ഉസ്താദിന്റെ മേഖല ആത്മീയമാണെന്നിരിക്കെ ഈ അഭിപ്രായ പ്രകടനത്തിന് അധികാരമുണ്ട്; ന്യായീകരിച്ച് പി വി അന്‍വര്‍

'തെരഞ്ഞെടുപ്പില്‍ അമ്പെ പരാജയപ്പെട്ടവര്‍ വിഷയ ദാരിദ്ര്യം അനുഭവിക്കുമ്പോള്‍ ഇടപെടാനുള്ളതല്ല സാമുദായികമായ വിഷയങ്ങള്‍ എന്നോര്‍ക്കുന്നത് നല്ലതാണ്'

ഉസ്താദിന്റെ മേഖല ആത്മീയമാണെന്നിരിക്കെ ഈ അഭിപ്രായ പ്രകടനത്തിന് അധികാരമുണ്ട്; ന്യായീകരിച്ച് പി വി അന്‍വര്‍
dot image

കോഴിക്കോട്: സമസ്ത നേതാവ് കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ ആവര്‍ത്തിച്ചുള്ള സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ ന്യായീകരിച്ച് പി വി അന്‍വര്‍. കാന്തപുരത്തിന്റെയും പ്രസ്ഥാനത്തിന്റെയും മേഖല ആത്മീയമാണ് എന്നിരിക്കെ ഇത്തരം അഭിപ്രായപ്രകടനത്തിന് അവകാശവും അധികാരവും ഉണ്ടെന്ന് പി വി അന്‍വര്‍ അഭിപ്രായപ്പെട്ടു. വിഷയത്തെ പര്‍വ്വതീകരിച്ച് അതില്‍ അവസരം കണ്ടെത്തി ഇടപെടാനുള്ള രാഷ്ട്രീയമായ നീക്കങ്ങള്‍ തികച്ചും അപലപനീയമാണെന്നും പി വി അന്‍വര്‍ പറഞ്ഞു.

കേരളത്തിലും മലബാറിലും വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഈ സമുദായത്തിലെ വനിതകള്‍ അടക്കം നേടിയെടുത്ത പുരോഗതിക്ക് ഉസ്താദും പ്രസ്ഥാനവും വഹിച്ച പങ്ക് നിസ്തുലമാണ്. വിഷയത്തെ കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ചര്‍ച്ചയാക്കി ഉയര്‍ത്തികൊണ്ടുവരുന്നവരുടെ ഉദ്ദേശശുദ്ധി സംശയാസ്പദമാണെന്നും അന്‍വര്‍ അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പില്‍ അമ്പെ പരാജയപ്പെട്ടവര്‍ വിഷയ ദാരിദ്ര്യം അനുഭവിക്കുമ്പോള്‍ ഇടപെടാനുള്ളതല്ല സാമുദായികമായ വിഷയങ്ങള്‍ എന്നോര്‍ക്കുന്നത് നല്ലതാണ്.കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് വര്‍ഗീയ വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നല്‍കിയ ഒരു സമുദായിക നേതാവിനെ മാലയും തലപ്പാവും അണിയിച്ചവരാണ് ഇപ്പോള്‍ ഈ വിഷയത്തില്‍ ഇടപെട്ട് സംസാരിക്കുന്നത് എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. എ കെ ബാലന്‍ ഖുര്‍ആന്‍ പഠിച്ചുകഴിഞ്ഞെങ്കില്‍ കാന്തപുരം ഉസ്താദിനെ തിരുത്തുന്നതിന് സമയം കണ്ടെത്തുന്നതിന് പകരം സമയം കണ്ടെത്തേണ്ടത് പിണറായി സഖാവിനെ തിരുത്താന്‍ തന്നെയാണെന്നും പി വി അന്‍വര്‍ പറഞ്ഞു.

പി വി അൻവറിന്‍റെ പ്രതികരണത്തിന്‍റെ പൂർണ്ണരൂപം-

പണ്ഡിതരുടെയും പണ്ഡിത സഭകളുടെയും ജോലി എന്താണ്?

