ശ്വേതാ മേനോന്‍ മോദി ഭക്ത; എന്നാല്‍ അമ്മപ്രസിഡന്റ് ആയത് ബിജെപി പ്രതിനിധി എന്ന നിലയില്‍ അല്ല: എസ് സുരേഷ്

അമ്മ ബിജെപി പിടിച്ചെടുക്കാന്‍ ശ്രമിച്ചെന്ന് വ്യാഖ്യാനിച്ചു. അതിന്റെ പേരില്‍ കഥകള്‍ നെയ്തുവെന്നും എസ് സുരേഷ് ആരോപിച്ചു

ശ്വേതാ മേനോന്‍ മോദി ഭക്ത; എന്നാല്‍ അമ്മപ്രസിഡന്റ് ആയത് ബിജെപി പ്രതിനിധി എന്ന നിലയില്‍ അല്ല: എസ് സുരേഷ്
dot image

കൊച്ചി: താരസംഘടന അമ്മയിലെ പ്രശ്‌നങ്ങളിലേക്ക് ബിജെപിയെ വലിച്ചിഴക്കേണ്ടതില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്. സിനിമ, സാംസ്‌കാരിക മേഖലയിലുള്ളവര്‍ ബിജെപിക്കൊപ്പം കൂടിയത് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശത്തോടുള്ള താല്‍പര്യംകൊണ്ടാണെന്നും ശ്വേത മേനോന്‍ അമ്മയുടെ പ്രസിഡന്റ് ആയത് ബിജെപി പ്രതിനിധി എന്ന നിലയില്‍ അല്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ഇടനിലക്കാരെ വച്ച് കോടികള്‍ കൊടുത്ത് സിനിമാക്കാരെ വശത്താക്കേണ്ട ഗതികേട് ബിജെപിക്ക് ഇല്ലെന്നും എസ് സുരേഷ് പറഞ്ഞു.

'ആരോപണം ഉന്നയിക്കുന്നവരെ നീചമായ ആരോപണം ഉന്നയിച്ച് അവഹേളിക്കാനും അപമാനിക്കാനും ശ്രമിക്കരുത്. സജീവമായി സിനിമാ മേഖലയില്‍ നിന്നിരുന്നെങ്കില്‍ സുരേഷ് ഗോപിക്ക് എത്രയോ കോടികള്‍ ഉണ്ടാക്കാമായിരുന്നു. അതെല്ലാം വേണ്ടെന്നുവെച്ചാണ് ബിജെപിക്കും നരേന്ദ്രമോദിക്കുമൊപ്പം വരാന്‍ തയ്യാറായത്. ഇത്തരം മാതൃകകള്‍ നിരവധിയുണ്ട്. അവരെ അപമാനിക്കാന്‍ ആര് ശ്രമിച്ചാലും വെച്ചുപൊറുപ്പിക്കില്ല', എസ് സുരേഷ് പറഞ്ഞു.

ശ്വേതാ മേനോന്‍ അമ്മയുടെ പ്രസിഡന്റ് ആയത് ബിജെപി പ്രതിനിധി എന്ന നിലയില്‍ അല്ലെന്നും എസ് സുരേഷ് പറഞ്ഞു. തെരഞ്ഞെടുത്തത് സിനിമാപ്രവര്‍ത്തകരാണ്. ശ്വേത മേനോന്‍ ദേശീയവാദിയാണ്. മോദി ഭക്തയാണ്. എന്നാല്‍ ബിജെപിക്കാരിയല്ല. അങ്ങനെയുള്ള വ്യക്തിയെ സാങ്കല്‍പ്പിക ബിജെപിക്കാരിയായി ചിത്രീകരിച്ചു. അമ്മ ബിജെപി പിടിച്ചെടുക്കാന്‍ ശ്രമിച്ചെന്ന് വ്യാഖ്യാനിച്ചു. അതിന്റെ പേരില്‍ കഥകള്‍ നെയ്തുവെന്നും എസ് സുരേഷ് ആരോപിച്ചു.

സിപിഐഎമ്മിന്റെ ചിഹ്നത്തില്‍ മത്സരിച്ച് എംപിയായ ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് ആയപ്പോള്‍ സിപിഐഎം അമ്മ പിടിച്ചെടുക്കാന്‍ വിട്ടയാളാണ് അദ്ദേഹമെന്ന് ബിജെപി ആരോപണം ഉന്നയിച്ചില്ല. രമേഷ് പിഷാരടി അഡ്‌ഹോക്ക് കമ്മിറ്റി ചുമതലയിലേക്ക് വന്നപ്പോഴും ബിജെപി മിണ്ടിയില്ല. മാന്യത പാലിച്ചു. അമ്മയിലെ പ്രശ്‌നം പരിഹരിക്കാന്‍ യോഗ്യര്‍ അമ്മയില്‍ തന്നെയുണ്ട്. അതില്‍ രാഷ്ട്രീയം കടത്തേണ്ടെന്നാണ് സിനിമാ മേഖലയിലുള്ളവരോട് ബിജെപി അവലംബിച്ചത്. ആ മാന്യത സിനിമാ മേഖലയിലുള്ളവര്‍ പാലിക്കണമെന്നാണ് സിനിമാ മുഖംമൂടിവെച്ച രാഷ്ട്രീയക്കാരോട് പറയാനുള്ളത്. അത് അവസാനിപ്പിക്കണം എന്നും എസ് സുരേഷ് മുന്നറിയിപ്പ് നല്‍കി.

Content Highlights: S Suresh Says BJP Should Not Be Dragged Into Issues Within AMMA

dot image
To advertise here,contact us
dot image