'ഉപനേതാവ് പദവിയില്‍ ഏകപക്ഷീയമായ പ്രസ്താവനയും പിടിവാശിയും പറ്റില്ല'; പിണറായി വിജയന് എതിരെ സന്തോഷ് കുമാര്‍ എംപി

എല്‍ഡിഎഫിന് പോറല്‍ ഏല്‍ക്കാതെ ചര്‍ച്ചകള്‍ അവസാനിക്കുമെന്നും സന്തോഷ് കുമാര്‍ പറഞ്ഞു

'ഉപനേതാവ് പദവിയില്‍ ഏകപക്ഷീയമായ പ്രസ്താവനയും പിടിവാശിയും പറ്റില്ല'; പിണറായി വിജയന് എതിരെ സന്തോഷ് കുമാര്‍ എംപി
dot image

ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് എതിരെ വിമര്‍ശനവുമായി പി സന്തോഷ് കുമാര്‍ എംപി. പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ ഏകപക്ഷീയമായ പ്രസ്താവനയും പിടിവാശിയും പറ്റില്ലെന്ന് സന്തോഷ് കുമാര്‍ പറഞ്ഞു. തീവ്രത കൂട്ടാതെ നോക്കുക എന്നതാണ് പ്രധാനം. എല്‍ഡിഎഫിന് പോറല്‍ ഏല്‍ക്കാതെ ചര്‍ച്ചകള്‍ അവസാനിക്കുമെന്നും സന്തോഷ് കുമാര്‍ പറഞ്ഞു. മുന്‍പും രൂക്ഷമായ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതെല്ലാം പരിഹരിച്ചിട്ടുമുണ്ട്. സംസ്ഥാന നേതൃത്വം ഫലപ്രദമായ ഇടപെട്ട് നടത്തുന്ന ചര്‍ച്ചകളാണ്. ദേശീയ നേതൃത്വവുമായി ആലോചിച്ചാണ് കാര്യങ്ങള്‍ ചെയ്യുന്നത്. ദേശീയ തലത്തില്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും സന്തോഷ് കുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു സന്തോഷ് കുമാറിന്റെ പ്രതികരണം.

ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന സിപിഐയില്‍ വ്യപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐഎമ്മിന് തന്നെയായിരിക്കുമെന്നുമായിരുന്നു പിണറായി വിജയന്‍ പറഞ്ഞത്. താനാണ് കത്ത് നല്‍കേണ്ടതെന്നും സിപിഐഎം നേതാവിന്റെ പേരാകും കത്തിലുണ്ടാകുകയെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു. മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കിയത്.

ഇതിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കം രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ ഒരു നേതാവിനും അവകാശമില്ലെന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞത്. പിണറായി അങ്ങനെ പറയുമെന്ന് വിശ്വസിക്കാനാകുന്നില്ല. പദവി സിപിഐഎമ്മിനാണെന്ന് പിണറായി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അദ്ദേഹം വഹിക്കുന്ന പദവിക്ക് നിരക്കുന്നതല്ല. തര്‍ക്ക വിഷയങ്ങള്‍ തീര്‍ക്കേണ്ടത് ഉഭയകക്ഷി ചര്‍ച്ചയിലൂടെയാണെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. പിണറായി വിജയനെതിരെ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും രംഗത്തെത്തിയിരുന്നു. ഇടതുപക്ഷത്തിന്റെ മുതിര്‍ന്ന നേതാവാണ് പിണറായി വിജയനെന്നും ഘടകകക്ഷികളെ കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ കഴിയണം എന്നുമായിരുന്നു ഡി രാജ പറഞ്ഞത്. സിപിഐയുടേത് ന്യായമായ ആവശ്യമാണെന്നും പരസ്യപ്രസ്താവനകള്‍ പിണറായി ഒഴിവാക്കണമെന്നും ഡി രാജ പറഞ്ഞിരുന്നു. പിണറായി വിജയന്റെ പ്രതികരണം മുന്നണി മര്യാദയ്ക്ക് ചേരുന്നതല്ലെന്ന് പി പ്രസാദ് എംഎല്‍എയും വിമര്‍ശിച്ചിരുന്നു.

ഇതിനിടെ പിണറായി വിജയനെതിരെ വിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗത്തില്‍ ലേഖനവും പ്രസിദ്ധീകരിച്ചു. പിണറായി വിജയന്‍ നടത്തിയ പ്രസ്താവന മുന്നണി മര്യാദകളുടെ തികഞ്ഞ ലംഘനവും മുന്നണി രാഷ്ട്രീയത്തിൽ ഉയര്‍ത്തിപ്പിടിക്കേണ്ട ധാര്‍മ്മികത ഇല്ലായ്മയുമായി മാത്രമേ കാണാന്‍ കഴിയൂ എന്നുമായിരുന്നു ലേഖനത്തില്‍ പറഞ്ഞത്. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരിയായിരുന്നു ലേഖനമെഴുതിയത്. ഒന്നിലധികം രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയമായ പൊതുലക്ഷ്യത്തിനുവേണ്ടി രൂപീകരിക്കുന്ന സംവിധാനമാണ് മുന്നണി. താന്‍ തീരുമാനിക്കും എല്ലാം താനാണ് എന്ന ഭാവം മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനത്തിന് സഹായകരമല്ലെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു. പിണറായിയുടെ പ്രസ്താവനയ്ക്ക് എതിരെ സിപിഐഎം കേന്ദ്ര നേതൃത്വവും അതൃപ്തി അറിയിച്ചു. പിണറായിയുടെ പ്രസ്താവന അനവസരത്തിലെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.

Content Highlights- CPI MP Santhosh Kumar criticised Chief Minister Pinarayi Vijayan over remarks and decisions related to the deputy leader position.

dot image
To advertise here,contact us
dot image