

ആലപ്പുഴ: ജി സുധാകരന്റെ എംഎല്‍എ ഓഫീസിലേക്ക് സിപിഐഎം നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ കേസെടുത്ത് പൊലീസ്. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ അമ്പലപ്പുഴ പൊലീസാണ് കേസെടുത്തത്. ഏരിയാ സെക്രട്ടറി സി ഷാംജിയാണ് ഒന്നാം പ്രതി. കണ്ടാലറിയാവുന്ന മറ്റ് 49 പേരെയും പ്രതി ചേര്‍ത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം അമ്പലപ്പുഴ നീര്‍ക്കുന്നം സ്‌കൂളില്‍ വെച്ച് സിപിഐഎം പ്രവര്‍ത്തകരും ജി സുധാകരന്‍ എംഎല്‍എയും തമ്മിൽ വാക്കുതർക്കമുണ്ടായതോടെയാണ് പോര് കടുത്തത്. സ്‌കൂളില്‍ നിന്ന് അനധികൃതമായി മണ്ണ് കടത്തുന്നു എന്ന ആരോപണം അന്വേഷിക്കാന്‍ എത്തിയതായിരുന്നു സുധാകരന്‍. ഈ സമയം ഇവിടെയെത്തിയ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ മുന്‍ സിപിഐഎം പ്രസിഡന്റും അംഗങ്ങളും ആണ് സുധാകരനുമായി തർക്കമുണ്ടായത്.
സ്‌കൂളിലെ കെട്ടിടം പൊളിച്ച ശേഷം അവിടെ നിന്ന് മണ്ണ് അനധികൃതമായി കടത്തുന്നു എന്നായിരുന്നു സുധാകരന്റെ ആരോപണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പമായിരുന്നു സുധാകരന്‍ സ്‌കൂളിലേക്കെത്തിയത്. ആ സമയം എച്ച് സലാമിന്റെ മുൻ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും സ്‌കൂള്‍ പിടിഎ പ്രസിഡൻ്റുമായ പ്രശാന്ത് കുട്ടി, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് എന്നിവര്‍ അവിടെയുണ്ടായിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വലിയ തര്‍ക്കമുണ്ടാകുകയായിരുന്നു.
അതിനിടെ ജി സുധാകരനെതിരെ അഴിമതി ആരോപണവുമായി മുന്‍ എച്ച് സലാം രംഗത്തെത്തി. പാര്‍ട്ടിയുടെ പേരില്‍ സുധാകരന്‍ പാലത്ര കണ്‍സ്ട്രക്ഷന്റെ പക്കല്‍ നിന്നും പണം വാങ്ങിയെന്നാണ് എച്ച് സലാമിന്റെ ആരോപണം. 2021 തെരഞ്ഞെടുപ്പ് കാലത്ത് ജി സുധാകരന്‍ നിരവധി ആളുകളില്‍ നിന്ന് പണം പിരിച്ചെന്നും പിരിച്ച പണം എവിടെ എന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും എച്ച് സലാം ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥിയുടെയും പേര് പറഞ്ഞാണ് പലരില്‍ നിന്നും ലക്ഷങ്ങള്‍ പിരിച്ചത്. ഇത് വ്യക്തമാക്കിയിട്ട് സുധാകരന്‍ അഴിമതി വിരുദ്ധ പ്രഭാഷണം നടത്തിയാല്‍ മതിയെന്നും എച്ച് സലാം വെല്ലുവിളിച്ചു.
പിന്നാലെ എച്ച് സലാമിന്റെ ആരോപണത്തിന് മറുപടിയുമായി ജി സുധാകരനും രംഗത്തെത്തി. പണം പിരിച്ച് നല്‍കിയത് എച്ച് സലാമിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റിക്കാണെന്നും പണം പിരിച്ച സോഴ്സുകള്‍ വെളിപ്പെടുത്താനാവില്ലെന്നുമാണ് സുധാകരന്‍ പ്രതികരിച്ചത്. സലാമിന് വിവരമില്ലെന്നും അദ്ദേഹം തുറന്നടിച്ചു. പിരിച്ച പണം പാര്‍ട്ടിക്കല്ല, കൊടുക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിറ്റിക്കാണ്. അത് കൃത്യമായി കൊടുത്തു. കേരള രാഷ്ട്രീയത്തില്‍ സലാമിന് ഒരു സ്ഥാനവുമില്ല. പണ്ട് ജയിച്ചത് താന്‍ കാരണമാണെന്നും സുധാകരന്‍ പറഞ്ഞു.
ആരോപണപ്രത്യാരോപണങ്ങൾക്ക് പിന്നാലെയാണ് ജി സുധാകരന്റെ എംഎല്‍എ ഓഫീസിലേക്ക് സിപിഐഎം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. ജി സുധാകരന്റെ നാവില്‍ ആണി അടിക്കേണ്ടി വരുമെന്നായിരുന്നു സിപിഐഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറി ഷാംജി പറഞ്ഞത്. കഴുത ചില സമയത്തൊക്കെ കരഞ്ഞ് തീര്‍ക്കാറുണ്ട്. കഴുതയെപ്പോലെ കരഞ്ഞു തീര്‍ക്കുകയാണ് സുധാകരനെന്നും ഷാംജി ആരോപിച്ചിരുന്നു. ചില ഊച്ചാളി കോണ്‍ഗ്രസുകാരാണ് സുധാകരന്റെ പ്രസംഗം കേട്ട് കയ്യടിക്കുന്നത്. സുധാകരന്‍ പിരിച്ച കോടികളുടെ കണക്ക് നാട്ടിലെ കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം. അതിന് മറുപടി പറയാതെ മാറി നില്‍ക്കുകയാണ് സുധാകരനെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സിപിഐഎം പ്രവര്‍ത്തകരെ സുധാകരന്റെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസുകാര്‍ തല്ലിയെന്നും കള്ളക്കേസെടുത്തുവെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസറും പറഞ്ഞു. പൊലീസുകാര്‍ മര്യാദയ്ക്ക് നില്‍ക്കണം. എംഎല്‍എ പറഞ്ഞാല്‍ കള്ളക്കേസ് എടുക്കാമോയെന്നും കള്ളക്കേസ് എടുത്ത പൊലീസുകാരെ കൈകാര്യം ചെയ്യാന്‍ അറിയാമെന്നും ആർ നാസർ പ്രതികരിച്ചു.
Content Highlights: Police Register Case Over CPIM Protest March to G Sudhakaran's MLA Office