

തിരുവനന്തപുരം: ശബരിമല ധർമ്മശാസ്താവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സണ്ണി എം കപിക്കാട്. അനുചിതമായ വാക്കുകൾ പ്രസംഗത്തിനിടെ ഉണ്ടായി. സംഘപരിവാർ ശക്തികളുടെ ക്ഷേത്ര കൊള്ളയടിക്കലിനെയാണ് ഉദ്ദേശിച്ചതെന്നും സണ്ണി എം കപിക്കാട് വ്യക്തത വരുത്തി. സംഘപരിവാർ നുണപ്രചരണങ്ങൾക്കെതിരെയായിരുന്നു പ്രസംഗിച്ചത്. 'ബലാത്സംഗം' എന്ന വാക്ക് ഉപയോഗിക്കാൻ പാടില്ലായിരുന്നു. ആ വാക്ക് ഉപയോഗിച്ചതിൽ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നു എന്നായിരുന്നു സണ്ണി എം കപിക്കാട് റിപ്പോർട്ടറിനോട് പ്രതികരിച്ചത്.
'അമ്പലത്തെ കേന്ദ്രീകരിച്ച് വിശ്വാസത്തെ കേന്ദ്രീകരിച്ച് വലിയ നുണപ്രചാരണങ്ങൾ നടത്തുന്ന സംഘപരിവാർ ശക്തികൾ അവർ ഹിന്ദു രാഷ്ട്രത്തെ നിർമ്മിക്കാനുള്ള രാഷ്ട്രീയം സ്ഥാപിക്കുന്നു എന്നതായിരുന്നു എൻ്റെ വിമർശനം. സ്ത്രീകളെ കണ്ടാൽ തകർന്ന് പോകുന്നതാണോ അയ്യപ്പൻ്റെ ബ്രഹ്മചര്യം എന്ന് തോന്നും ഇവർ പറയുന്നത് കേട്ടാൽ എന്നതാണ് ഞാൻ പറഞ്ഞ പരാമർശം. അതിൽ ബലാത്സംഗം എന്ന വാക്ക് ഞാൻ ഉപയോഗിക്കുന്നുണ്ട്. അത് തെറ്റായി പോയി. ആ വാക്ക് ഉപയോഗിക്കേണ്ട യാതൊരു ആവശ്യവും ഉണ്ടായിരുന്നില്ല എന്ന് വിചാരിക്കുന്ന ആളാണ് ഞാൻ. അതിൽ ആത്മാർത്ഥമായ ഖേദം പ്രകടിപ്പിക്കുന്നു. അത്തരം കാര്യങ്ങളിൽ ഇനി ജാഗ്രത കാണിക്കാനേ കഴിയൂ. ബാക്കിയുള്ള എന്റെ വിമർശനങ്ങൾ സത്യമായി തുടരുന്നു' എന്നായിരുന്നു സണ്ണി എം കപിക്കാട് റിപ്പോർട്ടറിനോട് പ്രതികരിച്ചത്.
ശബരിമല കാവൽക്കാർ തന്നെയാണ് കൊള്ള നടത്തിയത്. അയോധ്യയിലും കണ്ടത് അതുതന്നെയാണ്. പൊലീസ് കേസ് നിയമപരമായി നേരിടും. ഭീഷണിപ്പെടുത്തുന്നവർ ഫോൺ വിളിച്ച് ബുദ്ധിമുട്ടേണ്ട. നേരിട്ട് എത്തി എന്തു വേണമോ ചെയ്യാം ഭയമില്ല എന്നുമായിരുന്നു സണ്ണി എം കപിക്കാടിൻ്റെ പ്രതികരണം.
ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചുവെന്ന പരാതിയിൽ സണ്ണി എം കപിക്കാടിനെതിരെ കേസെടുത്തതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു.തിരുവാഭരണ പാത സംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലായിരുന്നു പൊലീസ് നടപടി. ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് സണ്ണി എം കപിക്കാടിനെതിരെ തിരുവാഭരണ പാത സംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. പരാമർശത്തിൽ സണ്ണി എം കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരവും ആവശ്യപ്പെട്ടിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണം. വിഷയത്തിൽ ഇടപെട്ട് സർക്കാർ നിയമ നടപടി സ്വീകരിക്കണമെന്നും പന്തളം കൊട്ടാരം ആവശ്യപ്പെട്ടിരുന്നു.
മലയാളം സർവകലാശാലയിലെ പ്രതിഷേധത്തിനിടെ ആയിരുന്നു പരാതിക്ക് കാരണമായ സണ്ണി എം കപിക്കാടിന്റെ പരാമർശങ്ങൾ. സർവകലാശാലയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധ യോഗത്തിൽ സംസാരിക്കവെ അയ്യപ്പസ്വാമിയെയും മാളികപ്പുറത്തമ്മയെയും സഭ്യമല്ലാത്ത ഭാഷയിൽ പരാമർശിച്ചെന്നായിരുന്നു ആരോപണം.
Content Highlights: Sunny M Kapikkad expressed sincere regret for using bsd word and said that he should not have used the term in the context of his statement.