മതപരമായ വിശ്വാസങ്ങളെയും,മൂല്യങ്ങളെയും സംരക്ഷിക്കുക.അതാതു സമുദായ അംഗങ്ങൾക്ക് ആത്മീയമായ ദിശാബോധം നൽകുക. അവരവരുടെ സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ഇടപെടുക തുടങ്ങിയവയെല്ലാമാണെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.

അത്തരത്തിൽ ഒരു അഭിപ്രായ പ്രകടനം തന്നെയാണ് ബഹുമാന്യനായ കാന്തപുരം ഉസ്താതും നടത്തിയിട്ടുള്ളത്.ഉസ്താദിന്റെയും ഉസ്താദിന്റെ പ്രസ്ഥാനത്തിന്റെയും മേഖല ആത്മീയമാണ് എന്നിരിക്കെ ഈ അഭിപ്രായ പ്രകടനത്തിന് ഉസ്താദിന് തികച്ചും അവകാശവും അധികാരവും ഉണ്ട്.മാത്രമല്ല ഇത് തികച്ചും വിശ്വാസികളോടും പണ്ഡിതസഭയോടും നടത്തിയ ഒരു ഉദ്ബോധനമാണ് എന്നിരിക്കെ ഈ വിഷയത്തെ പർവ്വതീകരിച്ച് അതിൽ അവസരം കണ്ടെത്തി ഇടപെടാനുള്ള രാഷ്ട്രീയമായ നീക്കങ്ങൾ തികച്ചും അപലപനീയമാണ്.

യുദ്ധരംഗത്ത് പോലും ഇടപെട്ട വനിതകൾ ഇസ്ലാമിക ചരിത്രത്തിൻറെ ഭാഗമാണ്.സമകാലിക സാഹചര്യത്തിൽ കേരളത്തിലും മലബാറിലും വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഈ സമുദായത്തിലെ വനിതകൾ അടക്കം നേടിയെടുത്ത പുരോഗതിക്ക് ഉസ്താദും ഉസ്താദിന്റെ പ്രസ്ഥാനവും വഹിച്ച പങ്കും നിസ്തുലമാണ്.

ഈ വിഷയത്തെ കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കാൻ ചർച്ചയാക്കി ഉയർത്തിക്കൊണ്ടു വരുന്നവരുടെ ഉദ്ദേശശുദ്ധി സംശയാസ്പദമാണ്.തിരഞ്ഞെടുപ്പിൽ അമ്പെ പരാജയപ്പെട്ടവർ വിഷയ ദാരിദ്ര്യം അനുഭവിക്കുമ്പോൾ ഇടപെടാനുള്ളതല്ല സാമുദായികമായ വിഷയങ്ങൾ എന്നോർക്കുന്നത് നല്ലതാണ്.കഴിഞ്ഞ സർക്കാറിന്റെ കാലത്ത് വർഗീയ വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നൽകിയ ഒരു സമുദായിക നേതാവിനെ മാലയും തലപ്പാവും അണിയിച്ചവരാണ് ഇപ്പോൾ ഈ വിഷയത്തിൽ ഇടപെട്ട് സംസാരിക്കുന്നത് എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്.

അതുപോലെ,എ കെ ബാലൻ സഖാവിന്റെ ഖുർആൻ പഠനം ശരിയായ രീതിയിൽ അല്ല എന്നുവേണം അനുമാനിക്കാൻ.അദ്ദേഹത്തിന്റെ ഖുർആൻ പഠനം എവിടം വരെ എത്തിയെന്ന് അറിയാനും എനിക്ക് കൗതുകകരമായ ആകാംക്ഷയുണ്ട്.

മാത്രമല്ല ഖുർആൻ പഠിച്ചുകഴിഞ്ഞെങ്കിൽ തൽക്കാലം കാന്തപുരം ഉസ്താദിനെ തിരുത്തുന്നതിന് സമയം കണ്ടെത്തുന്നതിന് പകരം അദ്ദേഹം സമയം കണ്ടെത്തേണ്ടത് പിണറായി സഖാവിനെ തിരുത്താൻ തന്നെയാണ്.കേരളത്തിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ആവശ്യപ്പെടുന്നതും അതാണ്.

Content Highlights: P V Anvar has defended the repeated remarks on women made by Samastha leader Kanthapuram A P Aboobacker Musliyar, drawing political attention in Kerala

dot image
To advertise here,contact us
dot image