

കണ്ണൂര്‍: തളിപ്പറമ്പ് എംഎല്‍എ ടി കെ ഗോവിന്ദനെതിരെ വീണ്ടും വിമര്‍ശനങ്ങളുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. സ്ഥാനാര്‍ത്ഥിയായി വരാന്‍ സാധ്യതയുള്ളവരെ കുറിച്ച് ദുഷിപ്പ് പറയുകയായിരുന്നു ടി കെ ഗോവിന്ദനെന്ന് കെ കെ രാഗേഷ് പറഞ്ഞു. മര്‍മറിംഗ് നടത്തി പ്രചരണം നടത്തുകയായിരുന്നു ടി കെ ഗോവിന്ദനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'ടി കെ ഗോവിന്ദന് എം വി ഗോവിന്ദന്റെ പേര് ഉച്ഛരിക്കാന്‍ അര്‍ഹതയുണ്ടോ? അടിയന്തരാവസ്ഥയുടെ സമയത്ത് താലൂക്ക് സെക്രട്ടറിയായ ടി കെ ഗോവിന്ദന്റെ പേരില്‍ ഒരു കേസുമില്ല. എം വി ഗോവിന്ദന്‍ അന്ന് ഭീകര പൊലീസ് മര്‍ദ്ദനത്തിന് ഇരയായ ആളാണ്. രണ്ടാളും ഒരു പോലെയായിരുന്നു എന്നാണ് ടി കെ ഗോവിന്ദന്‍ പറയുന്നത്', കെ കെ രാഗേഷ് പറഞ്ഞു.
തളിപ്പറമ്പില്‍ എസ്‌ഐആറിന്റെ ഭാഗമായി വോട്ട് വര്‍ധിച്ചെന്നും കെ കെ രാഗേഷ് ആവര്‍ത്തിച്ചു. ശക്തമായ മത്സരം നടത്തേണ്ട മണ്ഡലമായിരുന്നു തളിപ്പറമ്പ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കുറച്ച് കൂടി അവധാനത വേണ്ടിയിരുന്നു. പാര്‍ട്ടിയുടെ ജില്ലാ സംസ്ഥാന കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വിമര്‍ശനാത്മകമായി ചൂണ്ടിക്കാണിക്കുകയാണ് കേന്ദ്ര കമ്മിറ്റി ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വലതുപക്ഷ മാധ്യമങ്ങള്‍ പിണറായിക്കും കേന്ദ്ര കമ്മിറ്റിക്കും രണ്ട് നിലപാട് എന്ന് പ്രചരിപ്പിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.
ടി കെ ഗോവിന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി കഴിഞ്ഞ ദിവസവും കെ കെ രാഗേഷ് രംഗത്തെത്തിയിരുന്നു. ടി കെ ഗോവിന്ദന്‍ തളിപ്പറമ്പിന്റെ ബ്രൂട്ടസാണെന്ന് കെ കെ രാഗേഷ് വിമര്‍ശിച്ചു. തന്നെ എന്താണ് സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിക്കാത്തത് എന്നാണ് ടി കെ ഗോവിന്ദന്‍ ചോദിച്ചതെന്നും അദ്ദേഹം വര്‍ഗ വഞ്ചകനാണെന്നും കെ കെ രാഗേഷ് കുറ്റപ്പെടുത്തി.
'ഞാന്‍ വലിയ വിപ്ലവകാരിയാണ് എന്ന് പറഞ്ഞ് നടന്ന ആളാണ് ഗോവിന്ദന്‍. എനിക്കെന്ത് തന്നു പാര്‍ട്ടി എന്നാണ് ഗോവിന്ദന്‍ ചോദിക്കുന്നത്. ടി കെ ഗോവിന്ദനെതിരെ അടിയന്തരാവസ്ഥാ കാലത്ത് ഒരു കേസും ഉണ്ടായിരുന്നില്ല. ഏതെങ്കിലും നേതാക്കള്‍ക്കെതിരെ കേസ് ഇല്ലാതിരിക്കുമോ. ഇത് എന്ത് നേതാവാണ്', കെ കെ രാഗേഷ് പരിഹസിച്ചു. വെറും അധ്യാപകനായ ഗോവിന്ദനെ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാക്കിയത് പാര്‍ട്ടിയാണെന്നും എതിരാളികളുടെ കുത്ത് സഹിക്കാമെന്നും വര്‍ഗ വഞ്ചകന്‍ എന്നല്ലാതെ ടി കെ ഗോവിന്ദനെ വേറെ എന്ത് പേര് വിളിക്കുമെന്നും കെ കെ രാഗേഷ് ചോദിച്ചിരുന്നു.
Content Highlights: CPIM Kannur district secretary KK Ragesh has once again raised criticism against Thaliparamba MLA TK Govindan