dot image

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരില്‍ വീണ്ടും ബന്ധു നിയമന വിവാദം. മന്ത്രി ബിന്ദു കൃഷ്ണയുടെ ഓഫീസില്‍ ഭര്‍ത്താവിന്റെ ബന്ധുവിനെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ കൃഷ്ണകുമാറിന്റെ സഹോദരന്റെ ഭാര്യാ സഹോദരനുമായ വി എല്‍ ഹരിക്കാണ് നിയമനം നല്‍കിയത്. സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ ഫിനാന്‍സ് മാനേജറായിരുന്ന വി എല്‍ ഹരിയെ ആദ്യം അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായും പിന്നീട് സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയുമായാണ് നിയമിച്ചത്. നിയമന ഉത്തരവിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.

ഹരിക്ക് വേണ്ടി എല്ലാദിവസവും രാവിലെയും വൈകീട്ടും വീട്ടിലേക്ക് സര്‍ക്കാര്‍ വാഹനവും എത്തുന്നുണ്ട്. അതേസമയം ആരോപണം വി എല്‍ ഹരി തള്ളി. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടര്‍ ഹരിയുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ താന്‍ ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവ് കൃഷ്ണകുമാറിന്റെ ബന്ധു അല്ലെന്നും അവര്‍ കൂടി പറയാതെ താന്‍ മാത്രം പറഞ്ഞാല്‍ എങ്ങനെയാണെന്നുമായിരുന്നു ഹരി പ്രതികരിച്ചത്.

യുഡിഎഫ് സര്‍ക്കാരിലെ രണ്ടാമത്തെ ബന്ധു നിയമനം ആണിത്. നേരത്തെ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവ് ബെന്നി തോമസിനെ നിയമിച്ചത് വിവാദമാവുകയും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെ ബെന്നി തോമസ് രാജിവെയ്ക്കുകയുമായിരുന്നു. താന്‍ കാരണം സണ്ണി ജോസഫിന്റെ പൊതുജീവിതത്തിന് പോറല്‍ ഏല്‍ക്കരുതെന്ന് വ്യക്തമാക്കിയ ബെന്നി തോമസ് രാജി തീരുമാനം സ്വമേധയാ എടുക്കുകയായിരുന്നു.

Content Highlights: The UDF government faces a nepotism allegation after a relative of Minister Bindu Krishna’s husband was reportedly appointed as Special Private Secretary in her office

dot image
To advertise here,contact us
dot image