നഷ്ടപ്പെട്ടത് മകൻ അടക്കം 3 പേരെ; നീണ്ടകരയിൽ കുത്തിയിരിപ്പ് സമരം നടത്തി കാണാതായ യുവാവിന്റെ മാതാവ്

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ആറിന് നീണ്ടകരയില്‍ നിന്നും മീന്‍പിടിക്കാന്‍ പോയ 'ശ്രീകൃഷ്ണഭഗവാന്‍ കുറുവടിക്കാരന്‍' ഔട്ട്‌ബോര്‍ഡ് ഫൈബര്‍ വള്ളം അപകടത്തിൽപ്പെട്ടാണ് യുവാവിനെ കാണാതായത്

നഷ്ടപ്പെട്ടത് മകൻ അടക്കം 3 പേരെ; നീണ്ടകരയിൽ കുത്തിയിരിപ്പ് സമരം നടത്തി കാണാതായ യുവാവിന്റെ മാതാവ്
dot image

കൊല്ലം: മത്സ്യബന്ധനത്തിനിടെ യാനം തകര്‍ന്ന് കാണാതായ മകനു വേണ്ടി മാതാവ് നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. അപകടം നടന്ന് എട്ടു ദിവേത്തോളം ആകുമ്പോഴും കാണാതായ 26വയസുള്ള മകന്‍ ഗൗതം കൃഷ്ണയെ കുറിച്ച് ഒരു വിവരം ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. മകനായുള്ള തെരച്ചിലില്‍ തൃപ്തയല്ലെന്നും ബന്ധപ്പെട്ട വകുപ്പ് അധികാരികള്‍ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഗൗതമിന്റെ മാതാവ് രേഷ്മ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം ആരംഭിച്ചത്.. സ്‌കൂബ ടീമിനെ അടക്കം ഉള്‍പ്പെടുത്തി തെരച്ചില്‍ നടത്തണമെന്നാണ് രേഷ്മയുടെ ആവശ്യം. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് രേഷ്മ പൊലീസ് സ്റ്റേഷന് മുന്നിലെത്തിയത്.

ആദ്യം എസ്എച്ച്ഒയുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ഫിഷറീസ് ഉദ്യോഗസ്ഥയുമായി സംസാരിച്ചപ്പോള്‍ ഒരു തരത്തിലുള്ള ആവശ്യവും ഉന്നയിക്കാത്തത് കൊണ്ടാണ് തെരച്ചില്‍ ഉണ്ടാകാതിരുന്നതെന്നും ഇനി വേണമങ്കില്‍ തെരച്ചില്‍ നടത്താമെന്ന് ഫിഷറീസ് വകുപ്പില്‍ നിന്നുള്ള പ്രതികരണമെന്ന് രേഷ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.

താന്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം തലകുലുക്കി കേട്ട ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥയോട് എന്ത് കൊണ്ട് ഈ സംവിധാനങ്ങള്‍ ആദ്യമേ ഉപയോഗിച്ചില്ലെന്ന് ചോദിച്ചപ്പോള്‍ അത് നേരത്തെ ആവശ്യപ്പെടാത്തത് കൊണ്ടാണെന്ന മറുപടിയാണ് ലഭിച്ചത്. അതിനാല്‍ അവരോടുള്ള വിശ്വാസം നഷ്ടപ്പെട്ടു. ഇതോടെ ഫിഷറീസ് മന്ത്രി അബ്ദുള്‍ ഗഫൂര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ വന്നാല്‍ മാത്രമേ മടങ്ങി പോകുകയുള്ളുവെന്ന നിലപാട് രേഷ്മ സ്വീകരിച്ചു. കോസ്റ്റ്ഗാര്‍ഡ് അന്വേഷിക്കുന്നതിനുള്ള പരിമിതി കഴിഞ്ഞുവെന്നാണ് പറയുന്നത്. ഇത്തരം പ്രസ്താവനകളിലൂടെ എന്റെ ഭരണകൂടത്തിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും രേഷ്മ പ്രതികരിച്ചു.

പിന്നീട് കൊല്ലം എസിപി ഷാജിയുമായി ചര്‍ച്ച നടത്തി. വെള്ളിയാഴ്ച രാവിലെ ആറരയോടെ തെരച്ചില്‍ ആരംഭിക്കാമെന്ന് ഉറപ്പ് ലഭിക്കുകയും ആവശ്യപ്പെട്ട കാര്യങ്ങള്‍ എല്ലാം അംഗീകരിച്ചതിനാലും തത്കാലം സമരം രേഷ്മ അവസാനിപ്പിക്കുന്നതിനായി മാധ്യമങ്ങളോട് പറഞ്ഞു.

ഫിഷറീസ് വകുപ്പിന്റെ മുന്നിലുള്ള വിഷമാണിതെന്നും തെരച്ചില്‍ നടത്തേണ്ടത് ഒരു പ്രത്യേക സ്‌പോട്ടിലാണെന്ന ആവശ്യമാണ് കാണാതായ യുവാവിന്റെ മാതാവ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും മന്ത്രി വി ഇ അബ്ദുള്‍ ഗഫൂര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. പ്രദേശത്ത് വൈദഗ്ധ്യമുള്ള ആളുകളെ കൊണ്ട് തെരച്ചില്‍ നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സാധാരണ തെരച്ചില്‍ നടത്തുന്നുണ്ട്. ആവശ്യപ്പെട്ടാല്‍ മാത്രമേ തെരച്ചില്‍ നടത്തുമെന്ന തരത്തില്‍ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. ഒരു സ്‌പോട്ടില്‍ മൃതശരീരം ഉണ്ടാകുമോ എന്ന സംശയമുണ്ട്. അവിടെയും തിരച്ചില്‍ നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സാധ്യമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അവരോടൊപ്പം തന്നെ ഉണ്ടാകും. കോസ്റ്റല്‍ പൊലീസുമായി സംസാരിച്ചിരുന്നുവെന്നും രേഷ്മയുമായി സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ആറിന് നീണ്ടകരയില്‍ നിന്നും മീന്‍പിടിക്കാന്‍ പോയ 'ശ്രീകൃഷ്ണഭഗവാന്‍ കുറുവടിക്കാരന്‍' ഔട്ട്‌ബോര്‍ഡ് ഫൈബര്‍ വള്ളം അപകടത്തില്‍പ്പെട്ട് ചവറ പുത്തന്‍തുറ പൂമുറത്ത് വീട്ടില്‍ 76കാരനായ രാജീവന്‍, മരുമകന്‍ പുത്തന്‍തുറ കടുവുങ്കല്‍ 47കാരന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ മരിച്ചിരുന്നു. രേഷ്മയുടെ പിതാവാണ് രാജീവൻ. രാധാകൃഷ്ണന്റെയും രേഷ്മയുടെയും മകനാണ് കാണാതായ ഗൗതം.

Content Highlights: A mother who lost three family members, including her son, staged a sit-in protest in Neendakara demanding stronger search efforts to locate her missing son

dot image
To advertise here,contact us
dot image