ചെക്ക് കേസില്‍ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് ശിക്ഷ; മുംബൈ കോടതി നടപടി പ്രവാസി മലയാളിയുടെ പരാതിയിൽ

2015 മുതല്‍ നടക്കുന്ന നിയമ വ്യവഹാരത്തിനൊടുവിലാണ് വിധി വന്നിരിക്കുന്നത്

ചെക്ക് കേസില്‍ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് ശിക്ഷ; മുംബൈ കോടതി നടപടി പ്രവാസി മലയാളിയുടെ പരാതിയിൽ
dot image

മുംബൈ: ചെക്ക് കേസില്‍ മാണി സി കാപ്പന്‍ എംഎല്‍എക്ക് ഒരു വര്‍ഷം തടവ് ശിക്ഷ. മുംബൈ ബോറിവെല്ലി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. പ്രവാസി മലയാളിയായ പാലക്കാട് സ്വദേശിയുടെ പരാതിയില്‍ അടക്കം നാല് കേസുകളിലാണ് മാണി സി കാപ്പന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. എന്നാല്‍ ശിക്ഷ ഒരു വര്‍ഷം ആയതിനാല്‍ എംഎല്‍എ സ്ഥാനത്തിന് ഭീഷണി ഇല്ല എന്നത് ആശ്വാസമാണ്. 2015 മുതല്‍ നടക്കുന്ന നിയമ വ്യവഹാരത്തിനൊടുവിലാണ് വിധി വന്നിരിക്കുന്നത്. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഓഹരി നല്‍കാമെന്ന് പറഞ്ഞ് മൂന്ന് കോടിയിലധികം രൂപ തട്ടിയെടുത്തെന്നായിരുന്നു മാണി സി കാപ്പനെതിരായ പരാതി.

എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലടക്കം ഈ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഹൈക്കോടതിയില്‍ എത്തിയ കേസിന്റെ നടപടി ക്രമങ്ങള്‍ മുന്നോട്ട് പോയിരുന്നില്ല. പിന്നാലെയാണ് പരാതിക്കാരന്‍ ബോറിവെല്ലി കോടതിയെ സമീപിച്ചത്. പിന്നാലെ കോടതി വിശദമായ വാദം കേട്ടതിന് ശേഷമാണ് മാണി സി കാപ്പന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഒരു കോടി ഇരുപത് ലക്ഷം രൂപ മാണി സി കാപ്പന്‍ പരാതിക്കാരന് നല്‍കണമെന്നും കോടതി വിധിയിലുണ്ട്.

ഇന്ന് കോടതിയില്‍ എംഎല്‍എ ഹാജരായിരുന്നില്ല. അതിനാല്‍ തന്നെ അറസ്റ്റ് അടക്കമുള്ള നടപടിക്ക് കുറ്റക്കാരന്റെ സ്റ്റേഷന്‍ പരിധിയിലേക്ക് വാറണ്ട് അടക്കം ഉടന്‍ കൈമാറണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഭരണ കക്ഷിയുടെ ഭാഗമായ എംഎല്‍എയ്ക്ക് എതിരെയാണ് ശിക്ഷാ നടപടി എന്നത് സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കുമെന്നാണ് നിഗമനം. മുന്‍ മന്ത്രി ആന്റണി രാജുവിനെതിരായ ശിക്ഷാ വിധിയില്‍ മുമ്പ് കോണ്‍ഗ്രസ് വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച പശ്ചാത്തലത്തില്‍ മാണി സി കാപ്പന്റെ രാജി അടക്കം ആവശ്യപ്പെട്ട് എല്‍എഡിഎഫ് സമരം നടത്താനാണ് സാധ്യത.

Content Highlights: Kerala MLA Mani C Kappan has been sentenced to one year in four cheque-related cases by a Borivali magistrate court in Mumbai. The cases followed complaints including one by a Kerala expatriate from Palakkad and relate to allegations concerning financial transactions linked to Kannur Airport shares. The verdict comes after legal proceedings that began in 2015.

dot image
To advertise here,contact us
dot image